'ഇന്ത്യയിലേക്ക് മടങ്ങിവരണമെന്ന് മകൻ പറഞ്ഞു'; യുക്രൈൻ സേനയിൽ ചേർന്ന ഇന്ത്യൻ വിദ്യാർഥിയുടെ കുടുംബം
ചെന്നൈ: റഷ്യൻ അധിനിവേശത്തിനെതിരെ യുക്രൈനിനായി പോരാടാൻ യുക്രൈൻ സേനയിൽ ചേർന്ന ഇന്ത്യൻ വിദ്യാർഥി മടങ്ങിവരാൻ ആഗ്രഹിക്കുന്നതായി കുടുംബം. യുക്രൈനിലെ സർവകലാശാല വിദ്യാർഥിയായ സൈനികേഷ് രവിചന്ദ്രൻ റഷ്യൻ അധിനിവേശം ആരംഭിച്ച ഘട്ടത്തിൽ യുക്രൈൻ സേനയിൽ ചേർന്ന് പോരാടാൻ തീരുമാനിച്ചത്. യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ രക്ഷാദൗത്യം പുരോഗമിക്കുമ്പോൾ സേനയിൽ ചേർന്ന സൈനികേഷ് രവിചന്ദ്രൻ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. കോയമ്പത്തൂരിലെ സുബ്രഹ്മണ്യംപാളയം സ്വദേശികളായ രവിചന്ദ്രൻ-ഝാൻസി ലക്ഷ്‌മി ദമ്പതികളുടെ രണ്ട് മക്കളിൽ മൂത്തവനാണ് സൈനികേഷ് രവിചന്ദ്രൻ.
യുക്രൈനിൽ നിന്ന് സഹായം അഭ്യർഥിച്ച് കോളുകൾ ലഭിച്ചാൽ മാത്രമേ രക്ഷാദൗത്യത്തിന് ശ്രമിക്കൂവെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. നിരന്തരമായി ഫോണിൽ ബന്ധപ്പെട്ട് നാട്ടിലേക്ക് തിരിച്ചുവരാൻ മകനോട് ആവശ്യപ്പെട്ടെന്നും കുടുംബം പറയുന്നു. യുക്രൈൻ സേനയുടെ പാരാമിലിട്ടറി ഗ്രൂപ്പിലാണ് സൈനികേഷ് ചേർന്നത്. അതേ സമയം കേന്ദ്ര സർക്കാരിനോടും സംസ്ഥാന സർക്കാരിനോടും മകനെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നാണ് ഈ കുടുംബം ആവശ്യപ്പെടുന്നത്. യുക്രൈനിലെ ഖാര്‍കീവിലുള്ള ദേശീയ എയ്‌റോസ്‌പേസ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിയാണ് സൈനികേഷ് രവിചന്ദ്രൻ.
സൈനികേഷ് ഇന്ത്യൻ ആർമിയിൽ ചേരാന്‍ പല തവണ ശ്രമിച്ചിരുന്നെങ്കിലും റിക്രൂട്ട്മെന്‍റില്‍ വിജയിക്കാനായിരുന്നില്ല. റഷ്യന്‍ അധിനിവേശത്തിനെതിരെ പോരാടാന്‍ വിദേശികള്‍ ഉള്‍പ്പടെയുള്ളവരോട് യുക്രൈന്‍ പ്രസിഡന്‍റ് ആഹ്വാനം ചെയ്‌ത സാഹചര്യത്തിൽ ആഗ്രഹ പൂർത്തീകരണത്തിനായാണ് സൈനികേഷ് സേനയിൽ ചേർന്നത്. ഞങ്ങൾക്ക് അവനെ വിളിച്ചാൽ കിട്ടില്ലെന്നും അവൻ ഇങ്ങോട്ട് വിളിക്കുമ്പോൾ മാത്രമാണ് സംസാരിക്കാൻ കഴിയുന്നതെന്നും കുടുംബം പറയുന്നു.
അവസാനമായി മൂന്ന് ദിവസം മുമ്പാണ് സൈനികേഷുമായി കുടുംബം സംസാരിച്ചത്. അവൻ സുരക്ഷിതനാണെന്നും തന്നെപ്പറ്റി ആശങ്കപ്പെടേണ്ടെന്നും അവസാനമായി അവൻ വിളിച്ചപ്പോൾ പറഞ്ഞു. അവൻ തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും സർക്കാരുകളോട് മകനെ തിരിച്ചുകൊണ്ടുവരണം എന്നുമാത്രമാണ് അഭ്യർഥിക്കാനുള്ളതെന്നും കുടുംബം പറയുന്നു.
യുക്രൈനിൽ നിന്ന് 1890 വിദ്യാർഥികളെയാണ് തിരികെയെത്തിച്ചതെന്നും സഹായം ആവശ്യമുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും തമിഴ്‌നാട് രക്ഷാദൗത്യ സ്‌പെഷ്യൽ ടീം അംഗവും രാജ്യസഭ എം.പിയുമായ എൻ.ശിവ പറഞ്ഞു. യുക്രൈനിൽ നിന്ന് 31 വിദ്യാർഥികൾ തിരികെ വരാൻ വിസമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര-സംസ്ഥാന ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥർ കോയമ്പത്തൂരിലെ സൈനികേഷിന്‍റെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചതോടെയാണ് സൈനികേഷ് യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്ന വിവരം പുറത്തറിയുന്നത്.
'പുടിൻ സമാധാനത്തിന് തയ്യാറായിട്ടില്ല'; റഷ്യൻ സേനയുടെ ആക്രമണത്തിൽ ഏഴ് സിവിലിയൻ കൊല്ലപ്പെട്ടു
അതേ സമയം യുക്രൈനിൽ റഷ്യൻ ആക്രമണം ശക്തമാക്കുകയാണ്. അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന ആവശ്യം യുക്രൈൻ പ്രസിഡന്‍റ് വ്‌ളാഡിമിർ സെലൻസ്‌കി ഫ്രഞ്ച് പ്രസിഡന്‍റിനെയും ജർമൻ ചാൻസലറിനെയും അറിയിച്ചിരുന്നു. തുടർന്ന് റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനുമായി ഇരു നേതാക്കളും ചർച്ച നടത്തിയിരുന്നു. എന്നാൽ പുടിന്‍റെ ഭാഗത്ത് നിന്ന് അനുകൂല സമീപനമല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.