ബിജെപിക്ക് ഞെട്ടൽ; ഡികെ ശിവകുമാറിനെ പുകഴ്ത്തി ആരോഗ്യ മന്ത്രി..കോൺഗ്രസിലേക്കോ?
തിരഞ്ഞെടുപ്പ് അടുക്കവെ നിരവധി പ്രമുഖർ ബി ജെ പി വിട്ട് കോൺഗ്രസിലേക്ക് പോയി കഴിഞ്ഞു. കൂടുതൽ പേർ പാർട്ടി വിടാൻ തയ്യാറെടുക്കുന്നുണ്ടെന്ന അഭ്യൂഹങ്ങളും ഉണ്ട്.
ബെംഗളൂരു: അപ്രതീക്ഷിത തിരിച്ചടികളാണ് കർണാടകയിൽ ബി ജെ പി നേരിടുന്നത്. തിരഞ്ഞെടുപ്പ് അടുക്കവെ നിരവധി പ്രമുഖർ ബി ജെ പി വിട്ട് കോൺഗ്രസിലേക്ക് പോയി കഴിഞ്ഞു. കൂടുതൽ പേർ പാർട്ടി വിടാൻ തയ്യാറെടുക്കുന്നുണ്ടെന്ന അഭ്യൂഹങ്ങളും ഉണ്ട്. ഇക്കൂട്ടത്തിൽ ആരോഗ്യ മന്ത്രി ഡോ കെ സുധാകറും ഉണ്ടോയെന്ന അഭ്യൂഹങ്ങളാണ് ഇപ്പോൾ ഉയരുന്നത്.കെ പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാറിനെ ഒരു പൊതുപരിപാടിക്കിടെ സുധാകരൻ പുകഴ്ത്തിയ നടപടിയാണ് ഇപ്പോഴത്തെ അഭ്യൂഹങ്ങൾക്ക് കാരണം.

ഡികെയെ വാനോളം പുകഴ്ത്തി ഡോ സുധാകർ
കരകപുരയിൽ ഇൻഫോസിസ് ഫൗണ്ടേഷന്റ നേതൃത്വത്തിൽ ആരംഭിച്ച ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സുധാകറിന്റെ പ്രതികരണം.'ഓരോ തിരഞ്ഞെടുപ്പിലും ഡികെ ശിവകുമാറിന്റെ ഭൂരിപക്ഷം കുത്തനെ ഉയരുന്നതാണ് ഞാൻ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. ആദ്യ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് ലഭിച്ചത് 15,000 ത്തിന്റെ ഭൂരിപക്ഷമാണ്. പിന്നീട് അത് 30,000 വും 79,000 വുമായി ഉയർന്നു. അദ്ദേഹത്തിന്റെ ഭൂരിപക്ഷം എങ്ങനെ ഇങ്ങനെ വർധിക്കുന്നുവെന്ന ചോദ്യത്തിന് ജില്ലാ പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ തന്ന മറുപടി അദ്ദേഹം ഗ്രാമവികസനത്തിന് വേണ്ടി നടപ്പാക്കുന്ന പ്രവർത്തനങ്ങൾ എന്നാണ്', സുധാകർ പറഞ്ഞു.

'ഗ്രാമവികസനത്തിൽ അദ്ദേഹം ഒരു വിപ്ലവം തന്നെ
'ഗ്രാമവികസനത്തിൽ അദ്ദേഹം ഒരു വിപ്ലവം തന്നെയാണ് നടപ്പാക്കി കൊണ്ടിരിക്കുന്നത്. മുൻകാലങ്ങളിൽ കർക്കശമായ നിയമങ്ങൾ ഇല്ലാതിരുന്ന കാലത്ത് പോലും അദ്ദേഹം എംഎൻആർഇജിഎ തൊഴിലുകൾ നടപ്പാക്കി.ആരോഗ്യകരമായ ജനാധിപത്യത്തിന് പ്രതിപക്ഷത്തിന്റെ ക്രിയാത്മകമായ വിമർശനങ്ങളെ ഭരണസംവിധാനം സ്വീകരിക്കേണ്ടതുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു', സുധാകർ പറഞ്ഞു.

പരിപാടിക്കിടെ സുധാകറിനെ ഡികെയും അഭിനന്ദിച്ചു
2019 ൽ ബി ജെ പിയുടെ ഓപ്പറേഷൻ താമരയിൽ കോൺഗ്രസ് വിട്ട് ബി ജെ പിയിലെത്തിയ നേതാവാണ് സുധാകർ റെഡ്ഡി. നേരത്തേ മുൻ ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ ജി പരമേശ്വരയെ സുധാകർ പുകഴ്ത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ഡികെയ്ക്കുള്ള പ്രശംസ. അതേസമയം പരിപാടിക്കിടെ സുധാകറിനെ ഡികെയും അഭിനന്ദിച്ചു.

ബിഎസ് യെദ്യൂരപ്പയ്ക്കും സുധാകറിനും ഒപ്പം മാത്രമാണ്
'കനകപുരയിൽ ഏതെങ്കിലും മന്ത്രിയുമായി ഞാൻ വേദി പങ്കിട്ടിട്ടുണ്ടെങ്കിൽ അത് ബിഎസ് യെദ്യൂരപ്പയ്ക്കും സുധാകറിനും ഒപ്പം മാത്രമാണ്.സുധാകറിനൊപ്പം വേദി പങ്കിടുകയെന്നതിനർത്ഥം ഞാൻ നിങ്ങളെ ബഹുമാനിക്കുന്നുവെന്നതാണ്', ഡികെ ശിവകുമാർ പറഞ്ഞു. നേരത്തേ സുധാകറിനെതിരെ രംഗത്തെത്തിയ നേതാവായിരുന്നു ഡികെ. രാമനഗരയിലുള്ള മെഡിക്കൽ കോളേജ് ചിക്കബെല്ലാപൂരിലേക്ക് മാറ്റിയ സുധാകറിന്റെ നടപടിയ്ക്കെതിരെയായിരുന്നു ഡികെ രംഗത്തെത്തിയത്. നടപടിയിൽ തനിക്ക് വലിയ അതൃപ്തി ഉണ്ടായിരുന്നുവെന്നും എന്നാൽ രാഷ്ട്രീയത്തിൽ ഒന്നും സ്ഥായി അല്ലെന്നും ഡികെ പ്രതികരിച്ചു.

സുധാകറും കോൺഗ്രസിലേക്ക് മടങ്ങുമോ?
അതേസമയം പുതിയ പ്രതികരണങ്ങളോടെ സുധാകറും കോൺഗ്രസിലേക്ക് അടുക്കുമോയെന്ന ചർച്ചയ്ക്ക് ചൂട് പകർന്നിട്ടുണ്ട്. ഡികെ ശിവകുമാറിന്റെ സമുദായമായ വൊക്കാലിഗ സമുദായത്തിൽ നിന്നുള്ള നേതാവ് കൂടിയാണ് സുധാകർ. നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് 'റിവേഴ്സ് ഓപ്പറേഷൻ കമല' ഉണ്ടാകുമെന്ന് നേരത്തേ തന്നെ കോൺഗ്രസ് നേതാക്കൾ സൂചന നൽകിയിരുന്നു. 2019 ൽ ബി ജെ പിയ്ക്കൊപ്പം പോയ പലരും പാർട്ടിയിൽ തൃപ്തരല്ലെന്നാണ് വിവരം. പദവികൾ ലഭിക്കാത്തതിന്റെ അതൃപ്തി നേതാക്കൾക്ക് ഉണ്ട്. ഇവരിൽ ചിലർ മടങ്ങി വരവിന് താത്പര്യം അറിയിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ സമ്മതിച്ചിരുന്നു. നിലവിൽ പുറത്ത് വന്ന സർവ്വേകളിൽ എല്ലാം സംസ്ഥാനത്ത് കോൺഗ്രസിനാണ് സാധ്യത കൽപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ ബി ജെ പിയിൽ നിന്ന് കൂട്ടക്കൊഴിഞ്ഞ് പോക്കുണ്ടാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.












Click it and Unblock the Notifications