ഇന്ത്യയിൽ കൊവിഡ് ആശങ്കയേറുന്നു; രോഗബാധിതർ അരലക്ഷം അടുക്കുന്നു, 24 മണിക്കൂറിൽ 126 മരണം, 2958 കേസുകൾ
ദില്ലി: വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിക്കുമ്പോഴും രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തില്‍ കുറവ് സംഭവിക്കുന്നില്ല. ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം ദിവസേന വര്‍ദ്ധിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇന്ത്യയില്‍ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം അരലക്ഷം അടുക്കുകയാണ്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുന്നതിനിടെയിലും വ്യാപനം കുറയാത്തത് ഇന്ത്യയെ സംബന്ധിച്ച് വലിയ ആശങ്കയാണ് പരത്തുന്നത്. ഇന്ത്യയില്‍ ഇതുവരെ 49391 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 33514 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. 14183 പേരാണ് രോഗം ഭേദമായി ആശുപത്രിവിട്ടത്. 1694 പേരുടെ ജീവന്‍ ഇന്ത്യയില്‍ നിന്ന് നഷ്്ടമായി. വിശദാംശങ്ങളിലേക്ക്...
കഴിഞ്ഞ 24 മണിക്കൂര്‍
കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍ 2958 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ സമയത്ത് 126 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതോടെ ഇന്ത്യയില്‍ ആകെ മരിച്ചവരുടെ എണ്ണം 1694 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ 1456 പേര്‍ക്കാണ് രോഗം ഭേദമായി ആശുപത്രിവിട്ടത്. രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയുണ്ടാകുന്നുണ്ട്. ഇത് ആശ്വാസം പകരുന്ന വാര്‍ത്തയാണ്.
മഹാരാഷ്ട്ര
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ച സംസ്ഥാനങ്ങളില്‍ ഒന്നാമത് നില്‍ക്കുന്നത് മഹാരാഷ്ട്രയാണ്. ആകെ 15525 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം പോസിറ്റീവായത്. 984 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചവരാണ്. 12089 പേരാണ് നിലവില്‍ ഇവിടെ ചികിത്സയില്‍ കഴിയുന്നത്. സംസ്ഥാനത്ത് 2819 പേര്‍ക്ക് രോഗമുക്തി നേടിയപ്പോള്‍ 617 പേര്‍ക്ക് ജീവന്‍ നഷ്്ടമായി.
ഗുജറാത്ത്
രാജ്യത്ത് കൊറോണ രോഗികളില്‍ രണ്ടാം സ്ഥാനത്തുള്ളത്. ഗുജറാത്താണ്. 6245 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരില്‍ 4496 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. 441 പേര്‍ക്കാണ് ഇന്നലെ മാത്രം സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 1381പേര്‍ക്കാണ് ഇവിടെ നിന്ന് രോഗമുക്തി നേടിയത്. ഇന്നലെ 49 പേര്‍ കൂടെ മരിച്ചപ്പോള്‍ ആകെ മരിച്ചവരുടെ എണ്ണം 368 ആയി.
ദില്ലി
രോഗവ്യാപനത്തില്‍ ദില്ലിയും ഒട്ടും പിന്നിലെല്ല. 5104 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം ബാധിച്ചിരി്ക്കുന്നത്. 2572 പേര്‍ ഇപ്പോളും ദില്ലിയില്‍ ചികിത്സയില്‍ ുടരുകയാണ്. 1468 പേരാണ് സംസ്ഥാനത്ത് രോഗമുക്തി നേടിയത്. അതേസമയം, സംസ്ഥാനത്ത് പുതിയ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 64 പേരാണ് ദില്ലിയില്‍ ആകെ മരിച്ചത്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ദില്ലിയില്‍ മരണ നിരക്ക് കുറവാണ്,.
തമിഴ്‌നാട്
സംസ്ഥാനത്തെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. രോഗവ്യാപനത്തില്‍ ഇവിടെ ഒരു കുറവും സംഭവിക്കുന്നില്ല. ഇതുവരെ 4058 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. 2540 പേര്‍ ആശുപത്രിയില്‍ തുടരുമ്പോള്‍ 1485 പേര്‍ക്ക് രോഗമുക്തി നേടി. ഇന്നലെ മാത്രം രണ്ട് പേര്‍ മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 33 ആയി.
Recommended Video
കേരളം
സംസ്ഥാനത്ത് ഇന്നലെ 3 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വയനാട് ജില്ലയിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതേ സമയം ഇന്നലെ ആരുടെ പരിശോധനാഫലവും നെഗറ്റീവായിട്ടില്ല. 462 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 37 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,342 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 21,034 പേര്‍ വീടുകളിലും 308 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.