'ചോദ്യം ചോദിക്കാൻ അനുവദിക്കാത്ത പ്രത്യേകതരം ജനാധിപത്യ രാജ്യമായി ഇന്ത്യ';കേന്ദ്രത്തിനെതിരെ ചിദംബരം
ദില്ലി; ചോദ്യങ്ങൾ ചോദിക്കാനോ ചർച്ചകൾ നടത്താനോ അനുവദിക്കാത്ത ഒരു പ്രത്യേക ജനാധിപത്യ രാജ്യമായി ഇന്ത്യയെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായിരുന്ന പി ചിദംബരം. ലോക്സഭയിൽ ലഡാക് വിഷയത്തിൽ കോൺഗ്രസിന് ചോദ്യങ്ങൾ ചോദിക്കാനുള്ള അനുമതി നിഷേധിച്ചതിനെതിരെയായിരുന്നു ചിദംബരത്തിന്റെ വിമർശനം.
അതിർത്തിയിലെ ഇന്ത്യ-ചൈന സംഘർഷം സംബന്ധിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ പ്രസ്താവനയിൽ കോൺഗ്രസിനെ ചോദ്യം ചോദിക്കാൻ അനുവദിക്കാതിരുന്നതിനെ തുടർന്ന് നേതാക്കൾ ലോക്സഭയിൽ നിന്ന് ഇറങ്ങി പാർലമെന്റ് ഹൗസ് സമുച്ചയത്തിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുൻപിൽ പ്രതിഷേധിച്ചിരുന്നു.

ലോക്ക്ഡൗൺ സമയത്ത് മരിച്ച കുടിയേറ്റക്കാരുടെ എണ്ണം സംബന്ധിച്ച വിവരങ്ങളില്ലെന്ന കേന്ദ്രത്തിന്റെ പ്രസ്താവനയ്ക്കെതിരേയും ചിദംബരം രംഗത്തെത്തി. ലോക്ക് ഡൗണിനിടെ സ്വന്തം നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടെ മരിച്ചവരോ വീടുകളിൽ എത്തിയ ശേഷം മരിച്ചവരോ ആയ കുടിയേറ്റ തൊഴിലാളികളുടെ വിവരങ്ങളൊന്നും സൂക്ഷിക്കാത്ത പ്രത്യേക രാജ്യമായി ഇന്ത്യയെന്നും ചിദംബരം ട്വീറ്റ് ചെയ്തു.
രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയിലും കേന്ദ്രസർക്കാരിനെതിരെ ചിദംബരം ആഞ്ഞടിച്ചു. അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ തകർന്നടിയുന്ന സമ്പദ് വ്യവസ്ഥയിലേക്ക് മൂന്ന് മാസത്തിനുള്ളിൽ മാറുന്ന ഒരു അത്ഭുത രാജ്യമായി ഇന്ത്യ മാറിയെന്നും ചിദംബരം ട്വീറ്റ് ചെയ്തു.
പാർലമെന്റ് വർഷകാല സമ്മേളനത്തിൽ ചോദ്യോത്തര വേള ഒഴിവാക്കിയതിനെ കുറിച്ച് കോൺഗ്രസ് എംപി ശശി തരൂരും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ചോദ്യങ്ങളെ ഭയക്കുന്ന സർക്കാർ ചോദ്യത്തര വേള ഒഴിവാക്കുന്നത് സ്വാഭാവികം.തന്റെ ആറ് വർഷത്തെ ഔ ദ്യോഗിക കാലയളവിൽ മോദി ഇന്ത്യയിൽ ഒരു പത്രസമ്മേളനം പോലും നടത്തിയിട്ടില്ല, മുൻകൂട്ടി തയ്യാറാക്കിയ അഭിമുഖങ്ങൾ നൽകുന്നതിൽ കുപ്രസിദ്ധനാണ് മോദി, എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.












Click it and Unblock the Notifications