ചോദ്യങ്ങളുയര്‍ത്തി രാഹുല്‍; നീച രാഷ്ട്രീയം മാറ്റിവെച്ച് രാഷ്ട്രത്തിനൊപ്പം നില്‍ക്കണമെന്ന് അമിത് ഷാ
ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ ഭാഷയിലുള്ള വിമര്‍ശനമാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് ട്വിറ്ററിലൂടെ നടത്തിയത്. ചൈനയുടേതാണ് സ്ഥലമെങ്കില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ചത് എന്തിനാണെന്നാണ് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന അതിക്രമിച്ചു കയറിയിട്ടില്ലെന്നായിന്നു ഇന്നലെ ചേര്‍ന്ന സര്‍വ്വ കക്ഷി യോഗത്തില്‍ പ്രധാനമന്ത്രി അറിയിച്ചത്.
ഈ സാഹചര്യത്തിലാണ് സംഘര്‍ഷം നടന്നത് എവിടെയാണെന്ന് വ്യക്തമാക്കാന്‍ പ്രധാനമന്ത്രി തയ്യാറാവാണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടത്.

രാഹുലിന്‍റെ വിമര്‍ശനം
ഇന്ത്യന്‍ മണ്ണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനക്ക് മുന്നില്‍ അടിയറവ് വച്ചെന്നും രാഹുല്‍ കുറ്റപ്പെടുത്തി. വിഷയത്തില്‍ പി ചിദംബരം അടക്കമുള്ള മറ്റ് കോണ്‍ഗ്രസ് നേതാക്കളും കേന്ദ്രസര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കി രംഗത്തെത്തി. എന്നാല്‍ ഈ സമയത്തും രാഹുല്‍ നീചമായ രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രതികരണം.

നീചമായ രാഷ്ട്രീയം
രാജ്യം ഐക്യപ്പെട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ രാഹുല്‍ ഗാന്ധി നീചമായ രാഷ്ട്രീയം മാറ്റിവെച്ച് ദേശീയ താല്‍പര്യത്തിന് ഒപ്പം നില്‍ക്കണമെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു. ഗാല്‍വാന്‍ താഴ്വരിയില്‍ ചൈനുയുമായുള്ള സംഘര്‍ഷത്തിനിടെ പരിക്കേറ്റ സൈനികന്‍റെ പിതാവ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്ന വീഡിയോ ഉയര്‍ത്തിക്കാട്ടിയായിരുന്നു അമിത് ഷായുടെ മറുപടി.

സൈനികന്‍റെ പിതാവ്
'ധീരനായ സൈനികന്‍റെ പിതാവ് പറയുന്നു. രാഹുല്‍ ഗാന്ധിക്ക് അദ്ദേഹം വ്യക്തമായ സന്ദേശം നല്‍കുന്നുണ്ട്. രാജ്യം മുഴുവന്‍ ഐക്യപ്പെടുന്ന ഈ സമയത്ത് നീചമായ രാഷ്ട്രീയം മാറ്റിവെച്ച് രാഹുല്‍ ഗാന്ധി ദേശീയ താല്‍പര്യത്തിനൊപ്പം നില്‍ക്കണം'- അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.

സേന ശക്തമാണ്
'ഇന്ത്യയുടെ സേന ശക്തമാണ്. ചൈനയെ പരാജയപ്പെടുത്താന്‍ കഴിയുന്ന ശേഷി നമുക്ക്. ഈ വിഷയത്തില്‍ രാഹുല്‍ ഗാന്ധി രാഷ്ട്രീയം കലര്‍ത്തരുത്. എന്‍റെ മകന്‍ രാജ്യത്തിന് വേണ്ടി സൈന്യത്തില്‍ പോരാടി, അവന്‍ സേനയില്‍ ഇനിയും തുടരും'- എന്ന് പട്ടാളക്കാരന്‍റെ പിതാവ് പറയുന്നു വിഡീയോയും അമിത് ഷാ ട്വീറ്റ് ചെയ്തു.
Recommended Video

ഒരിഞ്ച് ഭൂമി പോലും
ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരുടേയും കൈയ്യിൽ ഇല്ലെന്നായിരുന്നു ഇന്നലെ വൈകീട്ട് നടന്ന സര്‍വ്വ കക്ഷിയോഗത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കിയത്.. ആർക്കും ഇന്ത്യയുടെ മണ്ണ് വിട്ടുകൊടുക്കില്ല. ചൈനയ്ക്ക് നമ്മുടെ സേന ശക്തമായ മറുപടി നൽകിയെന്നും ഇന്ത്യയ്ക്കെതിരെ തിരിഞ്ഞവരെ പാഠം പഠിപ്പിച്ചെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

സൈന്യത്തോടൊപ്പമാണ്
ഇന്ത്യന്‍ പട്ടാളത്തിന്‍റെ ഒരു നിരീക്ഷണ പോസ്റ്റും ചൈന കൈവശപ്പെടുത്തിയിട്ടില്ല. പ്രധാനമന്ത്രി അറിയിച്ചു. സൈന്യത്തിന്‍റെ കരുത്തില്‍ ഇന്ത്യ സുശക്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യം മുഴുവന്‍ സൈന്യത്തോടൊപ്പമാണ്. നയതന്ത്ര തലത്തിലും ചൈനക്ക് കൃത്യവും കര്‍ശനവുമായ മറുപടി നല്‍കും. ഇതിനു എല്ലാ ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

ക്ലീന്‍ ചിറ്റ് നല്‍കിയോ
പ്രധാനമന്ത്രി ചൈനക്ക് ക്ലീന്‍ ചിറ്റ് നല്‍കിയോ എന്നായിരുന്നു ഇതിനോടുള്ള കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്‍റെ പ്രതികരണം. ഇന്ത്യന്‍ പ്രദേശത്ത് ചൈനീസ് സാന്നിധ്യമില്ലെന്നാണ് മോദി പറയുന്നത്. ഇത് ശരിയാണെങ്കില്‍ മെയ് 5-6 ദിവസങ്ങളിലുള്ള ബഹളം എന്തിനായിരുന്നു. ജൂണ്‍ 16-17 തീയതികളില്‍ സൈനികര്‍ തമ്മില്‍ സംഘര്‍ഷം നടന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ടാണ് ഇന്ത്യക്ക് 20 ജീവന്‍ നഷ്ടമായതെന്നും അദ്ദേഹം ചോദിച്ചു.

പിന്നെന്തിന്
നിയന്ത്രണ രേഖയില്‍ മറ്റുള്ളവരുടെ കടന്നുകയറ്റമോ ലംഘനമോ ഇല്ലായിരുന്നെങ്കില്‍ പിന്നെന്തിന് കൂടുതല്‍ സൈനികരെ മേഖലയില്‍ വിന്യസിക്കുന്നതിനെ കുറിച്ച് ഇരുവിഭാഗവും ഇന്ത്രയധികം സംസാരിച്ചത്. പ്രധാനമന്ത്രി ചൈനക്ക് ക്ലീന്‍ ചിറ്റ് നല്‍കിയോ? ഇങ്ങനെയാണെങ്കില്‍ ചൈനയുമായി എന്താണ് ഇനി ചര്‍ച്ച ചെയ്യാനുള്ളതെന്നും ചിദംബരം ചോദിച്ചു.












Click it and Unblock the Notifications