'പ്രിയങ്ക നയിക്കും, കോണ്‍ഗ്രസ് ജയിക്കും': എന്തുകൊണ്ട് ഹിമാചലില്‍ പ്രിയങ്ക, രാഹുല്‍ വന്നേക്കില്ല
ധർമ്മശാല: നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിനം ഇന്നലെ കഴിഞ്ഞതോടെ ഗുജറാത്തിലെ പോരാട്ടത്തിന്റെ ചിത്രം തെളിഞ്ഞ് കഴിഞ്ഞു. ഇത്തവണയും കോണ്‍ഗ്രസും ബി ജെ പിയും തമ്മിലുള്ള ശക്തമായ ഏറ്റുമുട്ടലാണ് പ്രതീക്ഷിക്കുന്നതെങ്കിലും നഗര മേഖലകളിലെ ചില മണ്ഡലങ്ങളിലെങ്കിലും കരുത്ത് കാട്ടാനായി എ എ പി യും സജീവമായി തന്നെ രംഗത്തുണ്ട്.
കോണ്‍ഗ്രസിനെ സംബന്ധിച്ച് എ ഐ എ സി സി അധ്യക്ഷനായി മല്ലികാർജ്ജുന്‍ ഖാർഗെ വന്നതിന് ശേഷമുള്ള ആദ്യ നിയമസഭ തിരഞ്ഞെടുപ്പായതിനാല്‍ ഏറെ നിർണ്ണായകമാണ് ഹിമാചലിലെ ഫലം. അതുകൊണ്ട് തന്നെ സർവ്വ സന്നാഹങ്ങളുമായിട്ടാണ് പാർട്ടി സംസ്ഥാനത്ത് പ്രചരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

പ്രിയങ്ക ഗാന്ധിയായിരിക്കും ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസിന്റെ താരപ്രാചരകയെന്ന് നേരത്തെ തന്നെ പാർട്ടി വ്യക്തമാക്കിയിരുന്നു. നവംബർ 12 ന് നടക്കാനിരിക്കുന്ന ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉടൻ ആരംഭിക്കുമെന്നാണ് സംസ്ഥാന നേതൃത്വവും അറിയിക്കുന്നത്.

അതേസമയം, ഭാരത് ജോഡോ യാത്ര നടത്തുന്ന രാഹുൽ ഗാന്ധി ഹിമാചല്‍ പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താന്‍ സാധ്യതയില്ല. പൂർണ്ണമായും ഭാരത് ജോഡോ യാത്രയിലായിരിക്കും രാഹുലിന്റെ ശ്രദ്ധയെങ്കിലും അവസാന ഘട്ടത്തിലെങ്കിലും രാഹുലിനെ എത്തിക്കാനും പാർട്ടി നേതൃത്വം ശ്രമിക്കും. എന്നാല്‍ ഹിമാചലിലെ പ്രചാരണത്തിന്റെ ചുമതല പ്രിയങ്കയ്ക്ക് മാത്രമായിരിക്കുമെന്നും പാർട്ടി വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പ്രിയങ്ക ഹിമാചലിൽ നാല് മീറ്റിംഗുകളും നാല് റോഡ് ഷോകളും നടത്തും. കഴിഞ്ഞയാഴ്ചയാണ്, ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരകരുടെ പട്ടിക കോൺഗ്രസ് പുറത്തിറക്കിയത്. അതിൽ പാർട്ടിയുടെ സ്ഥാനമൊഴിയുന്ന അധ്യക്ഷ സോണിയ ഗാന്ധി, പാർട്ടി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഗെ, പാർട്ടി നേതാക്കളായ പ്രിയങ്ക ഗാന്ധി, ഭൂപേഷ് ബാഗേൽ, ആനന്ദ് ശർമ്മ, അശോക് ഗെലോട്ട് എന്നിവരോടൊപ്പം രാഹുൽ ഗാന്ധിയുടെ പേരും ഉൾപ്പെട്ടിരുന്നു.
ഋഷി സുനക് മാത്രമല്ല, ലോകരാജ്യങ്ങളുടെ തലപ്പത്ത് വേറെയുമുണ്ട് നിരവധി ഇന്ത്യന്‍ വംശജർ: പട്ടിക കാണാം

പ്രിയങ്ക ഗാന്ധിയെ ഹിമാചലിന്റെ പ്രചരണ ചുമതല ഏല്‍പ്പിച്ചതിന് പിന്നില്‍ വ്യക്തമായ ലക്ഷ്യങ്ങളും കോണ്‍ഗ്രസിനുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാനത്ത് ഏറെ ജനപ്രീതിയുള്ള ഒരു നേതാവാണ് പ്രിയങ്ക എന്നതിനോടൊപ്പം തന്നെ നേതാക്കള്‍ക്കിടിയിലെ ഭിന്നത പരിഹാരിക്കാനും പ്രിയങ്കയിലൂടെ എ ഐ സി സി ലക്ഷ്യമിടുന്നു. 'പ്രിയങ്ക നയിക്കും കോണ്‍ഗ്രസ് ജയിക്കും' എന്ന പ്രചരണവും അണികള്‍ ശക്തമാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചല്ല കോണ്‍ഗ്രസ് ഇത്തവണയും സംസ്ഥാനത്ത് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രചരണത്തിന്റെ ചുമതലയും സംസ്ഥാനത്ത് നിന്നുള്ള നേതാക്കള്‍ക്ക് നല്‍കിയില്ല. ഭിന്നതയയും ഗ്രൂപ്പും പോരും ഒഴിവാക്കുന്നതിന് വേണ്ടിയാണ് സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളതും ജനപ്രീതിയുള്ളതുമായി പ്രിയങ്കയെ തന്നെ പ്രചരണത്തിന്റെ മേല്‍നോട്ടം ഏല്‍പ്പിച്ചത്.

അതേസമയം, സംസ്ഥാനത്തെ വോട്ടർമാരെ ആകർഷിക്കാൻ നിരവധി വാഗ്ദാനങ്ങളാണ് കോൺഗ്രസ് നൽകുന്നത്. പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കൽ, 300 യൂണിറ്റ് സൗജന്യ വൈദ്യുതി, സ്ത്രീകൾക്ക് 1,500 രൂപ നൽകൽ, അർഹരായ എല്ലാവർക്കും സർക്കാർ ജോലി തുടങ്ങിയവയാണ് കോണ്‍ഗ്രസിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ധാനം.

2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 68 അംഗ നിയമസഭയിൽ ബി ജെ പി 44 സീറ്റുകളും കോൺഗ്രസ് 21 സീറ്റുകളുമായിരുന്നു നേടിയത്. ഭരണകക്ഷിക്ക് 48.8 ശതമാനം വോട്ടും കോണ്‍ഗ്രസിന് 41.7 ശതമാനം വോട്ടും ലഭിച്ചു. അതേസമയം, 2012ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 36 സീറ്റുകൾ നേടി കോൺഗ്രസ് വിജയിച്ചപ്പോൾ ബിജെപിക്ക് 26 സീറ്റുകൾ മാത്രമായിരുന്നു നേടാന്‍ സാധിച്ചത്.












Click it and Unblock the Notifications