ഗുസ്തി താരങ്ങള്‍ക്ക് ഹരിയാന നേതാക്കളുടെ പിന്തുണ; സംസ്ഥാന ബിജെപിയിൽ ആശയക്കുഴപ്പം, ഭിന്നത
ന്യൂഡല്‍ഹി: ലൈംഗിക പീഡന പരാതിയില്‍ ബി ജെ പി എം പിയും ഗുസ്തി ഫെഡറേഷന്‍ മുന്‍ മേധാവിയുമായിരുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ ഗുസ്തിതാരങ്ങള്‍ നടത്തുന്ന സമരത്തിന് ഹരിയാനയില്‍ നിന്നുള്ള ബി ജെ പി നേതാക്കള്‍ പിന്തുണയുമായി എത്തി. ഇതോടെ ഹരിയാന ബി ജെ പിയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. അടുത്ത വര്‍ഷം ലോക്‌സഭ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ് ബി ജെ പിയില്‍ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.
ഹരിയാനയില്‍ നിന്നുള്ള ഗുസ്തി താരങ്ങള്‍ സമരത്തിന് നേതൃത്വം നല്‍കുന്നതാണ് നേതാക്കളെ രണ്ട് തട്ടിലാക്കുന്നത്. ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ്, ഹിസാര്‍ എം പി ബിജേന്ദ്രസിംഗ് എന്നിവരാണ് ഗുസ്തി താരങ്ങളെ പിന്തുണച്ച് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഇത് സംസ്ഥാനവുമായി ബന്ധപ്പെട്ട പ്രശ്‌നമല്ലെന്നാണ് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടര്‍ പറയുന്നത്. താരങ്ങളും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നമാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടെയാണ് നേതാക്കളുടെ ഭിന്നത മറനീക്കി പുറത്തുവന്നത്.

'താരങ്ങള്‍ അവരുടെ ജീവിതകാലത്തെ കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത മെഡലുകള്‍ ഗംഗയിലൊഴുക്കാന്‍ തയ്യാറായ മാനസികാവസ്ഥ മനസിലാകുന്നില്ലെന്ന് ബിജേന്ദ്ര സിംഗ് എം പി ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ ഈ പ്രശ്‌നം കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നാണ് ബി ജെ പി അധ്യക്ഷന്‍ ഓം പ്രകാശ് ധന്‍കര്‍ പറയുന്നത്.
അതേസമയം, ഗുസ്തി താരങ്ങളുടെ പ്രതിഷേധം ശക്തമായാണ് ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഹരിയാനയിലെ കര്‍ഷകരും ഖാപ്പ് പഞ്ചായത്തും ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഗുസ്തി താരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ച മെഡലുകളും അംഗീകാരങ്ങളും ഗംഗയില്‍ ഒഴുക്കുമെന്ന തീരുമാനം കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.
വിഷയത്തില്‍ ആവശ്യമെങ്കില്‍ രാഷ്ട്രപതിയെ സമീപിക്കുമെന്ന് രകേഷ് ടിക്കായത്ത് മാധ്യമങ്ങളോട് പറഞ്ഞു. നിങ്ങള്‍ ആശങ്കപ്പെടേണ്ട, ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. മെഡലുകള്‍ ഗംഗയില്‍ ഒഴുക്കരുതെന്ന് ഞങ്ങള്‍ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ഷകരും ഖാപ്പ് പഞ്ചായത്തുകളും ഗുസ്തി താരങ്ങള്‍ക്ക് വേണ്ട എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
തിങ്കളാഴ്ച ഗുസ്തിതാരങ്ങള്‍ നടത്തിയ പ്രതിഷേധത്തില്‍ പൊലീസ് ഇടപെട്ടിരുന്നു. നിരവധി താരങ്ങള്‍ക്കെതിരെ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. ഈ നടപടിയില്‍ പ്രതിഷേധിച്ചാണ് ഹരിദ്വാറിലെത്തി മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാന്‍ താരങ്ങള്‍ തീരുമാനിച്ചത്. എന്നാല്‍ രാകേഷ് ടിക്കായത്ത് അടക്കമുള്ള കര്‍ഷക നേതാക്കള്‍ ഇടപെട്ട് അവരെ പിന്തിരിപ്പിക്കുകയായിരുന്നു.












Click it and Unblock the Notifications