Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്ക അടിച്ചത് ഇറാനെ... പക്ഷേ, കൊള്ളുന്നത് ഇന്ത്യക്ക്? അടിമുടി തിരിച്ചടി; മോദിയുടെ കൂറ് ആരോട്?

ദില്ലി: ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ എത്തിയതുമുതല്‍ ഇറാനുമായുള്ള ആണവ കരാര്‍ റദ്ദാക്കും എന്ന് പറയുന്നതാണ്. എന്നാല്‍ ഇപ്പോള്‍ ആ കരാര്‍ അമേരിക്ക ഏകപക്ഷീയമായി റദ്ദാക്കിയിരിക്കുന്നു. ഒബാമ ഭരണകൂടത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്നായി വിലയിരുത്തിയ കരാര്‍ ആണ് ഇപ്പോള്‍ ഒറ്റയടിക്ക് ഡൊണാള്‍ഡ് ട്രംപ് റദ്ദാക്കിയിരിക്കുന്നത്.

എന്നാല്‍ ഇത് ഇറാനെ മാത്രം ബാധിക്കുന്ന ഒരു കാര്യമല്ല എന്നതാണ് സത്യം. ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് മേല്‍ അമേരിക്ക അടിച്ച ആണിയായും ഇതിനെ വിലയിരുത്തേണ്ടി വരും.

അമേരിക്കയുമായുണ്ടാക്കിയ ആണവ കരാറിനെ തുടര്‍ന്ന് ഇറാന് എതിരെയുള്ള ഉപരോധങ്ങള്‍ നീക്കിയതായിരുന്നു. ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ക്ക് നിറം പകര്‍ന്നതും അപ്പോള്‍ തന്നെ. ഇനി എന്ത് സംഭവിക്കും എന്നാണ് അറിയേണ്ടത്... അമേരിക്കയെ തള്ളി നരേന്ദ്ര മോദി ഇറാനുമായി കൈകോര്‍ക്കുമോ? ഇന്ത്യക്ക് നേരിടേണ്ട വെല്ലുവിളികള്‍ എന്തെല്ലാം?

ചബഹാര്‍ തുറമുഖം

ചബഹാര്‍ തുറമുഖം

ഒന്നും രണ്ട് കോടി രൂപയല്ല, അഞ്ഞൂറ് മില്യണ്‍ ഡോളര്‍ ആണ് ഇറാനിലെ ചബഹാര്‍ തുറമുഖത്തില്‍ ഇന്ത്യ നിക്ഷേപം നടത്താമെന്ന് വാഗ്ദാനം കൊടുത്തിട്ടുള്ളത്. തുറമുഖ വികസനത്തിന് വേണ്ടിയായിരുന്നു ഇത്. ഇപ്പോള്‍ തന്നെ ഈ വാഗ്ദാനം നടപ്പിലാകാന്‍ വൈകിക്കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് അമേരിക്ക കരാറില്‍ നിന്ന് പിന്‍മാറി ഇറാന് വീണ്ടും വിലക്കുകള്‍ ഏര്‍പ്പെടുത്തുന്നത്.

നിര്‍ണായക തുറമുഖം

നിര്‍ണായക തുറമുഖം

ചബഹാര്‍ തുറമുഖത്തില്‍ ആധിപത്യം ലഭിക്കുക എന്നത് ഇന്ത്യയെ സംബന്ധിച്ച് ഏറെ നിര്‍ണായകമായ ഒരു കാര്യമാണ്. ഗള്‍ഫ് ഓഫ് ഒമാനില്‍ സ്ഥിതി ചെയ്യുന്ന തുറമുഖം പാകിസ്താനിലെ ഗ്വാദാര്‍ തുറമുഖത്തില്‍ നിന്ന് വെറും 85 കിലോമീറ്റര്‍ മാത്രം അകലെയാണ്. ഗ്വാദാര്‍ തുറമുഖമാണെങ്കില്‍ ചൈനയുടെ കൈവശവും.

ചബഹാറില്‍ സ്വാധീനം ഉറപ്പിച്ചാല്‍

ചബഹാറില്‍ സ്വാധീനം ഉറപ്പിച്ചാല്‍

ഇറാനുമായുള്ള ബന്ധം ശക്തിപ്പെടും എന്നത് മാത്രമല്ല, ചബഹാര്‍ തുറമുഖ വികസനത്തില്‍ പങ്കാളിയാകാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചത്. അഫ്ഗാനിസ്ഥാനുമായും മധ്യേഷ്യയുമായുള്ള ബന്ധത്തില്‍ പാകിസ്താനെ മറികടക്കാന്‍ ഇന്ത്യക്ക് ഏറ്റവും സഹായകമാവുക ചബഹാര്‍ തുറമുഖം ആണ്. ആ പ്രതീക്ഷകളാണ് ഇപ്പോള്‍ മങ്ങുന്നത്. ചരക്ക് നീക്കത്തിനുള്ള ചെലവ് മൂന്നില്‍ ഒന്നായി കുറയ്ക്കാനും ചബഹാര്‍ തുറമുഖം വഴി സാധ്യമാകും.

പാകിസ്താന്റെ ഇടങ്കോലിടല്‍

പാകിസ്താന്റെ ഇടങ്കോലിടല്‍

ഇന്ത്യ- ഇറാന്‍ ഇന്ധന പൈപ്പ് ലൈനിന് ഇടങ്കോലിട്ടത് പാകിസ്താന്‍ ആയിരുന്നു. പാകിസ്താനിലൂടെ പൈപ്പ് ലൈന്‍ കടത്തിവിടാന്‍ അനുവദിക്കില്ലെന്നാണ് അവര്‍ പറഞ്ഞത്. ഇത് മറികടക്കാനും ചബഹാര്‍ തുറമുഖം ഇന്ത്യയെ സഹായിക്കുമായിരുന്നു. ഇന്ത്യയുടെ ഇന്ധന പ്രശ്‌നങ്ങള്‍ വലിയ അളവില്‍ പരിഹരിക്കാന്‍ പോന്നതായിരുന്നു ഇറാനുമായുള്ള കരാര്‍.

തുറമുഖത്തിന്റെ നിയന്ത്രണം

തുറമുഖത്തിന്റെ നിയന്ത്രണം

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആയിരുന്നു തുറമുഖത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം നടന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യയും ഇറാനും തമ്മില്‍ കരാര്‍ ഒപ്പിടുകയും ചെയ്തിരുന്നു. ഇത് പ്രകാരം 18 മാസത്തേക്ക് തുറമുഖത്തിന്റെ ഒരു ഭാഗത്തിന്റെ പ്രവര്‍ത്തന നിയന്ത്രണം ഇന്ത്യക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇറാന് വീണ്ടും ഉപരോധം ഏര്‍പ്പെടുത്തുന്ന സാഹചര്യത്തില്‍ ഈ കരാറുകളുടെ സ്ഥിതി എന്താകും എന്നാണ് അറിയേണ്ടത്.

എണ്ണ വില കത്തിക്കയറും

എണ്ണ വില കത്തിക്കയറും

ഇപ്പോള്‍ തന്നെ ഇന്ത്യയില്‍ എണ്ണവില കത്തിക്കയറുകയാണ്. അന്താരാഷ്ട്ര വിപണയില്‍ വില കുറഞ്ഞിട്ടും ഇന്ത്യയില്‍ കൂടിക്കൊണ്ടിരിക്കുകയാണ്. അമേരിക്ക ഇറാനുമായുള്ള കരാര്‍ റദ്ദാക്കിയതോടെ എണ്ണ വില ഇനിയും ഉയരാനാണ് സാധ്യത.

ഇറാനില്‍ നിന്ന് വലിയ തോതില്‍ എണ്ണ വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ അമേരിക്കയുടെ കരാര്‍ ലംഘന ഇറാനുമായുള്ള എണ്ണ ഇടപാടിനെ പെട്ടെന്ന് ബാധിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. യൂറോയില്‍ ആണ് ഇന്ത്യ എണ്ണവില ഇറാന് നല്‍കുന്നത്. യൂറോപ്യന്‍ ബാങ്കുകള്‍ ഇറാന് വിലക്കേര്‍പ്പെടുത്താത്തിടത്തോളം കാലം വ്യാപാരം സാധ്യമാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. പക്ഷേ, എണ്ണ വിലയെ ഇത് വലിയ തോതില്‍ തന്നെ ബാധിക്കും.

അമേരിക്ക, ഇസ്രായേല്‍, സൗദി അറേബ്യ

അമേരിക്ക, ഇസ്രായേല്‍, സൗദി അറേബ്യ

ഇന്ത്യ അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് അമേരിക്ക. ഇസ്രായേലുമായുള്ള ബന്ധം അടുത്തിടെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്തു. സൗദി അറേബ്യയെ കൈവിടാന്‍ ഇന്ത്യക്ക് സാധ്യവും അല്ല.

ഈ മൂന്ന് രാജ്യങ്ങളും ഇറാന്റെ പ്രധാന ശത്രുക്കളാണ്. അമേരിക്ക കരാറില്‍ നിന്ന് പിന്‍മാറിയതിനെ ഏറെ പ്രശംസിച്ചവരാണ് സൗദിയും ഇസ്രായേലും.

എന്തായാരിക്കും ഇനി ഇന്ത്യയുടെ അന്താരാഷ്ട തലത്തിലെ നിലപാട് എന്നതാണ് ചോദ്യം. അമേരിക്കയെ സുഖിപ്പിക്കാന്‍ ഇറാനെ പൂര്‍ണമായും കൈവിടുമോ? അതോ നാല് രാജ്യങ്ങളുമായും തന്ത്രപരമായ സൗഹൃദം നിലനിര്‍ത്തുമോ? ഇറാനുമായുള്ള ബന്ധം തുടര്‍ന്നാല്‍ എന്തായിരിക്കും അമേരിക്കയുടേയും സൗദിയുടേയും ഇസ്രായേലിന്റേയും പ്രതികരണം?

ചെകുത്താനും കടലിനും ഇടയില്‍

ചെകുത്താനും കടലിനും ഇടയില്‍

എന്ത് ചെയ്താലും ഇന്ത്യയുടെ നില പരുങ്ങലില്‍ ആകും എന്നതാണ് സ്ഥിതി. ഇറാനോട് ഇണങ്ങി നിന്നാല്‍ അമേരിക്ക പിണങ്ങും. അമേരിക്കയോടെ ഇണങ്ങി നിന്നാല്‍ ഇറാന്‍ പിണങ്ങും എന്നത് മാത്രമല്ല, മേഖലയില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാവുകയും ചെയ്യും.

ചൈനയും ഇറാനും തമ്മില്‍ ഇപ്പോള്‍ തന്നെ സൗഹൃദത്തിലാണ്. പാകിസ്താനും ബന്ധങ്ങള്‍ക്കായി ശ്രമിക്കുന്നുണ്ട്. ട്രംപ് കരാര്‍ പിന്‍വലിക്കും എന്ന സൂചന കിട്ടിയപ്പോള്‍ തന്ന ചബഹാര്‍ തുറമുഖ വികസനത്തിന് ചൈനയേയും പാകിസ്താനേയും ക്ഷണിച്ചുകൊണ്ട് ഇറാന്‍ ഇന്ത്യയെ ഞെട്ടിക്കുകയും ചെയ്തു.

ചൈന മേഖലയില്‍ കൂടുതല്‍ ശക്തമാകും എന്നത് തന്നെ ആണ് ഇറാനെ പിണക്കുന്നതിലൂടെ ഇന്ത്യ നേരിടാന്‍ പോകുന്ന പ്രധാന പ്രശ്‌നം.

ഷാങ് ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍

ഷാങ് ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍

ചൈനയുടെ നേതൃത്വത്തില്‍ തുടങ്ങിയ ഷാങ് ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷനില്‍ ഇന്ത്യയും പാകിസ്താനും അംഗങ്ങളാണ്. ഇറാനെ കൂടി ഇതില്‍ ഉള്‍പ്പെടുത്തണം എന്ന ആവശ്യം ചൈന കുറച്ച് നാളായി ഉയര്‍ത്തുന്നുണ്ട്. അത് കൂടി വന്നാല്‍ ഒരു അമേരിക്കന്‍ വിരുദ്ധ ചേരിയായി ഷാങ് ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ മാറിയേക്കും. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യ അതില്‍ തുടരാന്‍ സന്നദ്ധമാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഷാങ് ഹായ് കോര്‍പ്പറേഷനില്‍ നിന്ന് പിന്‍വാങ്ങുക എന്നതും ഇന്ത്യയെ സംബന്ധിച്ച് പ്രതികൂലമായ കാര്യമാണ്.

മോദി എന്ത് ചെയ്യും

മോദി എന്ത് ചെയ്യും

അമേരിക്കയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതില്‍ അഭിമാനം കൊള്ളുന്ന നിലയിലാണ് ഇപ്പോള്‍ ഇന്ത്യ. ഇറാന് അമേരിക്ക വിലക്കുകള്‍ ഏര്‍പ്പെടുത്തുമ്പോള്‍ ഇന്ത്യ അതില്‍ എന്ത് നിലപാടെടുക്കും? പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനൊപ്പം നില്‍ക്കുമോ അതോ ഇറാനൊപ്പം നില്‍ക്കുമോ? ഇറാന് ഇന്ത്യ കൊടുത്ത വാഗ്ദാനങ്ങള്‍ക്ക് എന്ത് സംഭവിക്കും? ഇന്ധന ഇടപാടില്‍ നിന്ന് പിന്‍വാങ്ങിയാല്‍ ഇന്ത്യക്ക് എന്ത് സംഭവിക്കും? ചോദ്യങ്ങള്‍ അനവധിയാണ്....

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+