പുൽവാമ മോഡൽ ആക്രമണങ്ങൾ വീണ്ടും ഉണ്ടായേക്കും; ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ നീക്കമെന്ന് ഇമ്രാൻ ഖാൻ
കറാച്ചി: ആർട്ടിക്കിൾ 370 റദ്ദാക്കിയ ഇന്ത്യയുടെ നടപടി വീണ്ടും പുൽവാമ മോഡൽ ആക്രമണത്തിന് വഴിയൊരുക്കുമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്താൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ സംസാരിക്കവെയാണ് ഇമ്രാൻ ഖാന്റെ പരാമർശം. പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്താന് യാതൊരു പങ്കുമില്ലെന്ന് ആവർത്തിച്ച ഇമ്രാൻ ഖാൻ കശ്മീരിലെ ജനങ്ങളെ തകർക്കാൻ ഭരണകൂടത്തിന് സാധിക്കില്ലെന്നും വ്യക്തമാക്കി.
ജമ്മു കശ്മീർ ഇനി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങൾ; കശ്മീർ പുന: സംഘടന ബിൽ ലോക്സഭയിൽ പാസായി
മോദി സർക്കാരിനെതിരെ രൂക്ഷമായ വിമർശനമാണ് ഇമ്രാൻ ഖാൻ നടത്തിയത്. മുസ്ലീങ്ങളെ രണ്ടാം കിട പൗരന്മാരായി കാണുന്ന വംശീയ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് ബിജെപി സർക്കാർ പ്രവർത്തിക്കുന്നതെന്ന് ഇമ്രാൻ ഖാൻ കുറ്റപ്പെടുത്തി. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനുളള മോദി സർക്കാരിന്റെ തീരുമാനത്തോടെ മുഹമ്മദി ജിന്നയുടെ ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ പ്രസക്തി വർദ്ധിച്ചുവെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
ഇന്ത്യ ഹിന്ദുക്കൾക്ക് വേണ്ടിയുള്ളതാണെന്നാണ് ആർഎസ്എസിന്റെ നിലപാടെന്നും മുസ്ലീങ്ങളെ രണ്ടാംകിട പൗരന്മാരായും കാണുമെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. പാകിസ്താൻ സൃഷ്ടിക്കപ്പെടാൻ പാടില്ലായിരുന്നുവെന്ന് ഒരിക്കൽ തന്നോട് പറഞ്ഞ കശ്മീരിലെ നേതാക്കൾ ഇന്ന് ജിന്നയുടെ സിദ്ധാന്തത്തിന് സാധുതയുള്ളതാണെന്ന് പറയുന്നുവെന്നും ഇമ്രാൻ ഖാൻ സംയുക്ത സമ്മേളനത്തിൽ പറഞ്ഞു. ഹിന്ദുക്കൾക്ക് പ്രഥമ പരിഗണന നൽകണമെന്ന വംശീയ പ്രത്യയശാസ്ത്രത്തിന്മേലാണ് ഇന്ത്യ നിർമിച്ചിരിക്കുന്നതെന്നും എന്നാൽ പാകിസ്താൻ എല്ലാവർക്കും തുല്യത ഉറപ്പുവരുത്തുന്നുവെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കി.
കശ്മീർ വിഷയം ഐക്യരാഷ്ട്രസഭയിൽ ഉന്നയിക്കുമെന്നും ഇന്ത്യയിലെ ന്യൂനപക്ഷങ്ങളോടുള്ള പെരുമാറ്റം അന്താരാഷ്ട്ര സമൂഹത്തെ അറിയിക്കുകയും ചെയ്യുമെന്ന് ഇമ്രാൻ ഖാൻ വ്യക്തമാക്കി.