ഞാൻ ഇനി എത്രകാലം ജീവിക്കുമെന്ന് അറിയില്ല; പൊതുവേദിയിൽ പൊട്ടിക്കരഞ്ഞ് കർണാടക മുഖ്യമന്ത്രി
ബെംഗളൂരു: പൊതുവേദിയിൽ വീണ്ടും പൊട്ടിക്കരഞ്ഞ് കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. പൊതുപരിപാടിക്കിടെ തന്റെ ആരോഗ്യകാര്യങ്ങൾ പറഞ്ഞ് മുഖ്യമന്ത്രി വിതുമ്പുന്നത് പതിവാണെന്നും ഇത് പൊതുജനത്തെ കബളിപ്പിക്കാനുള്ള തന്ത്രമാണെന്നും പ്രതിപക്ഷം നിരന്തരം ആരോപണം ഉന്നയിക്കാറുണ്ട്. മാണ്ഡ്യ ജില്ലയിലെ മാലവള്ളിയിൽ നടന്ന പൊതുപരിപാടിയിയൽ പ്രസംഗിക്കുന്നതിനിടെയാണ് ഇത്തവണ കർണാടക മുഖ്യൻ വിതുമ്പിയത്.
മാണ്ഡ്യയിലെയും രാമനഗരയിലേയും പ്രചാരണ പരിപാടികളിൽ പങ്കെടുക്കാനെത്തിയതായിരുന്നു കുമാരസ്വാമി. താൻ എത്ര നാൾ ഇനി ജീവിച്ചിരിക്കുമെന്ന് അറിയില്ലെന്നും ജനങ്ങളെ സേവിക്കണമെന്നത് മാത്രമാണ് തന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വികാരധീനനായി പറഞ്ഞു.

എത്രനാൾ
ഒരു പക്ഷേ ഞാൻ അധികകാലം ജീവിച്ചിരിക്കണമെന്നില്ല. കഴിഞ്ഞ വർഷത്തെ ഇസ്രായേൽ സന്ദർശനത്തിനിടെ താൻ മരണത്തെ അതിജീവിച്ചത് ഭാഗ്യം കൊണ്ട് മാത്രമാണ്. പക്ഷേ ജീവിച്ചിരിക്കുന്നിടത്തോളം കാലം നിങ്ങളെ സേവിക്കണമെന്നാണ് എന്റെ ആഗ്രഹം. ഇസ്രായേലിൽ എന്താണ് സംഭവിച്ചതെന്ന് തുറന്ന് പറയാൻ താൻ താൽപര്യപ്പെടുന്നില്ലെന്നും കുമാരസ്വാമി പറഞ്ഞു.

ഹൃദയാഘാതം
ഇസ്രായോൽ സന്ദർശനത്തിനിടെ കുമാരസ്വാമിക്ക് ഹൃദയാഘാതം വന്നുവെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. മുൻപും അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായിരുന്നുവെന്നും ഇസ്രായേലിൽ ചികിത്സ കഴിഞ്ഞായിരുന്നു അന്ന് മടങ്ങിയതെന്നുമാണ് റിപ്പോർട്ടുകൾ.

പണം തനിക്ക് വേണ്ട
പണത്തിന് വേണ്ടിയല്ല താൻ മുഖ്യമന്ത്രി ആയതെന്ന് മാരവള്ളിയിലെ പ്രസംഗത്തിനിടെ കുമാരസ്വാമി പറഞ്ഞു. എത്രനാൾ താൻ ഇനി ജീവിക്കുമെന്ന് അറിയില്ല. പക്ഷെ എന്റെ കൈയ്യിൽ അധികാരം ഉള്ളിടത്തോളം കാലം താൻ സംസ്ഥാനത്തെ ജനങ്ങൾക്ക് നന്മ ചെയ്യും. അസുഖം മൂലം കഴിഞ്ഞ ദിവസം താൻ ആശുപത്രിയിൽ പോയിരുന്നു. പക്ഷെ എന്താണ് അസുഖമെന്ന് പറയുന്നില്ല. ജനങ്ങളെ വഞ്ചിക്കേണ്ട ഒരു ദിവസം വന്നാൽ താൻ ജീവിച്ചിരിക്കില്ലെന്നും കുമാരസ്വാമി പറഞ്ഞു.

കോൺഗ്രസിന് നന്ദി
സംസ്ഥാനത്തെ രക്ഷിക്കുന്നതിന് വേണ്ടിയാണ് താൻ കോൺഗ്രസുമായി സഖ്യത്തിലേർപ്പെട്ട് അധികാരത്തിലെത്തിയത്. 2014ലുണ്ടായ മോദി തരംഗം രാജ്യത്ത് ഇനി ആവർത്തിക്കുമെന്ന് ആരും കരുതേണ്ടെന്നും കുമാരസ്വാമി പറഞ്ഞു. എത്രകാലം പദവിയിലിരിക്കുമെന്നത് തന്നെ സംബന്ധിച്ച് ഒരു വിഷയമേയല്ലയെന്നും കുമാരസ്വാമി വ്യക്തമാക്കി.

തിരിച്ചടിച്ച് യെദ്യൂരപ്പ
തന്റെ ആരോഗ്യപ്രശ്നങ്ങൾ ഉയർത്തിക്കാട്ടി ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് കുമാരസ്വാമി ചെയ്യുന്നതെന്ന് ബിജെപി അധ്യക്ഷൻ യെദ്യൂരപ്പ തിരിച്ചടിച്ചു. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ മുരടിച്ച സ്ഥിതിയിലാണുള്ളതെന്നും യെദ്യൂരപ്പ കുറ്റപ്പെടുത്തി. സ്വന്തം ആരോഗ്യകാര്യത്തിൽ കൊടുക്കുന്ന ശ്രദ്ധയുടെ പകുതിയെങ്കിലും കുമാരസ്വാമി സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളിൽ കൊടുക്കണമെന്ന് യെദ്യൂരപ്പ പറഞ്ഞു.

വികാരാധീനനായി കുമാരസ്വാമി
മുഖ്യമന്ത്രിയായ ശേഷം പാർട്ടി സംഘടിപ്പിച്ച അനുമോദന ചടങ്ങിലെ കുമാരസ്വാമിയുടെ പൊട്ടിക്കരച്ചിൽ ദേശീയതലത്തിൽ വരെ ശ്രദ്ധയാകർഷിച്ചിരുന്നു. കൂട്ടുമന്ത്രിസഭയിലെ മന്ത്രിയായിരിക്കുന്നത് വിഷം വിഴുങ്ങുന്നത് പോലെയാണെന്നായിരുന്നു കുമാരസ്വാമിയുടെ പരാമർശം. മുഖ്യമന്ത്രിയുടെ പരാമർശങ്ങളും വിതുമ്പലും ചർച്ചയായതോടുകൂടി കോൺഗ്രസുമായുള്ള ബന്ധത്തിന്റെ കാര്യമല്ല താൻ ഉദ്ദേശിച്ചതെന്ന വിശദീകരണവുമായി കുമാരസ്വാമി തന്നെ രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications