ഗൗരി ലങ്കേഷ് വധത്തില്‍ പങ്കില്ല: കൈകഴുകി സനാതന്‍ സന്‍സ്ത, അന്വേഷണവുമായി സഹകരണം!
ഹിന്ദുത്വ സംഘടന ഹിന്ദു ജനജാഗൃതി സമിതിയുടെ സനാതന്‍ സന്‍സ്തയാണ് രംഗത്തെത്തിയത്
ബെംഗളൂരു: കന്നഡ മാധ്യമപ്രവര്‍ത്തകയും സാമൂഹിക പ്രവര്‍ത്തകയുമായിരുന്ന ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തില്‍ പങ്കില്ലെന്ന വെളിപ്പെടുത്തലുമായി ഹിന്ദുത്വ സംഘടന. ഹിന്ദുത്വ സംഘടന ഹിന്ദു ജനജാഗൃതി സമിതിയുടെ ഗോവ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സനാതന്‍ സന്‍സ്തയാണ് ഗൗരി ലങ്കേഷ് വധത്തില്‍ പങ്കില്ലെന്ന് വെളിപ്പെടുത്തിയിട്ടുള്ളത്. ചൊവ്വാഴ്ച ഗൗരി ലങ്കേഷിന്‍റെ മരണത്തില്‍ അപലപിച്ച ശേഷമാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.
എന്നാല്‍ ഗൗരി ലങ്കേഷുമായി ഹിന്ദുത്വ സംഘടനകള്‍ക്ക് ആശയപരമായ വിയോജിപ്പുള്ളതായി സനാതന്‍ സന്‍സ്ത സമ്മതിച്ചിട്ടുണ്ട്. സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും കേസന്വേഷണവുമായി സഹകരിക്കുമെന്നും സനാതന്‍ സന്‍സ്ത വക്താവ് ചേതന്‍ രജന്‍സ് പറഞ്ഞു. സെപ്തംബര്‍ അഞ്ചിന് രാത്രി ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലുള്ള വസതിയില്‍ വച്ച് ബൈക്കിലെത്തിയ അഞ്ജാതരുടെ വെടിയേറ്റാണ് ഗൗരി ലങ്കേഷ് മരിയ്ക്കുന്നത്.

കൈകഴുകി സനാതന്‍ സന്‍സ്ത
ഗൗരി ലങ്കേഷ് കൊലചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് സംഘടനാ പ്രവര്‍ത്തകരെ ചോദ്യം ചെയ്തിട്ടില്ലെന്നും ഗോവ- മഹാരാഷ്ട്ര പോലീസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നതായി സമ്മതിച്ച സനാതന്‍ സന്‍സ്ത വക്താവ് കൊലപാതകവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും വ്യക്തമാക്കി.

പിടിച്ചുപറിക്കാരിയെന്ന് ചേതന്‍
ഗൗരി ലങ്കേഷ് വധം രാജ്യത്ത് ചര്‍ച്ചയായിക്കൊണ്ടിരിക്കെയാണ് സനാതന്‍ സന്‍സ്ത വക്താവ് ചേതന്‍ അവരെ പിടിച്ചുപറിക്കാരിയെന്ന് വിശേഷിപ്പിച്ചത്. അവരുടെ പിടിച്ചുപറിയ്ക്ക് ഇരയായവരെക്കുറിച്ച് ആരും സംസാരിക്കുന്നില്ലെന്നുമാണ് ചേതന്‍ ആരോപിക്കുന്നത്. ബിജെപി എംപി പ്രഹ്ളാദ് ജോഷി നല്‍കിയ അപകീര്‍ത്തിക്കേസില്‍ ഗൗരി ശിക്ഷിക്കപ്പെട്ട സംഭവം ചൂണ്ടിക്കാണിച്ചാണ് ചേതന്‍റെ വിവാദ പരാമര്‍ശം. നക്സലൈറ്റുകളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഗൗരിയുടെ നിലപാടുകളേയും വക്താവ് വിമര്‍ശിച്ചു. സ്വത്തുതര്‍ക്കമാണ് ഗൗരിയുടെ വധത്തിന് പിന്നിലെന്ന് ആരോപിച്ച് കേസിനെ വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളും സനാതന്‍ സന്‍സ്ത നടത്തിയിരുന്നു.

സംഘടന പ്രതിസ്ഥാനത്ത്!
നേരത്തെ സമാന രീതിയില്‍ കൊലചെയ്യപ്പെട്ട കേസുകളിലായി രണ്ട് സനാതന്‍ സന്‍സ്ത പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ പന്‍സാരെ എന്നിവര്‍ സമാന രീതിയില്‍ വധിക്കപ്പെട്ടപ്പോഴായിരുന്നു ഇത്. കൊലപാതകവുമായി സംഘടനയ്ക്ക് ബന്ധമില്ലെന്ന് വെളിപ്പെടുത്തിയ വക്താവ് ബിജെപിയുമായും ബന്ധമില്ലെന്ന് ചൂണ്ടിക്കാണിച്ചിരുന്നു.

സംഘപരിവാറിനുമെതിരെ
പ്രമുഖ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ പി ലങ്കേഷിന്‍റെ മകളാണ് ഗൗരി ലങ്കേഷ്. ലങ്കേഷ് പത്രിക എന്ന പേരില്‍ പിതാവ് ലങ്കേഷ് ആരംഭിച്ച ടാബ്ലോയ്‍ഡ് മാസിക വഴി സംഘപരിവാര്‍- തീവ്ര ഹിന്ദുത്വ ശക്തികള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഗൗരി ഉന്നയിച്ചിരുന്നത്. 2005ലാണ് ടാബ്ലോയ്ഡ് മാസിക ആരംഭിക്കുന്നത്.

വധഭീഷണി ഉണ്ടായിരുന്നു
സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയും മാധ്യമങ്ങളില്‍ ലേഖനങ്ങള്‍ എഴുതുകയും ചെയ്തുകൊണ്ടിരുന്ന ഗൗരി ലങ്കേഷിന് നേരത്തെ തന്നെ വധഭീഷണി നിലനിന്നിരുന്നു. ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളിലെ സജീവസാന്നിധ്യം കൂടിയായിരുന്നു ഗൗരി ലങ്കേഷ്. കല്‍ബുര്‍ഗിയുടെ വധത്തില്‍ ശക്തമായി പ്രതികരിച്ചിരുന്ന തനിക്കെതിരെ വധഭീഷണി ഉള്ളതായി അവര്‍ തന്നെ പല ഘട്ടങ്ങളിലും തുറന്നുപറഞ്ഞിരുന്നു.

മോദിയുടെ എതിര്‍ പക്ഷത്ത്
കല്‍ബുര്‍ഗി കൊലചെയ്യപ്പെട്ട സംഭവത്തില്‍ സംഘപരിവാറിനെ വിമര്‍ശിച്ച ഗൗരി ലങ്കേഷ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും വിമര്‍ശകയായിരുന്നു. ഗൗരി ലങ്കേഷിനെതിരെ ബിജെപി നേതാവും എംപിയുമായ പ്രഹ്ളാദ് ജോഷി നല്‍കിയ മാനനഷ്ടക്കേസില്‍ കഴിഞ്ഞ വര്‍ഷം ശിക്ഷിക്കപ്പെട്ടിരുന്നു. ഇതിന് പുറമേ മറ്റ് നിരവധി മാനനഷ്ടക്കേസുകളും നിലവിലുണ്ട്.

അപകീര്‍ത്തി കേസില്‍
ഗൗരി ലങ്കേഷ് ലങ്കേഷ് പത്രികയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബിജെപി നേതാക്കളായ പ്രഹ്ളാദ് ജോഷിയും മറ്റൊരാളും നല്‍കിയ അപകീര്‍ത്തി കേസില്‍ ഗൗരി ആറ് തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. 10,000 രൂപ പിഴയുമാണ് കീഴ് കോടതി വിധിച്ചത്. എന്നാല്‍ മേല്‍ക്കോടതിയെ സമീപിച്ചതോടെ ഗൗരി ലങ്കേഷിന് ജാമ്യം ലഭിക്കുകയും ചെയ്തു. 2008 ജനുവരി 23 ന് പ്രസിദ്ധീകരിച്ച ലേഖനത്തിന്‍റെ പേരിലായിരുന്നു വിവാദങ്ങള്‍.

മാവോ വാദികള്‍ക്കൊപ്പം
മാവോയിസ്റ്റുകളും സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക് സര്‍ക്കാരിന് വേണ്ടി മധ്യസ്ഥത വഹിച്ച ഗൗരി ലങ്കേഷ് കന്യാകുമാരി ഉള്‍പ്പെടെ മൂന്ന് മാവോവോദികളെ കീഴടങ്ങുന്നതിന് പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. മാവോവാദികള്‍ക്ക് സമൂഹത്തില്‍ അര്‍ഹമായ പരിഗണനയും പുനരവധിസിപ്പിക്കാനുള്ള സംവിധാനങ്ങളും ഉണ്ടാകണമെന്ന ആശയമാണ് സര്‍ക്കാരിന് മുമ്പാകെ ഗൗരി മുന്നോട്ടുവച്ച ആശയം.












Click it and Unblock the Notifications