ഹണിപ്രീത് നേപ്പാളില്‍ തന്നെ: ഒളിച്ചു കഴിയുന്ന സ്ഥലം കണ്ടെത്തി! അതിര്‍ത്തികള്‍ അതീവ ജാഗ്രതയില്‍!
നേപ്പാളിലെ സുന്‍സാരി- മൊറാംഗ് ജില്ലയില്‍ ഒളിച്ചുകഴിയുകയാണെന്ന് ചില വൃത്തങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട്
ചണ്ഡീഗഡ്: ദേരാ സച്ചാ സ്ഥാപകന്‍ ഗുര്‍മീത് റാം റഹീം സിംഗിന്‍റെ വളര്‍ത്തുമകള്‍ ഹണി പ്രീത് ഇന്‍സാനെ നേപ്പാളില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. നേപ്പാളിലെ ധരന്‍- ഇത്തേഹാരി പ്രദേശത്തുനിന്ന് ഹണിപ്രീതിനെ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. നേപ്പാളിലെ സുന്‍സാരി- മൊറാംഗ് ജില്ലയില്‍ ഒളിച്ചുകഴിയുകയാണെന്ന് ചില വൃത്തങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട്.
ഹണിപ്രീത് ഇന്ത്യയില്‍ നിന്ന് നേപ്പാളിലേയ്ക്ക് കടന്നതായി ഉദയ്പൂരില്‍ നിന്നും ശനിയാഴ്ച അറസ്റ്റിലായ ദേരാ സച്ചാ പ്രവര്‍ത്തകനും ഗുര്‍മീതിന്‍റെ സഹായിയുമായ പ്രദീപ് എന്ന വിക്കി വെളിപ്പെടുത്തിയിരുന്നു. നേരത്തെ ബീഹാര്‍ പോലീസ് നേപ്പാള്‍ അതിര്‍ത്തിയില്‍ ഹണിപ്രീതിന് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിരുന്നു. ഹണിപ്രീതിനെതിരെ പോലീസ് കേസെടുക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ് പതിച്ചിരുന്നു.

അറസ്റ്റ് ഉടന്‍
നേപ്പാളിലെ സുന്‍സാരി- മൊറാംഗ് ജില്ലയില്‍ ഒളിച്ചുകഴിയുകയാണെന്നുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ബീഹാര്‍ പോലീസ് നേപ്പാള്‍ അധികൃതരുമായി സംസാരിച്ച് ഹണിപ്രീതിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും ബീഹാര്‍ പോലീസ് എഡിജി അലോക് രാജ് വ്യക്തമാക്കി.

അതിര്‍ത്തിയില്‍ ജാഗ്രതാ നിര്‍ദേശം
ഹണിപ്രീത് ഇന്‍സാന്‍ നേപ്പാളിലുണ്ടെന്ന് കണ്ടെത്തിയതോടെ ബീഹാര്‍ പോലീസ് ഏഴ് അതിര്‍ത്തി ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. വെസ്റ്റ് ചമ്പാരന്‍, ഈസ്റ്റ് ചമ്പാരന്‍, സുപൗള്‍, മധുബാനി, സിതാമര്‍ഹി, അരാരിയ, കിഷന്‍ഗഞ്ച് എന്നിവിടങ്ങളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിയിട്ടുള്ളത്. നേപ്പാള്‍ അതിര്‍ത്തി വഴി കടന്നുപോകുന്ന ബസുകള്‍, സ്വകാര്യ വാഹനങ്ങള്‍, ക്യാബുകള്‍ എന്നിങ്ങനെയുള്ള എല്ലാത്തരം വാഹനങ്ങളും പരിശോധനയ്ക്ക് ശേഷം മാത്രമാണ് ചെക്ക്പോസ്റ്റ് കടക്കാന്‍ അനുവദിക്കുന്നത്.

സഹായികളെല്ലാം ഒളിവില്‍
ദേരാ സച്ചാ പ്രവര്‍ത്തകനും ഗുര്‍മീതിന്‍റെ സഹായിമായിരുന്ന വിപാസന ഇന്‍സാനും ഒളിവില്‍ പോയിട്ടുണ്ട്. കേസന്വേഷണവുമായി സഹകരിക്കാന്‍ പോലീസ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വിപാസന ഒളിവില്‍ പോയത്. സിംഗിന്‍റെ വളര്‍ത്തുമകന്‍ ജസ്മീത് സിംഗ് ഇന്‍സാന് ചില സുപ്രധാന രേഖകള്‍ കൈമാറുന്നതിന് വേണ്ടി വിപാസന രാജസ്ഥാനിലേയ്ക്ക് പോയെന്നാണ് ഗുര്‍സാര്‍ മോദിയ, ശ്രീ ഗംഗാനഗര്‍ എന്നീ ദേരാ സച്ചാ പ്രവര്‍ത്തര്‍ പോലീസിന് നല്‍കിയ വിവരം. സിര്‍സയിലേക്ക് മടങ്ങിവരാത്ത വിപാസനയുടെ മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണുള്ളത്. പോലീസ് നടപടി ഭയന്നാണ് വിപാസന മുങ്ങിയതെന്നാണ് വിവരം. ആഗസ്റ്റ് 25 ഹണിപ്രീതിന് നേപ്പാളിലേയ്ക്ക് കടക്കാന്‍ കാര്‍ നല്‍കിയത് വിപാസനയായിരുന്നു.

വിപാസന കനിയണം
നേപ്പാളിലേയ്ക്ക് കടന്ന ഹണിപ്രീതിന്‍റെ ഫോണ്‍കോളുകള്‍ വിപാസനയ്ക്ക് ലഭിക്കുന്നുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. ഈ സാഹചര്യത്തില്‍ ഹണിപ്രീതിന്‍റെ അറസ്റ്റിനും ദേരാ സച്ചാ വക്താവ് ഡോ. ആദിത്യ ഇന്‍സാനെയും കണ്ടെത്തുന്നതിനും വിപാസനയുടെ സഹായം പോലീസിന് അനിവാര്യമാണ്. ഇവര്‍ മൂവരുമാണ് ബലാത്സംഗക്കേസില്‍ അറസ്റ്റിലായ ഗുര്‍മീതിന്‍റെ അടുത്ത സഹായികള്‍. സിംഗിന്‍റെ ചെയ്തികളെക്കുറിച്ചും രഹസ്യങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഇങ്ങനെ ശേഖരിക്കാമെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്.

ലുക്ക് ഔട്ട് നോട്ടീസ്
ഗുര്‍മീത് സിംഗ് അറസ്റ്റിലായതിനെ തുടര്‍ന്ന് ദേരാ സച്ചാ സൗദയുടെ തലപ്പത്തേയ്ക്ക് ഹണിപ്രീത് എത്തുമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്നാണ് ഹണിപ്രീതിനെതിരെയുള്ള കുറ്റം. തുടര്‍ന്നാണ് പോലീസ് ഹണിപ്രീതിനെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. അതേ സമയം അറസ്റ്റിനെ പ്രതിരോധിക്കാന്‍ ഹണി പ്രീത് ഒളിവില്‍ പോയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഹണിപ്രീതിന് വധഭീഷണി
ബലാത്സംഗ കേസിൽ ജയിലിലായ ദേരാ സച്ഛ സൗദാ തലവൻ ഗുർമീത് റാം റഹീമിന്റെ വളർത്തു മകൾ ഹണിപ്രീത് ഇൻസാന് വധഭീഷണിയുണ്ടെന്ന് ഐബിയുടെ റിപ്പോർട്ട്. പോലീസ് കസ്റ്റഡിയിലുള്ള ഗുർമീതിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് ഹണിപ്രീതിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതിനിടെ ഹണിപ്രീത് ഇന്‍സാന്‍ നേപ്പാള്‍ അതിര്‍ത്തി കടന്നുവെന്നും ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ജയിലില്‍ പാര്‍ക്കാന്‍ മോഹം
ദത്തുപുത്രിയായ ഹണിപ്രീതിനോട് അടുപ്പക്കൂടുതലുള്ള ഗുര്‍മീത് സിംഗ് റോത്തഗ് ജയിലിലായിരിക്കെ മകളെ തനിക്കൊപ്പം പാര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ജയില്‍ അധികൃതരെയും സിംഗ് ഭീഷണിപ്പെടുത്തിയിരുന്നു. ജയിലില്‍ സിംഗിനൊപ്പം കഴിയാന്‍ അനുവദിക്കണമെന്ന് ഹണി പ്രീതും ആവശ്യമുന്നയിച്ചിരുന്നു. ഹണിപ്രീതിനെ കൂടെ താമസിപ്പിക്കാന്‍ കോടതിയുടെ അനുമതിയുണ്ടെന്ന് പറഞ്ഞ് ജയില്‍ അധികൃതരെ തെറ്റിദ്ധരിപ്പിക്കാനും ഗുര്‍മീത് ശ്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. സ്ത്രീകളെ പുരുഷന്‍മാരുടെ ജയിലില്‍ സഹായിയായി അനുവദിക്കാന്‍ പറ്റില്ലെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അച്ഛനും മകളും വിവാദത്തില്‍
പ്രിയങ്ക തനേജ എന്നാണ് ഹണിപ്രീത് ഇന്‍സാന്റെ ശരിയായ പേര്. ഗുര്‍മീത് മകളായി ദത്തെടുത്തതിന് ശേഷം ആണ് ഹണിപ്രീത് ഇന്‍സാന്‍ എന്ന പേര് സ്വീകരിച്ചത്. ഗുര്‍മീതും ദത്തുപുത്രി ഹണിപ്രീതും തമ്മില്‍ അവിഹിത ബന്ധം ഉണ്ടായിരുന്നു എന്നാണ് ഹണിപ്രീതിന്‍റെ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത ആരോപിക്കുന്നത്. ഇന്ത്യടുഡേ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഹണിപ്രീതിനെ ഗുര്‍മീത് ദത്തെടുത്തതിന് ശേഷം ആയിരുന്നു ഈ സംഭവങ്ങള്‍ എല്ലാം നടന്നത്. തുടര്‍ന്ന് 2012 ല്‍ വിശ്വാസ് ഗുപ്ത ഗുര്‍മീതും ഹണിപ്രീതും തമ്മില്‍ അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ചും, ഗുര്‍മീത് തന്റെ ഭാര്യയെ കസ്റ്റഡിയില്‍ വച്ചിരിക്കുകയാണ് എന്ന് ആരോപിച്ചും ഹൈക്കോടതിയെ സമീപിച്ചു.

പിന്‍ഗാമിയാക്കാന്‍ നീക്കം
30കാരിയായ ഹണിപ്രീത് ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന്‍റെ വളര്‍ത്തുമകളാണ്. 15 വര്‍ഷം പഴക്കമുള്ള ബലാത്സംഗക്കേസിലെ വിധി പ്രസ്താവിക്കെ ഹണി പ്രീത് ഗുര്‍മീതിനൊപ്പം പ്രത്യേക സിബിഐ കോടതിയില്‍ എത്തിയിരുന്നു. റോത്തക്കില്‍ നിന്ന് പഞ്ച്കുളയിലേയ്ക്ക് ഗുര്‍മീതിനൊപ്പം പ്രത്യേക ഹെലികോപ്റ്ററിലാണ് ഹണിപ്രീത് സഞ്ചരിച്ചത്. ഹണിപ്രീതിനെ തന്‍റെ പിന്‍ഗാമിയാക്കാന്‍ ആഗ്രഹിച്ച ഗുര്‍മീത് അനുയായികളുടെ യോഗത്തില്‍ ഒരിക്കല്‍ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നുവെന്നും വിവരമുണ്ട്.

നൃത്തവും പരിശീലനവും
ഗുര്‍മീത് റാം റഹീം സിംഗിന്‍റെ വളര്‍ത്തുമകള്‍ ഹണിപ്രീത് ഇന്‍സാന്‍റെ ആരാധനാ പാത്രം ബോളിവുഡ് കാരം കത്രീന കൈഫാണെന്നും താരത്തെപ്പോലെ സീറോ സൈസാവാനുള്ള ശ്രമത്തിലാണ് ഹണിപ്രീതെന്നും അതിനായി മണിക്കൂറുകള്‍ നീണ്ട പരിശീലനവും നൃത്താഭ്യാസവും നടത്തുന്നുണ്ടെന്നുമാണ് ജിം ട്രെയിനറുടെ വെളിപ്പെടുത്തല്‍. കത്രീനയുടെ ധൂം 3യിലെ പാട്ടിനൊത്താണ് ഹണിപ്രീത് ചുവടുവെയ്ക്കുന്നതെന്നും ട്രെയിനര്‍ വെളിപ്പെടുത്തുന്നു.

പ്രത്യേകം ജിം!
വിവാദ ആള്‍ദൈവം ഗുര്‍മീത് സിംഗിന്‍റെ വളര്‍ത്തുമകള്‍ക്ക് വേണ്ടി മാത്രം പ്രത്യേകം ജിം തയ്യാറാക്കിയിട്ടുണ്ടെന്നും വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ പരിശീലകരാണ് ജിമ്മിലുള്ളതെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്ന് മണിക്കൂറിലധികം ജിമ്മില്‍ ചെലവഴിക്കുന്ന ഹണിപ്രീത് ഡയറ്റ് പ്ലാനിലാണ് ജീവിക്കുന്നതെന്നും ട്രെയിനര്‍ ചൂണ്ടിക്കാണിക്കുന്നു.












Click it and Unblock the Notifications