അംബേദ്ക്കറെ അപമാനിച്ചത് ഞാനല്ല; അംബേദ്കര്‍ വിവാദത്തില്‍ വിശദീകരണവുമായി ഹര്‍ദിക് പാണ്ഡ്യ!
ജോധ്പൂർ: അംബേദ്ക്കറിനെതിരെ വിവാദ പരാമർശം നടത്തിയത് താനെല്ലെന്ന് ഹർദിക് പാണ്ഡ്യ. നേരത്തെ ട്വിറ്ററിലൂടെ അംബേദ്കര്‍ക്കെതിരെ പരാമര്‍ശം നടത്തിയെന്ന കുറ്റത്തിനു ജോധ്പൂര്‍ എസ്എസി/എസ്.ടി കോടതി രാജസ്ഥാന്‍ പോലീസിനോട് താരത്തിനെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് അംബേദ്കര്‍ വിരുദ്ധ പരാമര്‍ശം നടത്തിയത് താനല്ലെന്ന് വ്യക്തമാക്കി ഹര്‍ദിക് പാണ്ഡ്യ രംഗത്തെത്തിയത്.
തന്റെ ചിത്രവും പേരും ഉപയോഗിച്ച് നിര്‍മ്മിച്ച വ്യാജ അക്കൗണ്ടില്‍ നിന്നാണ് ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. താന്‍ തന്റെ വെരിഫെയിഡ് അക്കൗണ്ടിലൂടെ മാത്രമേ സോഷ്യല്‍മീഡിയയില്‍ ഇടപെടാറുള്ളുവെന്നും പാണ്ഡ്യ വ്യക്തമാക്കി. ഇന്ത്യയുടെ ഭരണഘടന ശില്‍പ്പിയായ അംബേദ്ക്കര്‍ തന്നെ സംബന്ധിച്ച് ഏറെ ബഹുമാന്യനായ വ്യക്തിയാണെന്നും അദ്ദേഹത്തെ അപമാനിക്കുന്ന തരത്തില്‍ താനൊരു പ്രതികരണവും ഇതുവരെയും നടത്തിയിട്ടില്ലെന്നും പാണ്ഡ്യ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ പറഞ്ഞു.
'ഏത് അംബേദ്ക്കര്‍ ? നിയമവും ഭരണഘടനയും തയ്യാറാക്കിയ ആ ആളോ അതോ രാജ്യത്ത് സംവരണം എന്ന രോഗം പരത്തിയ ആളോ' എന്നായിരുന്നു താരത്തിന്റെ പേരിലുള്ള അക്കൗണ്ടില്‍ നിന്നു വന്ന ട്വീറ്റ്. ഇതിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. 2017 ഡിസംബറിലായിരുന്നു സംഭവത്തിന് ആധാരമായ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. തുടർന്ന് രാഷ്ട്രീയ ഭീം സേന പ്രവര്‍ത്തകനായ ഡോ. മേഘ്വാള്‍ പാണ്ഡ്യ കോടതിയിൽ ഹർജി നൽകി. ഈ ഹർജിയിലാണ് ഹർദിക് പാണ്ഡ്യക്കെതിരെ കേസ് എടുക്കാൻ കോടതി ഉത്തരവിട്ടത്. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് വിവാദ വിഷയത്തില്‍ താരം വിശദീകരണം നല്‍കിയത്.