ഷമിക്കെതിരായ ആരോപണങ്ങൾ നിർത്താതെ ഹസിൻ.. പാക്-ദുബായ് കാമുകിമാർക്ക് പിന്നാലെ അടുത്തത്!
കൊല്‍ക്കത്ത: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിന്‍ ജഹാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ വന്‍ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഷമിയുടേത് എന്ന് പറയപ്പെടുന്ന വാട്‌സ്ആപ്പ്, ഫേസ്ബുക്ക് മെസഞ്ചര്‍ എന്നിവയിലെ ചാറ്റ് സ്‌ക്രീന്‍ ഷോട്ട് പുറത്ത് വിട്ട ഹസിന്‍ തുടര്‍ന്നങ്ങോട്ട് നിരവധി ആരോപണങ്ങളാണ് ഷമിക്കെതിരെ ഉന്നയിച്ചത്.
ഹസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഷമിക്കെതിരെ അന്വേഷണം നടത്തുന്ന കൊല്‍ക്കത്ത പോലീസ് താരത്തിന്റെ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. അതിനിടെ ഷമിക്കെതിരെ പുതിയ ആരോപണം ഉന്നയിച്ച് ഹസിന്‍ വീണ്ടും രംഗത്ത് എത്തിയിട്ടുണ്ട്.
അവിഹിത ബന്ധങ്ങൾ
താനുമായുള്ള വിവാഹത്തിന് മുന്‍പും ശേഷവും മുഹമ്മദ് ഷമിക്ക് വിദേശികളായ സ്ത്രീകളടക്കം നിരവധി പേരുമായി അവിഹിത ബന്ധമുണ്ടായിരുന്നു എന്നാണ് ഹസിന്‍ ജഹാന്റെ ആരോപണം. പാകിസ്താനില്‍ നിന്നും ദുബായില്‍ നിന്നും സ്ത്രീകളെ ഷമി തന്റെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ച് വരുത്തിയിരുന്നുവെന്ന് ഹസിന്‍ ആരോപിച്ചിരുന്നു. മാത്രമല്ല സഹോദരന് വേണ്ടിയും ഷമി സ്ത്രീകളെ വിളിച്ച് നല്‍കിയിരുന്നുവെന്നും ഹസിന്‍ ജഹാന്‍ ആരോപിച്ചു. തന്നെ സഹോദരനൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചുവെന്നും മുറിയിലേക്ക് തള്ളി വിട്ടുവെന്നും ഹസിന്‍ ജഹാന്‍ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.
ദക്ഷിണാഫ്രിക്കൻ കാമുകി
ഈ വര്‍ഷം ആദ്യമുണ്ടായ ദക്ഷിണാഫ്രിക്കയിലെ ഏകദിന- ടെസ്റ്റ് പരമ്പരയുടെ സമയത്ത് ഷമിക്ക് ദക്ഷിണാഫ്രിക്കക്കാരിയായ യുവതിയുമായി ബന്ധമുണ്ടായിരുന്നു എന്നാണ് ഹസിന്‍ ജഹാന്‍ ആരോപിച്ചിരിക്കുന്നത്. ഈ യുവതിയുമായി വാട്‌സ്ആപ്പ് ചാറ്റ് വഴിയും ഷമിക്ക് ബന്ധമുണ്ടെന്ന് ഹസിന്‍ ജഹാന്‍ ആരോപിച്ചിരുന്നു. അവിഹിത ബന്ധങ്ങള്‍ കൂടാതെ ഷമി രാജ്യത്തെ വഞ്ചിച്ച് കൊണ്ട് പാക് കാമുകിയുമായി ചേര്‍ന്ന് ക്രിക്കറ്റില്‍ ഒത്തുകളിച്ചുവെന്ന ആരോപണവും ഹസിന്‍ ജഹാന്‍ ഉന്നയിച്ചിരുന്നു. ഷമിക്കെതിരെ അന്വേഷണം നടത്തുന്ന കൊല്‍ക്കത്ത പോലീസ് താരത്തിന്റെ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. മാത്രമല്ല കൂടുതല്‍ രേഖകള്‍ക്ക് വേണ്ടി ബിസിസിഐയെ പോലീസ് സമീപിച്ചിട്ടുണ്ട്.
കൊലപ്പെടുത്താൻ പദ്ധതി
ഷമി തന്നെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടെന്നും ഹസിന്‍ ജഹാന്‍ ആരോപണം ഉന്നയിച്ചിരുന്നു. തന്നെ കൊലപ്പെടുത്തി ഉത്തര്‍ പ്രദേശിലെ കാട്ടില്‍ എവിടെയെങ്കിലും കുഴിച്ചിടുന്നതിന് വേണ്ടി ഷമി സഹോദരന് നിര്‍ദേശം നല്‍കിയെന്നാണ് ആരോപണം. മാത്രമല്ല ഉറക്കഗുളിക നല്‍കിയാണ് ഷമി തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നും ഹസിന്‍ ആരോപിച്ചിരുന്നു. തന്നെ ഒഴിവാക്കാനാണ് ഷമി എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കുന്നതെന്നും ഷമിയുടെ രഹസ്യ ഫോണ്‍ തന്റെ കയ്യില്‍ കിട്ടിയില്ലായിരുന്നുവെങ്കില്‍ പണ്ടെ തന്നെ ഉപേക്ഷിച്ച് പോകുമായിരുന്നുവെന്നും ഹസിന്‍ വെളിപ്പെടുത്തി. ഷമിയെ മാത്രമല്ല, താരത്തിന്റെ അമ്മ അടക്കമുള്ള കുടുംബാംഗങ്ങളേയും വെട്ടിലാക്കിക്കൊണ്ടാണ് ഹസിന്‍ വെളിപ്പെടുത്തലുകള്‍ നടത്തുന്നത്.
സാമ്പത്തിക പ്രശ്നങ്ങൾ
അതിനിടെ ഷമിക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിക്കാന്‍ ഹസിന്‍ ജഹാനെ പ്രേരിപ്പിച്ചത് സാമ്പത്തിക തര്‍ക്കങ്ങളാണ് എന്ന തരത്തിലും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. ഉത്തര്‍ പ്രദേശില്‍ സ്വന്തമായി സ്‌പോര്‍ട്‌സ് അക്കാദമി തുടങ്ങാന്‍ ഷമിക്ക് പദ്ധതിയുണ്ടായിരുന്നുവത്രേ. അതിന് വേണ്ടി അലിനഗര്‍ എന്ന സ്ഥലത്ത് ഷമി 60 ഏക്കര്‍ സ്ഥലും വാങ്ങിയിരുന്നു. 12 കോടിയാണ് ഈ സ്ഥലത്തിന് വേണ്ടി ഷമി ചെലവാക്കിയത്. ഈ സ്ഥലം വാങ്ങിയതിന്റെ പേരില്‍ ഷമിയും ഹസിന്‍ ജഹാനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ബംഗാളില്‍ സ്ഥലം വാങ്ങാനായിരുന്നു ഹസിന് താല്‍പര്യം. ഈ പ്രശ്‌നത്തിന്റെ പേരില്‍ ഇരുവരും തമ്മില്‍ നല്ല സുഖത്തിലല്ലായിരുന്നുവെന്നും അതാണ് ഷമിക്കെതിരെ ആരോപണങ്ങള്‍ ഉന്നിയക്കാനുള്ള കാരണമെന്നാണ് വാര്‍ത്തകള്‍.
നിയന്ത്രണം വിട്ട് ഹസിൻ
അതിനിടെ ഹസിന്‍ ജഹാന്‍ മാധ്യമപ്രവര്‍ത്തകരോട് നിയന്ത്രണം വിട്ട് പെരുമാറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മുഹമ്മദ് ഷമിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് ഹസിന്റെ പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു നിയന്ത്രണം വിട്ട പ്രതികരണം. നെറ്റ് വര്‍ക്ക് 18 മാധ്യമപ്രവര്‍ത്തകരാണ് ഷമിയുടെ ഭാര്യയുടെ ചൂടറിഞ്ഞത്. മാധ്യമപ്രവര്‍ത്തകരുടെ കാറില്‍ ഹസിന്‍ ജഹാന്‍ ആഞ്ഞടിക്കുന്നതും രൂക്ഷമായി സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. ഷമിക്കെതിരെ പോലീസ് അന്വേഷണം നടക്കുന്നതിനിടെ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. കുടുംബ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ന്നാലും ഒത്തുകളിയും കൊലപാതക ശ്രമങ്ങളും അടക്കമുള്ള ആരോപണങ്ങള്‍ ഷമിയെ കുടുക്കിയേക്കും.
ദിലീപിന് തിരിച്ചടികളുടെ തുടക്കം.. ഹൈക്കോടതി കൈവിട്ടു! വിചാരണ നീട്ടിവെയ്ക്കില്ല
സുനന്ദ പുഷ്കർ മരിച്ച് കിടന്ന മുറിയിലെ അജ്ഞാതമായ വിരലടയാളങ്ങൾ! തരൂർ വീണ്ടും പ്രതിരോധത്തിൽ