ഹാദിയ കേസില്‍ സുപ്രീംകോടതി; ഹാദിയക്ക് തീരുമാനിക്കാം, വിവാഹം റദ്ദാക്കിയത് പരിശോധിക്കും
Recommended Video
ദില്ലി: കോളിളക്കം സൃഷ്ടിച്ച ഹാദിയ കേസില്‍ യുവതിയുടെ തീരുമാനം നിര്‍ണായകമാണെന്ന് സുപ്രീംകോടതി. വിവാഹം, മതംമാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഹാദിയക്ക് തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി തീരുമാനം പരിശോധിക്കും. കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യമുണ്ടോ എന്ന കാര്യവും പരിശോധിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. കേസ് മാറ്റിവയ്ക്കണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു.
ഹാദിയയെ സംരക്ഷിക്കാനുള്ള അവകാശം പിതാവിന് മാത്രമല്ലെന്ന് കോടതി വ്യക്തമാക്കി. വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോ എന്നത് പരിശോധിക്കും. 24 വയസുള്ള ഒരു പെണ്‍കുട്ടിക്ക് സ്വയം ജീവിതം തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ആവശ്യമെങ്കില്‍ ഹാദിയയെ വീട്ടില്‍ നിന്നു മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റുമെന്നും കോടിത വിശദമാക്കി. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
വൈക്കം സ്വദേശിയായ അഖിലയാണ് ഇസ്ലാം സ്വീകരിച്ച് ഹാദിയ എന്ന പേര് സ്വീകരിച്ചത്. പിന്നീട് അവര്‍ കൊല്ലം സ്വദേശിയായ ഷെഫിന്‍ ജഹാന്‍ എന്ന യുവാവിനെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ഈ വിവാഹമാണ് ഹാദിയയുടെ അച്ഛന്‍ അശോകന്റെ വാദം പരിഗണിച്ച് ഹൈക്കോടതി റദ്ദാക്കിയത്.
മതംമാറി വിവാഹം ചെയ്ത കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം മാനിച്ച് എന്‍ഐഎ അന്വേഷണത്തിന് നേരത്തെ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെതിരേയാണ് ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയില്‍ വീണ്ടുമെത്തിയത്. എന്‍ഐഎ അന്വേഷണം ആവശ്യമുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഹാദിയയെ സുപ്രീംകോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ഷെഫിന്‍ ജഹാന്റെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമെങ്കില്‍ ഹാദിയക്ക് കസ്റ്റോഡിയന്‍മാരെ നിയോഗിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സംസ്ഥാന വനിതാ കമ്മീഷന്റെയും മനുഷ്യാവകാശ കമ്മീഷന്റെയും അപേക്ഷ കോടതി അനുവദിച്ചു.
നേരത്തെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഹാദിയയെ പിതാവിനൊപ്പം വിട്ടിരുന്നു. ഇപ്പോള്‍ വൈക്കത്തെ വീട്ടിലാണ് ഹാദിയ. അവര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാന്‍ വീട്ടുകാര്‍ അനുമതി നല്‍കിയിരുന്നില്ല. സംഭവത്തില്‍ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.