'ബിജെപി വിട്ടില്ലല്ലോ, സന്തോഷമുണ്ട്'; ഈശ്വരപ്പയ്ക്ക് മോദിയുടെ സർപ്രൈസ് കോൾ, പരിഹസിച്ച് കോൺഗ്രസ്
കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടതോടെ കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ബി ജെ പി നേതാക്കളാണ് പാർട്ടി വിട്ടത്. മുതിർന്ന നേതാക്കളായ ജഗദീഷ് ഷെട്ടാർ, ലക്ഷ്മൺ സവാദി തുടങ്ങിയവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇവർ പിന്നീട് കോൺഗ്രസിൽ ചേരുകയും ചെയ്തു.
അതേസമയം സ്ഥാനാർത്ഥിത്വം ലഭിച്ചില്ലെങ്കിലും താൻ പാർട്ടിക്കൊപ്പം തന്നെയാണെന്നായിരുന്നു മുതിർന്ന നേതാക്കളിൽ ഒരാളായ കെഎസ് ഈശ്വരപ്പ വ്യക്തമാക്കിയത്. ഇപ്പോഴിതാ ഈശ്വരപ്പയുടെ ഈ തീരുമാനത്തെ അഭിനന്ദിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർട്ടിയുടെ തീരുമാനം അംഗീകരിച്ചതിന് നന്ദി അറിയിച്ചുകൊണ്ട് ഈശ്വരപ്പയെ മോദി നേരിട്ട് ഫോണിൽ വിളിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

'പാർട്ടിയോടുള്ള നിങ്ങളുടെ പ്രതിബദ്ധത നിങ്ങൾ തെളിയിച്ചിരിക്കുകയാണ്. നിങ്ങളുടെ തീരുമാനം എന്നെ വളരെ അധികം സന്തോഷിപ്പിച്ചു, അതുകൊണ്ടാണ് താങ്കളെ ഫോണിൽ വിളിക്കാൻ തീരുമാനിച്ചത്', ഈശ്വരപ്പയോട് മോദി പറഞ്ഞു. കർണാടക സന്ദർശിക്കുമ്പോൾ താങ്കളെ നേരിട്ട് കാണുമെന്നും മോദി ഈശ്വരപ്പയോട് പറയുന്നതായി കേൾക്കാം. അതേസമയം താങ്കളെ പോലൊരു നേതാവ് തന്നെ പോലൊരു സാധാരണ പ്രവർത്തകനെ വിളിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ഈശ്വരപ്പ പ്രതികരിച്ചു.
തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് വേണ്ടി താൻ സജീവമായി പ്രചരണം നടത്തുമെന്നും പാർട്ടിയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്നും ഈശ്വരപ്പ പറഞ്ഞു. ചന്നബസപ്പ മണ്ഡലത്തിൽ നിന്നും ആറാം തവണയും മത്സരിക്കാനുള്ള താത്പര്യം ഈശ്വരപ്പ പ്രകടിപ്പിച്ചിരുന്നുവെങ്കിലും നേതൃത്വം പരിഗണിച്ചിരുന്നില്ല. ഇതോടെ അദ്ദേഹം പാർട്ടി വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായെങ്കിലും ബി ജെ പി വിടില്ലെന്ന് ഈശ്വരപ്പ വ്യക്തമാക്കിയിരുന്നു.
അതേസമയം മോദിയുടെ നടപടിയിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. അഴിമതി കേസിൽ മന്ത്രി സ്ഥാനം രാജിവെയ്ക്കേണ്ടി വന്ന നേതാവിനെ അഭിനന്ദിക്കുക വഴി അഴിമതിയെ പ്രോത്സാഹിപ്പിക്കുകയാണ് മോദി ചെയ്തതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
'സ്ഥാനാർത്ഥിത്വം ലഭിക്കാത്തതിൽ പാർട്ടി വിടാതിരുന്ന ഈശ്വരപ്പയെ അഭിനന്ദിച്ച മോദിയുടെ നടപടിയെ അംഗീകരിക്കാൻ സാധിക്കില്ല. കോണ്‍ട്രാക്ടറും ബിജെപി പ്രവര്‍ത്തകനുമായ സന്തോഷ് പാട്ടീലിന്റെ ആത്മഹത്യയില്‍ ആരോപണവിധേയനായ നേതാവാണ് ഈശ്വരപ്പ. ഇത്തരത്തിലുള്ള നേതാക്കളെ അഭിനന്ദിക്കുക വഴി അഴിമതിയും നിയമവിരുദ്ധ പ്രവർത്തനങ്ങളും അംഗീകരിക്കുന്നുവെന്ന വ്യക്തമായ സന്ദേശമാണ് ബി ജെ പി നൽകുന്നത്', കോൺഗ്രസ് ട്വീറ്റ് ചെയ്തു.
മെയ് 10 നാണ് കർണാടകയിൽ നിയമസഭ തിരഞ്ഞെടുപ്പ്. മെയ് 13 നാണ് വോട്ടെണ്ണൽ.












Click it and Unblock the Notifications