വഗേല കോണ്‍ഗ്രസിലേക്ക്; ഗുജറാത്തില്‍ ചിത്രം മാറുന്നു... സോളങ്കിയുമായി ചര്‍ച്ച, ഹൈക്കമാന്റ് തീരുമാനം ഉടന്‍
ഗാന്ധിനഗര്‍: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന ഗുജറാത്തില്‍ രാഷ്ട്രീയ ചിത്രം മാറിയേക്കും. മുന്‍ മുഖ്യമന്ത്രി ശങ്കര്‍ സിങ് വഗേല കോണ്‍ഗ്രസില്‍ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തി. അഹമ്മദ് പട്ടേലിന്റെ വിയോഗത്തിന് ശേഷം ഗുജറാത്തിന്റെ പള്‍സ് അറിഞ്ഞ് രാഷ്ട്രീയം കളിക്കാന്‍ പറ്റിയ നേതാവ് കോണ്‍ഗ്രസിനില്ല എന്ന് പറയാം.
മാത്രമല്ല, പ്രധാന നേതാക്കളുടെ മരണവും കോണ്‍ഗ്രസിന് തിരിച്ചടിയായി. ഹര്‍ദിക് പട്ടേല്‍ നേതൃത്വത്തിലെത്തിയിട്ടും പാര്‍ട്ടിയെ ചലിപ്പിക്കാന്‍ സാധിച്ചിട്ടില്ല എന്നതാണ് സത്യം. ഈ സാഹചര്യത്തിലാണ് വഗേലയുടെ തിരിച്ചുവരവ്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ....
ശക്തനെ തേടുന്ന കോണ്‍ഗ്രസ്
ശക്തനായ ഒരു നേതാവിനെ തേടുകയാണ് ഗുജറാത്തിലെ കോണ്‍ഗ്രസ്. 1990കളുടെ അവസാനത്തില്‍ ഭരണം നഷ്ടമായ കോണ്‍ഗ്രസിന് പിന്നീട് ഗുജറാത്തില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിച്ചിട്ടില്ല. ഗ്രാമീണ മേഖലകളില്‍ കോണ്‍ഗ്രസ് ശക്തമാണെങ്കിലും ബിജെപിയുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ക്ക് മുമ്പില്‍ അടിപതറുകയാണ് പതിവ്.
നേട്ടമാകും
ഈ സാഹചര്യത്തില്‍ മുന്‍ മുഖ്യമന്ത്രി ശങ്കര്‍ സിങ് വഗേല കോണ്‍ഗ്രസില്‍ തിരിച്ചെത്തുന്നത് നേട്ടമാകുമെന്ന് അഭിപ്രായപ്പെടുന്നുവരുണ്ട്. മറിച്ചുള്ള അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. ഗുജറാത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ഭാരത് സിങ് സോളങ്കിയുമായി വഗേല ചര്‍ച്ച നടത്തി. ഇനി തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്റാണ്.
കോണ്‍ഗ്രസിലെ വെല്ലുവിളി
മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേല്‍, യുവ നേതാവ് രാജീവ് സാതവ് എന്നിവര്‍ കൊറോണ ബാധിച്ച് മരിച്ചത് കോണ്‍ഗ്രസിന് വലിയ ശൂന്യതയാണ് ഗുജറാത്തില്‍ സൃഷ്ടിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിസിസി അധ്യക്ഷന്‍ അമിത് ചവ്ദ, പ്രതിപക്ഷ നേതാവ് പരേഷ് ധനനി എന്നിവര്‍ രാജിവയ്ക്കുകയും ചെയ്തതോടെ നേതൃപ്രതിസന്ധി രൂക്ഷമാണ്.
2017ല്‍ കോണ്‍ഗ്രസ് മുന്നേറി
ബിജെപിയെ വിറപ്പിക്കുന്ന പ്രകടനം 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കാഴ്ചവച്ചിരുന്നു. 182 അംഗ നിയമസഭയില്‍ രണ്ടക്കത്തിലേക്ക് ബിജെപിയെ ഒതുക്കാന്‍ അന്ന് കോണ്‍ഗ്രസിന് സാധിച്ചു. പട്ടേല്‍ സമുദായം കോണ്‍ഗ്രസിനൊപ്പം നിന്നതാണ് ബിജെപിക്ക് തിരിച്ചടിയേല്‍ക്കാന്‍ കാരണമായത്.
വീണ്ടും പാളിയ കോണ്‍ഗ്രസ്
സംവരണം ആവശ്യപ്പെട്ട് പട്ടേല്‍ പ്രക്ഷോഭം നടന്നത് 2015ലാണ്. നിരവധി സമുദായ നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പട്ടേലുമാര്‍ ബിജെപിയെ കൈവിട്ടു. 2017ല്‍ ബിജെപിക്ക് സീറ്റ് കുറഞ്ഞു. എന്നാല്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്, ഈ വര്‍ഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പ് എന്നിവയിലൊന്നും കോണ്‍ഗ്രസിന് കാര്യമായ മുന്നേറ്റം നടത്താനായില്ല.
ഹൈക്കമാന്റ് തീരുമാനം
മുതിര്‍ന്ന നേതാവിന്റെ അഭാവം ഗുജറാത്തിലെ കോണ്‍ഗ്രസിനുണ്ട്. ഈ സാഹചര്യത്തില്‍ വഗേല തിരിച്ചെത്തിയാല്‍ നേട്ടമാകുമെന്ന് ഒരു വിഭാഗം നേതാക്കള്‍ പറയുന്നു. യുവാക്കളെ സംഘടിപ്പിക്കാന്‍ ഹര്‍ദിക് പട്ടേലിന് സാധിക്കുമെന്നും ഇവര്‍ കണക്കുകൂട്ടുന്നു. എന്നാല്‍ വഗേലയുടെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്റാണ്.
ആരാണ് വഗേല
ജനസംഘത്തിലൂടെയും ബിജെപിയിലൂടെയും രാഷ്ട്രീയത്തില്‍ സജീവമായ വ്യക്തിയാണ് വഗേല. 1995ല്‍ ബിജെപിയില്‍ വിമത നീക്കം നടത്തി കോണ്‍ഗ്രസിന്റെ പുറത്ത് നിന്നുള്ള പിന്തുണയോടെ ഗുജറാത്ത് മുഖ്യമന്ത്രിയായി. വൈകാതെ അദ്ദേഹം ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കേന്ദ്രത്തില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു.
കറങ്ങി തിരിഞ്ഞ് വീണ്ടുമെത്തുന്നു
എംഎല്‍എ, എംപി, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, കേന്ദ്രമന്ത്രി എന്നീ പദവികളെല്ലാം വഹിച്ച ശങ്കര്‍ സിങ് വഗേല 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോണ്‍ഗ്രസ് വിട്ടത്. രണ്ടു വര്‍ഷത്തിന് ശേഷം എന്‍സിപിയില്‍ ചേര്‍ന്നു. പിന്നീട് രാജിവച്ച് പിഎസ്ഡിപി എന്ന പാര്‍ട്ടിയുണ്ടാക്കി. ഇപ്പോള്‍ വീണ്ടും കോണ്‍ഗ്രസിലെത്തുമെന്നാണ് വാര്‍ത്തകള്‍.
യോഗാ ദിനത്തിൽ കെ സുരേന്ദ്രനും ബിജെപി നേതാക്കളും- ചിത്രങ്ങൾ
സാരിയില്‍ കല്യാണപ്പെണ്ണിനെ പോലെ തിളങ്ങി ശ്രീദേവി വിജയകുമാര്‍, അടിപൊളി ഫോട്ടോഷൂട്ടെന്ന് ആരാധകര്‍
Recommended Video