സ്ത്രീകൾക്കെതിരെയുളള കുറ്റകൃത്യങ്ങളുടെ കണക്കിൽ ഞെട്ടിച്ച് ദില്ലി, 10 വർഷത്തിനിടെ മൂന്നിരട്ടി
ദില്ലി: കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ പേടിപ്പിക്കുന്ന കണക്കുമായി രാജ്യതലസ്ഥാനമായ ദില്ലി. പത്ത് വര്‍ഷം കൊണ്ട് ബലാത്സംഗം അടക്കമുളള കുറ്റകൃത്യങ്ങളുടെ എണ്ണം ദില്ലിയില്‍ കുതിച്ച് കയറിയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2012 ഡിസംബറിലാണ് രാജ്യത്തെ തന്നെ നടുക്കിയ നിര്‍ഭയ സംഭവത്തിന് ദില്ലി സാക്ഷ്യം വഹിച്ചത്. ആ വര്‍ഷം ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പീഡനക്കേസുകളുടെ എണ്ണം 706 ആയിരുന്നു.
പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം 2021ല്‍ ദില്ലിയിലെ പീഡനക്കേസുകളുടെ എണ്ണം മൂന്നിരട്ടിയാണ്. 2076 പീഡനക്കേസുകള്‍ ആണ് 2021ല്‍ ദില്ലിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ദില്ലി പോലീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. പീഡനക്കേസുകള്‍ മാത്രമല്ല, സ്ത്രീത്വത്തെ അപമാനിക്കുന്ന കേസുകളുടെ എണ്ണവും ഉയര്‍ന്നിട്ടുണ്ട്. 2012നും 2021നും ഇടയില്‍ 3.5 ശതമാനം ആണ് ഇത്തരം കേസുകളുടെ എണ്ണം ഉയര്‍ന്നിട്ടുളളത്.

2014നും 2019നും ഇടയില്‍ ദില്ലിയില്‍ ഓരോ വര്‍ഷവും 2100ന് മുകളില്‍ പീഡനക്കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കൊവിഡ് വ്യാപനം കാരണം രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് ദില്ലിയില്‍ 1699 പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. 2021ല്‍ കേസുകളുടെ എണ്ണം 22 ശതമാനം ഉയര്‍ന്ന് 2076ലേക്ക് എത്തിയെന്നും ദില്ലി പോലീസിന്റെ ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു.
സ്ത്രീകളെ തട്ടിക്കൊണ്ട് പോയ കേസുകളുടെ എണ്ണം 2012ലേതിനേക്കാള്‍ ഇരട്ടിയാണ് 2021ല്‍ എത്തുമ്പോള്‍. 2012ല്‍ 2048 കേസുകള്‍ ആയിരുന്നുവെങ്കില്‍ പത്ത് വര്‍ഷം കഴിയുമ്പോള്‍ കേസുകളുടെ എണ്ണം 3758 ആണ്. ഭര്‍ത്താവില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ ഉളള ഉപദ്രവവുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം 2046ല്‍ നിന്നും 4731 ആയി ഉയര്‍ന്നു.












Click it and Unblock the Notifications