ആശുപത്രികളില്‍ പ്രവേശനം നിഷേധിച്ചു; ഗര്‍ഭിണിയായ യുവതി ഓട്ടോറിക്ഷയില്‍ മരിച്ചു
മുംബൈ: ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ അനുമതി നിക്ഷേധിച്ചതോടെ ഗര്‍ഭിണിയായ യുവതി ഓട്ടോറിക്ഷയില്‍ മരിച്ചു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. 26 കാരിയായ അസ്മ മെഹന്തിയെന്ന യുവതിയാണ് ചികിത്സ കിട്ടാതെ ഓട്ടോറിക്ഷയില്‍ മരണപ്പെട്ടത്.
സംഭവത്തില്‍ മുംബൈ പൊലീസ് കേസെടുത്തു. മൂന്ന് ആശുപത്രികളിലാണ് യുവതിക്ക് പ്രവേശനം നിഷേധിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. മെയ് 25 ന് അര്‍ധരാത്രിയായിരുന്നു സംഭവം.
രാത്രി യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടതോടെ കുടുംബം ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ മൂന്ന് ആശുപത്രിയില്‍ നിന്നും പ്രവേശനം നല്‍കാതെ മടക്കുകയായിരുന്നു. ആദ്യം ബിലാല്‍ ആശുപത്രിയിലായിരുന്നു അസ്മ പോയത്. എന്നാല്‍ പ്രവേശനം നിഷേധിച്ചതോടെ പ്രൈം ക്രിറ്റികെയര്‍ ആശുപത്രിയില്‍ പോയെങ്കിലും പ്രവേശനം നിഷേധിക്കുകയായിരുന്നു. പിന്നാലെ യൂണിവേഴ്സല്‍ ഹോസ്പിറ്റിലേക്ക് പോയി. അവിടെയും പ്രവേശിപ്പിച്ചില്ല. ഒടുവില്‍ യുവതി ഓട്ടോറിക്ഷയില്‍ മരണപ്പെടുകയായിരുന്നു.
കുടുംബമാണ് മുംബൈ പൊലീസില്‍ പരാതി നല്‍കിയത്. മൂന്ന് ആശുപത്രികള്‍ക്കെതിരേയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
എന്തുകൊണ്ടാണ് യുവതിക്ക് ചികിത്സ നിഷേധിച്ചതെന്ന് വ്യക്തമല്ല. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. വളരെ ഭീതിതമായ കണക്കുകളാണ് ഇവിടെ നിന്നും പുറത്ത് വരുന്നത്. ശനിയാഴ്ച്ച ഇവിടെ 2490 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 65159 ആയിരിക്കുകയാണ്.
മഹാരാഷ്ട്രയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മുംബൈയിലാണ്. സംസ്ഥാനത്തെ 60 ശതമാനം കേസുകളും മുംബൈയിലാണ്. 38442 പേര്‍ക്കാണ് ഇവിടെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി നേതാവ് രാംകദം രംഗത്തെത്തിയിരുന്നു. സംഭവം ഒരേ സമയം നിര്‍ഭാഗ്യകരവും ഞെട്ടിപ്പിക്കുന്നതുമാണെന്നും രാം കദം പറഞ്ഞു.
കേരളത്തിൽ നാളെ മുതൽ ദീർഘ ദൂര ട്രെയിനുകൾ ഓടി തുടങ്ങും; സമയക്രമം ഇങ്ങനെ