മോദിയുടെ സര്‍പ്രൈസിന്റെ മുനയൊടിച്ച് കോണ്‍ഗ്രസ്, ഉന്നാവോ പെൺകുട്ടിക്കും പറയാനുണ്ട് കഥകൾ!
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാന്‍ പോകുന്നു എന്നതായിരുന്നു കഴിഞ്ഞ രണ്ട് ദിവസമായി സൈബര്‍ ലോകത്തെ പ്രധാന ചര്‍ച്ച. എന്നാല്‍ മാര്‍ച്ച് എട്ട് വനിതാ ദിനത്തില്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സമൂഹത്തെ പ്രചോദിപ്പിക്കുന്ന സ്ത്രീകളായിരിക്കും കൈകാര്യം ചെയ്യുക എന്ന് മോദി വ്യക്തമാക്കിയതോടെ അഭ്യൂഹങ്ങള്‍ അവസാനിച്ചു.
Recommended Video
ഉന്നാവോയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്കാണ് മോദി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈമാറേണ്ടത് എന്നാണ് കോണ്‍ഗ്രസ് നേതാവ് സുഷ്മിത ദേവ് തുറന്നടിച്ചിരിക്കുന്നത്. ഉന്നാവോ പെണ്‍കുട്ടിക്ക് അവളുടെ കഥ പറയാനുണ്ടാകുമെന്നും മഹിളാ കോണ്‍ഗ്രസ് നേതാവായ സുഷ്മിത പറഞ്ഞു.
വനിതാ ദിനത്തില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സ്ത്രീകള്‍ക്ക് കൈമാറും എന്ന തീരുമാനം രാജ്യത്ത സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് മോദിക്കുളള മോശം പ്രതിച്ഛായയില്‍ നിന്നും കരകയറാനുളള വെറും തന്ത്രം മാത്രമാണെന്നും കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു. തിങ്കളാഴ്ച രാത്രിയോടെയാണ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ് എന്ന് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്.
ഇതോടെ സോഷ്യല്‍ മീഡിയയിലെ മോദി ഫാന്‍സ് തങ്ങളും സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കില്ലെന്ന് പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് മാര്‍ച്ച് എട്ടിലെ തീരുമാനം പ്രധാനമന്ത്രി വിശദീകരിച്ചത്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വനിതാ ദിനത്തില്‍ കൈകാര്യം ചെയ്യാന്‍ സ്ത്രീകളെ ക്ഷണിച്ച് മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്. ട്വീറ്റ് ഇങ്ങനെ: ''ജീവിതം കൊണ്ടും പ്രവൃത്തി കൊണ്ടും നമ്മളെ പ്രചോദിപ്പിച്ചിട്ടുളള സ്ത്രീകള്‍ക്കായി ഈ വനിതാ ദിനത്തില്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വിട്ടുകൊടുക്കുകയാണ്. ലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കാന്‍ ഇത് വഴി അവര്‍ക്ക് സാധിക്കും. നിങ്ങള്‍ അത്തരമൊരു സ്ത്രീ ആണോ? നിങ്ങള്‍ക്ക് അത്തരമൊരു സ്ത്രീയെ പരിചയമുണ്ടോ? #SheInspiresUs ഉപയോഗിച്ച് അവരുടെ കഥകള്‍ പങ്കുവെയ്ക്കൂ''