പട്ടേൽ സംവരണ സമര നേതാവ് ഹാർദിക് പട്ടേൽ വിവാഹിതനാകുന്നു; വധു സഹോദരിയുടെ സഹപാഠി
അഹമ്മദാബാദ്: പട്ടേൽ സംവരണ സമര നേതാവ് ഹാർദിക് പട്ടേൽ വിവാഹിതനാകുന്നു. ബാല്യകാല സുഹൃത്തായ കിഞ്ചാൽ പരീഖാണ് ആണ് ഹാർദിക് പട്ടേലിന്റെ ഭാവി വധു. ജനുവരി 257ന് ഗുജറാത്തിലെ സുരേന്ദ്ര നഗറിലാണ് വിവാഹ ചടങ്ങുകൾ നടക്കുക.
ലളിതമായ വിവാഹ ചടങ്ങുകളാകും നടക്കുകയെന്ന് ഹാർദികിന്റെ സുഹൃത്തുക്കൾ വ്യക്തമാക്കി. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഉൾപ്പെടെ നൂറോളം പേർ ചടങ്ങിൽ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരണാസിയിൽ നിന്നും ഹാർദിക് പട്ടേൽ മത്സരിക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് വിവാഹ വാർത്ത പുറത്ത് വരുന്നത്.

27ന് വിവാഹം
ഹാർദിക് പട്ടേലിന്റെ കുടുംബ ക്ഷേത്രമായ മേൽദി മാതാ അമ്പലത്തിലാണ് വിവാഹ ചടങ്ങുകൾ നടക്കുന്നത്. അഹമ്മദാബാദ് ജില്ലയിലെ വീരംഗമാണ് ഹാർദിക് പട്ടേലിലിന്റെയും കിഞ്ചലിന്റെയും സ്വദേശം. കൊമേഴ്സ് ബിരുദധാരിയായ കിഞ്ചൽ ഇപ്പോൾ ഗാന്ധി നഗറിൽ നിയമ വിദ്യാർത്ഥിയാണ്.

ബാല്യകാല സുഹൃത്തുക്കൾ
ചെറുപ്പം മുതൽ പരസ്പരം അറിയുന്നവരാണ് ഹാർദിക് പട്ടേലും കിഞ്ചലും. ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. വിവാഹം കഴിക്കാനുള്ള താൽപര്യം തുറന്നു പറഞ്ഞപ്പോൾ ഇരുവീട്ടുകാരും സമ്മതിക്കുകയായിരുന്നുവെന്ന് ഹാർദിക് പട്ടേലിന്റെ പിതാവ് ഭരത് പട്ടേൽ പറഞ്ഞു.

സഹോദരിയുടെ സഹപാഠി
ഹാർദിക് പട്ടേലിന്റെ സഹോദരി മോണിക്ക പട്ടേലിന്റെ സഹപാഠിയായിരുന്നു കിഞ്ചൽ. സഹോദരിക്കൊപ്പം കിഞ്ചൽ പതിവായി വീട്ടിൽ വരാറുണ്ടായിരുന്നു. ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. ഇവർ തമ്മിൽ വിവാഹം കഴിക്കണമെന്ന് തന്നെയായിരുന്നു വീട്ടുകാരുടെയും താൽപര്യമെന്ന് പിതാവ് പറയുന്നു.

വിവാഹ നിശ്ചയം ജയിലിൽ
2016ലാണ് ഹാർദിക് പട്ടേലിന്റെയും കിഞ്ചലിന്റെയും വിവാഹ നിശ്ചയ വാർത്ത മാതാപിതാക്കളായ ഭരത് പട്ടേലും ഭാരതി പട്ടേലും പുറത്ത് വിടുന്നത്. ഹാർദിക് പട്ടേലിലും സംവരണ സമരത്തിൽ പങ്കെടുത്ത മറ്റ് നാല് പേർക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെ തുടർന്ന് സൂറത്തിലെ ലാജ്പൂർ ജയിലിലായിരുന്നു ഈ സമയം ഹാർദിക്.

സമരമുഖത്തെ പോരാട്ടം
ഗുജറാത്തിലെ പട്ടേൽ സമുദായത്തിന് സംവരണം ആവശ്യപ്പെട്ട് നടത്തിയ പോരാട്ടങ്ങളിലൂടെയാണ് ഹാർദിക് പട്ടേൽ ദേശീയ ശ്രദ്ധ ആകർഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമർശകനാണ് 25കാരനായ ഹാർദിക് പട്ടേൽ. ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കെതിരെ അണിനിരക്കുന്ന വിശാല പ്രതിപക്ഷ സഖ്യത്തിന് ഹാർദിക് പട്ടേൽ പിന്തുണ അറിയിച്ചിട്ടുണ്ട്.

മോദിക്കെതിരെ
പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയിൽ ഇത്തവണ ഹാർദിക് പട്ടേൽ മത്സരിക്കുമെന്നാണ് സൂചനകൾ. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി നേതാക്കൾ ഹാർദികുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. ജനവികാരവും രാഷ്ട്രീയ സാഹചര്യങ്ങളും വിലയിരുത്താനായി രണ്ട് തവണയോളം ഹാർദിക് ഉത്തർപ്രദേശിൽ സന്ദർശനം നടത്തിയിരുന്നു.

പ്രതിപക്ഷത്തിന്റെ പിന്തുണ
വാരണാസിയിൽ സ്വതന്ത്ര്യ സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് ഹാർദിക് പട്ടേലിന്റെ തീരുമാനം. ഹാർദിക് സ്ഥാനാർത്ഥിയായാൽ കോൺഗ്രസ്, എസ്പി, ബിഎസ്പി തുടങ്ങിയ പാർട്ടികൾ മണ്ഡലത്തിൽ സ്ഥാനാർത്ഥികളെ നിർത്തില്ലെന്നാണ് സൂചന. 2014ൽ ആം ആദ്മിയുടെ അരവിന്ദ് കെജ്രിവാളിനെ 3.7 ലക്ഷം വോട്ടുകൾക്കാണ് മോദി പരാജയപ്പെടുത്തുന്നത്.












Click it and Unblock the Notifications