കർണാടക പ്രതിസന്ധി: കുമാരസ്വാമി തിരിച്ചെത്തി, രാജിയിൽ ഉറച്ചു നിൽക്കുന്നതായി വിമത എംഎൽഎമാർ
ബെംഗളൂരു: കർണാടക രാഷ്ട്രീയത്തിൽ അധികാര വടംവലികൾക്കിടെ നിലപാടിൽ ഉറച്ച് വിമത എംഎൽഎമാർ. രാജിവെച്ച എംഎൽഎമാരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് രാജി പിൻവലിക്കില്ലെന്ന് എംഎൽഎമാർ വ്യക്തമാക്കിയത്. തങ്ങൾ ഒറ്റക്കെട്ടാണെന്നും രാജി പിൻവലിക്കില്ലെന്നുമാണ് രാജിവെച്ച എംഎൽഎമാരിൽ ഒരാളായ എസ്ടി സോമഖേശരൻ പ്രതികരിച്ചത്. രാജിവെച്ച എംഎൽഎമാരെ താമസിപ്പിച്ച ഹോട്ടലിന് പുറത്തെത്തിയായിരുന്നു മാധ്യമങ്ങളോട് കോൺഗ്രസ് എംഎൽഎയായിരുന്ന ഇദ്ദേഹത്തിന്റെ പ്രതികരണം.ബെംഗളൂരുവിലേക്ക് തിരിച്ച് പോകുന്നതിനെക്കുറിച്ചോ രാജി പിൻവലിക്കുന്നതിനെക്കുറിച്ചോ ആലോചിക്കുന്നില്ലെന്ന തരത്തിലായിരുന്നു പ്രതികരണം.
തിരിച്ചെത്തിയതിന് പിന്നാലെ എച്ച്ഡി കുമാരസ്വാമി ജെഡിഎസ് എംഎൽഎമാരുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ഞായറാഴ്ച രാത്രി ഒരു സ്വകാര്യ ഹോട്ടലിലാണ് യോഗം. കോൺഗ്രസ് നേതാക്കളുമായും കുമാരസ്വാമി ചർച്ച നടത്തും. അതേ സമയം രാജിവെച്ച എംഎൽഎമാരിൽ ചിലർ രാജി പിൻവലിച്ചേക്കുമെന്നും ദേശീയ മാധ്യമങ്ങൾറിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഇതിന് പുറമേ എച്ച്ഡി ദേവഗൌഡയും കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറും ജെഡിഎസിലേയും കോൺഗ്രസിലേയും നേതാക്കളുമായി ഇതിനകം തന്നെ ചർച്ചകൾ നടത്തിയിരുന്നു. കോൺഗ്രസിൽ നിന്നും ജെഡിഎസിൽ നിന്നുമായി 13 എംഎൽഎമാരാണ് കഴിഞ്ഞ ദിവസം രാജി സമർപ്പിച്ചത്. ഇതോടെയാണ് കർണാടകത്തിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. ചൊവ്വാഴ്ച എംഎൽഎമാരുടെ രാജി സംബന്ധിച്ച് സ്പീക്കർ തീരുമാനമെടുക്കാനിരിക്കെയാണ് പ്രതിസന്ധി പരിഹരിക്കാനുള്ള നീക്കങ്ങൾ നടക്കുന്നത്.












Click it and Unblock the Notifications