വെല്ലുവിളിച്ച് വിമതർ, സ്ഥാനാർത്ഥിത്വം പിൻവലിച്ചില്ല; ഹിമാചലിൽ കോൺഗ്രസിനും ബിജെപിക്കും തലവേദന
ദില്ലി: ഹിമാചൽ പ്രദേശിൽ ബിജെപിക്കും കോൺഗ്രസിനും വെല്ലുവിളി തീർത്ത് വിമതർ. ഞായറാഴ്ചയായിരുന്നു നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിനം. വിമതരെ അനുനയിപ്പിക്കാനുള്ള തീവ്ര ശ്രമങ്ങൾ ഇരു പാർട്ടികളും നടത്തിയെങ്കിലും നേതാക്കൾ വഴങ്ങിയില്ല. ഇതോടെ പതിനഞ്ചിലേറെ പേരാണ് വിമതരായി മത്സര രംഗത്ത് അവശേഷിക്കുന്നത്.
സിറ്റിംഗ് എംഎൽഎമാർക്ക് ഉൾപ്പെടെ സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് പലരും നേതൃത്വത്തെ വെല്ലുവിളിച്ച് സ്വതന്ത്ര പോരാട്ടത്തിന് മത്സര രംഗത്ത് ഇറങ്ങിയത്.

മുന്‍ എംപിയായ കൃപാല്‍ പാര്‍മര്‍ (ഫത്തേപുര്‍), ധര്‍മശാലയിൽ നിന്നുള്ള മുന്‍ എം എൽ എ വിപിന്‍ നെഹ്റിയ, കിന്നോര്‍ മുന്‍ എം എൽ എ തേജ്വന്ത് നേഗി, ദേഹ്രയിലെ ഹോഷിയാര്‍ സിങ് മനോഹര്‍ ധിമന്‍ (ഇന്ദോറ), രാം സിങ് (കുള്ളു), ഹിതേശ്വര്‍ സിങ് (ബന്‍ജാര്‍), ഇന്ദിര കപൂര്‍ (ചാമ്പ), പ്രവീണ്‍ ശര്‍മ (മണ്ഡി) എന്നിവരാണ് ബി ജെ പി വിമതർ. അതിനിടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച മുൻ എംപി മഹേശ്വർ സിംഗിനെ കൊണ്ട് പത്രിക പിൻവലിക്കാൻ സാധിച്ചത് ബി ജെ പിക്ക് ആശ്വാസമായി. സിംഗ് സ്വതന്ത്രനായി മത്സരിച്ചെങ്കിൽ കുള്ളൂ, ബൻജാർ മണ്ഡലങ്ങളിലെല്ലാം ബി ജെ പിക്ക് തിരിച്ചടിയായെനെ.

വിമതർ ജയിക്കുമെന്ന ആശങ്കയില്ലെന്നും എന്നാൽ പല മണ്ഡലങ്ങളിലും ബി ജെ പിയുടെ വോട്ട് ബാങ്കിൽ വിള്ളൽ വീർത്താൻ നേതാക്കൾക്ക് സാധിക്കുമെന്നും ബി ജെ പി വൃത്തങ്ങൾ പറയുന്നു. അഭിമാന പോരാട്ടമാണെന്നിരിക്കെ മികച്ച ഭൂരിപക്ഷത്തിൽ തന്നെ ഭരണ തുടർച്ചയാണ് പാർട്ടി പ്രതീക്ഷിക്കുന്നതെന്നും നേതാക്കൾ പറയുന്നു. അതേസമയം വിമതരുടെ കാര്യത്തിൽ കോൺഗ്രസിനും ആശ്വസിക്കാനുള്ള വകയൊന്നുമില്ല. ആറ് നേതാക്കളാണ് കോൺഗ്രസ് വിമതരായി രംഗത്തുള്ളത്.

മുന്‍മന്ത്രി ഗംഗുറാം മുസാഫിര്‍ (പച്ചാദ്), മുന്‍ എം എല്‍ എമാരായ സുഭാഷ് മാംഗ്ലെറ്റ് (ചോപല്‍), ജഗ്ജീവന്‍ പാല്‍ (സുല്ലാ),വിജയ് പാല്‍ ഖാച്ചി, ഇന്ദു വര്‍മ (തിയോങ്), സഞ്ജീവ് ഭണ്ഡാരി (ജോഗിന്ദര്‍ നഗര്‍), പരസ് റാം (അണ്ണി) എന്നിവരാണ് കോൺഗ്രസിലെ വിമതർ. 68 സീറ്റുകളിലായി 412 പേരാണ് നിലവിൽ മത്സര രംഗത്തുള്ളത്. 92 പോയിരുന്നു അവസാന നിമിഷം പത്രിക പിൻവലിച്ചത്. 45 പേരുടെ പത്രിക തള്ളി.

പ്രചരണം കൊഴുപ്പിച്ച് ബി ജെ പിയും കോൺഗ്രസ്
അതേസമയം തിരഞ്ഞെടുപ്പ് അടുത്ത ദിവസം അടുത്തതോടെ ശക്തമായ പ്രചരണമാണ് ബി ജെ പിയും കോൺഗ്രസും നടത്തുന്നത്. കഴിഞ്ഞ ദിവസം 68 മണ്ഡലങ്ങളിലും ബി ജെ പിയുടെ നേതൃത്വത്തിൽ വിവിധ റാലികൾ നടന്നിരുന്നു. ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, ഹിമാചൽ മുഖ്യമന്ത്രി ജയ്റാം താക്കൂർ കേന്ദ്ര മന്ത്രി കിരൺ റിജ്ജു, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി, മനോഹർ ലാൽ ഖട്ടർ തുടങ്ങിയ നേതാക്കളായിരുന്നു റാലിയിൽ പങ്കെടുത്തത്. സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ച് കൊണ്ടാണ് നേതാക്കൾ പ്രചരണം കൊഴുപ്പിക്കുന്നത്. മറുവശത്ത് കോൺഗ്രസും പ്രചരണം ശക്തമാക്കുകയാണ്. പ്രിയങ്കയുടെ നേതൃത്വത്തിലാണ് പ്രചരണങ്ങൾ പുരോഗമിക്കുന്നത്. ഇന്ന് മാണ്ഡിയിൽ പ്രിയങ്കയുടെ റാലി നടന്നിരുന്നു.












Click it and Unblock the Notifications