ഖുബാഅ് പള്ളി സന്ദർശനം ഇനി ‘ഹൈടെക്’; താരമായി സെൽഫ് ഡ്രൈവിങ് റോബോ ബസ്
മദീനയിലെ ചരിത്രപ്രസിദ്ധമായ ഖുബാഅ് പള്ളിയും പരിസരപ്രദേശങ്ങളും ഇനി 'ഹൈടെക്’ ആയി സന്ദർശിക്കാം. മസ്ജിദ് പരിസരത്ത് നൂതന സാങ്കേതികവിദ്യയുടെ കരുത്തിൽ ഓടുന്ന 'സെൽഫ് ഡ്രൈവിങ്’ റോബോ ബസിെൻറ പരീക്ഷണ ഓട്ടം ആരംഭിച്ചത് ലോകശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. മദീന മേഖല വികസന അതോറിറ്റിയുമായി സഹകരിച്ച് സൗദി പൊതുഗതാഗത അതോറിറ്റിയാണ് ഈ സ്മാർട്ട് യാത്രാ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്.
രണ്ടുമാസത്തെ പരീക്ഷണഘട്ടത്തിലൂടെ പുതിയ സാങ്കേതികവിദ്യയുടെ കാര്യക്ഷമതയും സുരക്ഷയും ഗുണനിലവാരവും വിലയിരുത്താനാണ് അതോറിറ്റി ലക്ഷ്യമിടുന്നത്. എഐ, ഹൈ-റെസല്യൂഷൻ കാമറകൾ, അത്യാധുനിക സെൻസർ സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ചാണ് ബസ് പ്രവർത്തിക്കുന്നത്. അതേസമയം തന്നെ യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരേപോലെ ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നുമുണ്ട്. പള്ളിയിൽ ആരാധനയ്‌ക്കെത്തുന്നവർക്കും സന്ദർശകർക്കും യാത്രാസൗകര്യം സുഗമമാക്കുന്നതിനായി 700 മീറ്റർ നീളത്തിലാണ് ബസ് റൂട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിലവിലെ ഗോൾഫ് വണ്ടി റൂട്ടുകൾ തന്നെയാണ് ഇതിനായും സജ്ജീകരിച്ചിരിക്കുന്നത്.

പുരുഷന്മാർക്കും സ്ത്രീകൾക്കുമായി നിശ്ചയിച്ചിട്ടുള്ള പ്രത്യേക പോയിൻറുകളിൽ നിന്നാണ് യാത്ര തുടങ്ങുക. ഹൈ-റെസല്യൂഷൻ ഡിജിറ്റൽ മാപ്പുകൾ വഴി ഫീൽഡ് ഡാറ്റ ശേഖരിക്കുന്നതിനാൽ റൂട്ടിൽ നിന്ന് വ്യതിയാനം സംഭവിക്കുകയുമില്ല. സൗദി അറേബ്യയുടെ ഡിജിറ്റൽ പരിവർത്തന ലക്ഷ്യങ്ങളുടെ ഭാഗമായ ഈ പദ്ധതി വിഷൻ 2030-ൽ ഉൾപ്പെടുത്തിയാണ് ആവിഷ്‍കരിച്ചിരിക്കുന്നത്. ഭാവി ഗതാഗത സൗകര്യങ്ങളിൽ നിക്ഷേപിക്കുന്നതിനും സുസ്ഥിരമായ ഗതാഗത പരിഹാരങ്ങൾ കണ്ടെത്തുന്നതിനും ഈ സംരംഭം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. ആർട്ടിഫിഷ്യൽ ഇൻറലിജൻസിന് വലിയ പ്രാധാന്യം നൽകുന്ന ആധുനികകാലത്ത് ഇത്തരം സ്മാർട്ട് സാങ്കേതികവിദ്യകൾ പ്രാദേശികമായി നടപ്പാക്കുന്നത് മദീനയിലെ സന്ദർശകർക്ക് സുരക്ഷിതവും സുഗമവുമായ യാത്രാനുഭവം നൽകുമെന്ന് പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി.
ഹജ്ജ് സീസണിൽ ഖുബാഅ് മസ്ജിദിൽ പരീക്ഷണാർഥം നടപ്പാക്കിയ 'സെൽഫ് ഡ്രൈവിങ്’ റോബോ ബസ് വിജയകരമാണെന്ന് കണ്ടാൽ തീർഥാടകരുടെ സൗകര്യാർഥം മറ്റ് പുണ്യസ്ഥലങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാൻ അധികൃതർ ആലോചിക്കുന്നുണ്ട്. ഹജ്ജിനെത്തുന്ന തീർഥാടർക്ക് സുഗമവും സുഖകരവുമായി കർമങ്ങൾ പൂർത്തിയാക്കുന്നതിനുള്ള അത്യാധുനിക സംവിധാനങ്ങൾ ഇത്തവണയും ഏർപ്പെടുത്തിയിട്ടുണ്ട്.
സ്മാർട്ട്‌ഫോണുകൾ വഴി തീർഥാടകർക്ക് അവരുടെ യാത്രാ വിവരങ്ങളും മറ്റ് സുപ്രധാന രേഖകളും എളുപ്പത്തിൽ ആക്സസ് ചെയ്യാൻ സാധിക്കുന്ന 'നുസുക് ഡിജിറ്റൽ കാർഡ്’ ഇതിലൊന്നാണ്. നുസുക് ആപ്, തവക്കൽനാ ആപ്പ് എന്നീ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴി കാർഡിന്റെ ഇലക്ട്രോണിക് പതിപ്പ് ലഭ്യമാണ്. നുസുക് ആപ് തുറക്കുമ്പോൾ തന്നെ ഹോം സ്ക്രീനിന്റെ മുകൾഭാഗത്ത് ഡിജിറ്റൽ കാർഡ് ദൃശ്യമാകും. ഇതിൽ അമർത്തുന്നതോടെ തീർഥാടകന്റെ മുഴുവൻ വിവരങ്ങളും പരിശോധിക്കാൻ സാധിക്കുന്ന ലളിതമായ മൂന്ന് ഘട്ടങ്ങളിലൂടെയാണ് കാർഡ് ക്രമീകരിച്ചിരിക്കുന്നത്. ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതിനൊപ്പം തന്നെ, ഹജ്ജ്-ഉംറ കർമങ്ങളിൽ ഏർപ്പെടുമ്പോഴും യാത്ര ചെയ്യുമ്പോഴും അച്ചടിച്ച കാർഡ് നിർബന്ധമായും കൈവശം വെക്കണം.
തീർഥാടകർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായി അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങൾ ഇരുഹറം മതകാര്യ അതോറിറ്റി സജ്ജമാക്കിയിട്ടുണ്ട്. ഹറമുകളിൽ 42 അന്താരാഷ്ട്ര ഭാഷകളിലായി 70ലധികം സംവേദനാത്മക സ്മാർട്ട് സ്ക്രീനുകളാണ് ഇപ്പോൾ പ്രവർത്തനസജ്ജമായിരിക്കുന്നത്. ഹജ്ജ് സീസൺ പ്രവർത്തന പദ്ധതിയുടെ ഭാഗമായിട്ടാണിത്. തിരക്കേറിയ സമയങ്ങളിൽ വർധിച്ചുവരുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാനും അവരുടെ ആവശ്യങ്ങൾക്ക് വേഗത്തിൽ മറുപടി നൽകാനും ഈ സംവിധാനത്തിലൂടെ സാധിക്കും. തീർഥാടകരുടെ സേവനത്തിനായി വിവിധ ആശയവിനിമയ മാർഗങ്ങളും മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്. സംശയങ്ങൾക്കും അന്വേഷണങ്ങൾക്കുമായി haj.gov.sa എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം. സൗദിക്കകത്ത് നിന്നുള്ളവർക്ക് 1966 എന്ന നമ്പറിലും വിദേശത്ത് നിന്നുള്ളവർക്ക് +966920002814 എന്ന അന്താരാഷ്ട്ര നമ്പറിലും സഹായത്തിനായി ബന്ധപ്പെടാം.
മിനയിൽ തീർഥാടകരുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനും തമ്പുകളിലേക്കുള്ള പ്രവേശനവും പുറത്തുകടക്കലും കൂടുതൽ സുരക്ഷിതവും വ്യവസ്ഥാപിതവുമാക്കാൻ ഇതാദ്യമായി അത്യാധുനിക ഇലക്ട്രോണിക് സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ തമ്പുകളുടെയും കവാടങ്ങളിൽ തീർഥാടകർ പുറപ്പെടേണ്ട സമയം, തിരിച്ചെത്തേണ്ട സമയം, മറ്റ് പ്രധാന മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന ബോർഡുകളാണ് സ്ഥാപിക്കുന്നത്. ഇത് തീർഥാടകർക്ക് തങ്ങളുടെ യാത്രാ പദ്ധതികളെക്കുറിച്ച് കൃത്യമായ അവബോധം നൽകുന്നതിനും പുണ്യസ്ഥലങ്ങളിലെ തിരക്ക് കുറച്ച് സുരക്ഷ ഉറപ്പാക്കുന്നതിനും സഹായകമാകും.












Click it and Unblock the Notifications