ബാലക്കോട്ട്; പാകിസ്താനിലെ ഭീകരവാദത്തിന്റെ കളിത്തൊട്ടിൽ... ബാലക്കോട്ടിനെക്കുറിച്ച് അറിയാനുള്ളതെല്ലാം
Recommended Video

ദില്ലി: പുൽവാമ ഭീകരാക്രമണത്തിന് പാകിസ്ഥാന് ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നൽകിയത്. അതിർക്കപ്പുറത്തെ ഭീകകേന്ദ്രങ്ങൾ തകർത്തെന്ന് ഇന്ത്യൻ വ്യോമസേന വ്യക്തമാക്കി. പാക് അധീന കശ്മീരിലെ ജെയ്ഷെ മുഹമ്മദിന്റെ ഭീകരവാദ കേന്ദ്രങ്ങളാണ് ഇന്ത്യ തകർത്തത്. ബാലകോട്ട്, ചകോട്ടി, മുസഫറാബാദ് എന്നിവിടങ്ങളിലെ തീവ്രവാദ ക്യാമ്പുകളിലായി 1000 കിലോ സ്ഫോടക വസ്തുക്കളാണ് വ്യോമസേന വർഷിച്ചത്.
പാകിസ്ഥാനിലെ ഭീകരവാദത്തിന്റെ കളിത്തൊട്ടിലെന്നറിയപ്പെടുന്ന ബാലക്കോട്ടിലിലാണ് ഏറ്റവും കൂടുതൽ നാശം സംഭവിച്ചത്. പുൽവാമയിൽ ആക്രമണം നടത്തിയ ജെയ്ഷെ മുഹമ്മദ് തീവ്രവാദ സംഘടനയുടെ മുഖ്യ പരിശീലന കേന്ദ്രമായാണ് ബാലക്കോട്ട് വിലയിരുത്തപ്പെടുന്നത്. അൽ ഖ്വയ്ദ തലവൻ ഒസാമ ബിൻ ലാദൻ കൊല്ലപ്പെട്ട അബോട്ടാബാദിന്റെ തൊട്ടടുത്ത പ്രദേശമാണ് ബാലക്കോട്ട്. കശ്മീരിലേക്കുള്ള തീവ്രവാദികളെ അയയക്കുന്ന പ്രധാനകേന്ദ്രങ്ങളിലൊന്നാണിത്.

എവിടെയാണ് ബാലക്കോട്ട്
പാകിസ്ഥാനിലെ അതിർത്തി പ്രദേശമായ ഖെബർ-പക്തുൻക്വ പ്രവിശ്യയിലാണ് ബാലാക്കോട്ടും ഉൾപ്പെടുന്നത്. ഇന്ത്യ-പാക് നിയന്ത്രണ രേഖയിലെ നിർണായകമായ പ്രദേശമായ സ്ഥലമാണ് ബാലക്കോട്ട്. അതിർത്തിയിൽ നിന്നും 50 കിലോമീറ്റർ മാത്രം അകലെയാണ് പ്രദേശം. കഴിഞ്ഞ മൂന്ന് വർഷമായി നിരവധി തവണയാണ് ഇവിടെ വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടിട്ടുള്ളത്. ജെയ്ഷെ മുഹമ്മദിന്റെ ഏറ്റവും പഴയതും പ്രധാനപ്പെട്ടതുമായ പരിശീലന കേന്ദ്രമാണ് ബാലക്കോട്ടിലേതെന്നാണ് കരുതുന്നത്. പരിശീലന കേന്ദ്രത്തോട് ചേർന്ന് ചെറിയൊരു പള്ളിയും നിരവധി മൺകുടിലുകളും മാത്രമാണ് ഉള്ളതെന്നാണ് വിവരങ്ങൾ.

മസൂദ് അസർ ബാലാക്കോട്ടിൽ
ബാലാക്കോട്ടിലെ പരിശീലനങ്ങൾക്ക് മസൂദ് അസർ നിരവധി തവണ നേരിട്ട് നേതൃത്വം നൽകിയിട്ടുണ്ട്. ജിഹാദി പ്രവർത്തനങ്ങളെ കുറിച്ചുള്ള നിരവധി പഠനങ്ങളും ബാലാക്കോട്ടിൽ വെച്ച് മസൂദ് അസർ നടത്തിയിട്ടുണ്ട്. 2005ൽ ബാലാക്കോട്ടിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. പാകിസ്ഥാന്റെയും ഇന്ത്യയുടെയും വടക്കൻ പ്രദേശങ്ങളെയാണ് ഭൂകമ്പം കാര്യമായി ബാധിച്ചത്. പാക് അധീന കശ്മീരിൽ മാത്രം 75,000 ആളുകളാണ് കൊല്ലപ്പെട്ടത്.

അബോട്ടാബാദിന്റെ അയൽ പ്രദേശം
അൽ ഖ്വയ്ദ തലവനായിരുന്ന ബിൻ ലാദനെ അബോട്ടാബാദിലെ ഒളിത്താവളത്തിൽ വെച്ചാണ് യു എസ് സൈന്യം കൊലപ്പെടുത്തിയത്. അബോട്ടാബാദിൽ നിന്നും വെറും 60 കിലോമീറിറർ ദൂരെയാണ് ജെയ്ഷെ മുഹമ്മദിന്റെ മുഖ്യതാവളം സ്ഥിതി ചെയ്യുന്നത്. ഇസ്ലാമാബാദിൽ നിന്നും 50 കിലോ മീറ്റർ മാത്രം അകലെ അബോട്ടാബാദിൽ കോടികൾ വിലമതിക്കുന്ന ഒരു മൂന്നു നില ബംഗ്ലാവിലായിരുന്നു ലാദൻ ഒളിവിൽ കഴിഞ്ഞത്. ഈ സ്ഥലം പാക് ഭരണകൂടം പിന്നീട് പൊളിച്ച് നീക്കിയിരുന്നു.

തിരിച്ചടിച്ച് ഇന്ത്യ
പുൽവാമ ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നൽകിയിരിക്കുന്നത്. പുലർച്ചെ 3.30നായിരുന്നു വ്യോമസേന ആക്രമണം നടത്തിയത്. തിരിച്ചടിയെ തുടർന്ന് കനത്ത ജാഗ്രതയിലാണ് ഇന്ത്യൻ സൈന്യം. ആക്രമണത്തിൽ 300 ഓളം പേർ കൊല്ലപ്പെട്ടുവെന്നാണ് സൂചന. നേരത്തെ ഇന്ത്യൻ സൈന്യം നിയന്ത്രണ രേഖ ലംഘിച്ചുവെന്ന് പാകിസ്ഥാൻ ആരോപിച്ചിരുന്നു. അതിർത്തി ലംഘിച്ച ഇന്ത്യൻ സേനയെ തിരിച്ചയച്ചെന്ന് പാക് സൈനിക വക്താവ് ട്വീറ്റ് ചെയ്തു. എന്നാൽ ഇതിന് മുമ്പ് ഇന്ത്യ ഭീകരതാവളങ്ങൾ തകർത്തിരുന്നുവെന്നാണ് റിപ്പോർട്ട്.












Click it and Unblock the Notifications