ഹിമാചല്‍ പ്രദേശ് നാളെ പോളിംഗ് ബൂത്തിലേക്ക്, അധികാര തുടർച്ച ഉറപ്പിക്കാൻ പ്രതീക്ഷിച്ച് ബിജെപി
ദില്ലി: ഹിമാചല്‍ പ്രദേശില്‍ ശനിയാഴ്ച വോട്ടര്‍മാര്‍ ജനവിധിയെഴുതും. ഒറ്റഘട്ടമായാണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ 8 മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് 5.30തിന് അവസാനിക്കും. 68 നിയമസഭാ സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. 412 പേര്‍ മത്സര രംഗത്തുണ്ട്. 55,74,793 വോട്ടര്‍മാരാണ് ഹിമാചല്‍ പ്രദേശിലുളളത്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഹിമാചലില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
ഭരണകക്ഷിയായ ബിജെപിയും കോണ്‍ഗ്രസും ആം ആംദ്മി പാര്‍ട്ടിയുമാണ് പ്രധാന എതിരാളികള്‍. 1982 മുതല്‍ ഇന്ന് വരെ ഭരണത്തിലിരിക്കുന്ന പാര്‍ട്ടി അധികാരത്തില്‍ തിരിച്ച് വന്ന ചരിത്രം ഹിമാചല്‍ പ്രദേശില്‍ ഇല്ല. ഈ ചരിത്രം തിരുത്തി, ഭരണവിരുദ്ധ വികാരം മറികടന്ന് അധികാരം നിലനിര്‍ത്താനുളള ശക്തമായ പ്രചാരണമാണ് സംസ്ഥാനത്ത് ബിജെപി ഇക്കുറി അഴിച്ച് വിട്ടത്.
'ഹിമാചലിൽ പതിവ് തെറ്റും, ബിജെപി ചരിത്രം കുറിച്ച് അധികാര തുടർച്ച നേടും'; ജയറാം താക്കൂർ
നവംബര്‍ 10 വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചത്. ഇന്ന് ഹിമാചലില്‍ പാര്‍ട്ടികള്‍ നിശബ്ദ പ്രചാരണം നടത്തി. ഗുജറാത്ത് ഫലത്തിനൊപ്പം ഡിസംബര്‍ 8ന് ആണ് ഹിമാചലിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരിക. പുറത്ത് വന്ന അഭിപ്രായ സര്‍വ്വേകള്‍ ഹിമാചലില്‍ ബിജെപി അധികാര തുടര്‍ച്ച നേടും എന്നാണ് പ്രവചിച്ചിരിക്കുന്നത്. ബിജെപിക്ക് 31 മുതല്‍ 46 വരെ സീറ്റുകള്‍ ലഭിക്കാനാണ് സാധ്യത. കോണ്‍ഗ്രസിന് 29 മുതല്‍ 37 സീറ്റ് വരെയും ആം ആദ്മി പാര്‍ട്ടിക്ക് 1 സീറ്റ് വരെയും ലഭിക്കാനാണ് സാധ്യത.
കോടീശ്വരന്മാരില്‍ മുന്നില്‍ കോണ്‍ഗ്രസ്; പിന്നാലെ ബിജെപി; ഹിമാചല്‍ സ്ഥാനാര്‍ത്ഥികളുടെ സ്വത്ത് വിവരം
2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 44 സീറ്റുകളുടെ മികച്ച ഭൂരിപക്ഷം നേടിയാണ് ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയത്. കോണ്‍ഗ്രസിന് അന്ന് 21 സീറ്റുകളേ ലഭിച്ചുളളൂ. സ്വതന്ത്രര്‍ രണ്ട് സീറ്റുകളിലും സിപിഎം ഒരു സീറ്റിലും വിജയിച്ചു. ഷിംല റൂറല്‍, സേരജ്, ഹമീര്‍പൂര്‍ എന്നിവയാണ് സംസ്ഥാന ഈ തിരഞ്ഞെടുപ്പില്‍ ഫലം എന്താകും എന്ന് ഉറ്റ് നോക്കുന്ന പ്രധാന മണ്ഡലങ്ങള്‍. ബിജെപിയുടെ രവി മെഹ്തയും കോണ്‍ഗ്രസിന്റെ വിക്രമാദിത്യ സിംഗും തമ്മിലാണ് ഷിംല റൂറലിലെ പ്രധാന മത്സരം. സേരജില്‍ പ്രധാന പോരാട്ടം ബിജെപിയുടെ ജയ് റാം താക്കൂറും കോണ്‍ഗ്രസിന്റെ ചേത്‌റാം താക്കൂറും തമ്മിലാണ്. ഹമീര്‍പൂരില്‍ കോണ്‍ഗ്രസിന്റെ പുഷ്‌പേന്ദ്ര വര്‍മ്മയും ബിജെപിയുടെ നരിന്ദര്‍ താക്കൂറും തമ്മില്‍ കൊമ്പ് കോര്‍ക്കുന്നു.