ഇന്ത്യ ചൈന ബന്ധം ദുഷ്കരമായ ഘട്ടത്തിലെന്ന് എസ് ജയ്ശങ്കര്‍, എണ്ണയ്ക്ക് ഉപരോധമില്ലന്നും വിദേശകാര്യ മന്ത്രി
ഇന്ത്യ-ചൈന ബന്ധം അങ്ങേയറ്റം ദുഷ്‌കരമായ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍. ഇന്ത്യ-ചൈന ബന്ധം എവിടെ പോകുന്നു എന്നതാണ് ഇന്നത്തെ വലിയ ചോദ്യങ്ങളിലൊന്നെന്നും തായ്‌ലന്‍ഡിലെ ചുലലോങ്‌കോണ്‍ യൂണിവേഴ്‌സിറ്റിയില്‍ സംസാരിക്കവേ വിദേശകാര്യ മന്ത്രി പറഞ്ഞു.
ഇന്ത്യയും ചൈനയും ഒന്നു ചേരുമ്പോള്‍ ഒരു ഏഷ്യന്‍ നൂറ്റാണ്ട് സംഭവിക്കുമെന്ന ഡെങ് സിയാവോപിംഗിന്റെ വാക്കുകള്‍ ഓര്‍മപ്പെടുത്തിയായിരുന്നു എസ് ജയ്ശങ്കറിന്റെ പ്രസംഗം. ചൈനയുടെ നടപടികള്‍ ഇത്തരത്തിലാണെങ്കില്‍ ഇന്ത്യയും ചൈനയും ഒന്നിച്ചുള്ള ഏഷ്യന്‍ നൂറ്റാണ്ട് സംഭവിക്കുമോയെന്ന ആശങ്ക അദ്ദേഹം അറിയിച്ചു.

‘അതിര്‍ത്തി പ്രദേശങ്ങളില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ചൈന ചെയ്ത കാര്യങ്ങള്‍ കാരണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പ്രയാസകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്,' ലഡാക്ക് സെക്ടറിലെ യഥാര്‍ഥ നിയന്ത്രണ രേഖ സൈനിക തര്‍ക്കത്തെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. മറ്റ് രാജ്യങ്ങളുടെ വിമര്‍ശനം അവഗണിച്ച് റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ ഇന്ത്യയുടെ നിലപാടും വിദേശകാര്യമന്ത്രി വ്യക്തമാക്കി.

എണ്ണയ്ക്ക് ഉപരോധങ്ങളൊന്നുമില്ലെന്നും താഴ്ന്ന വരുമാനമുള്ള രാജ്യമായതുകൊണ്ട് ഇന്ത്യയെ സംബന്ധിച്ചിടത്തോളം എണ്ണ വിലയിലെ വര്‍ദ്ധനവ് ശരിക്കും വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.എണ്ണ വില കുതിച്ചുയരുമ്പോൾ ഏറ്റവും മികച്ച ഇടപാടിനാണ് എല്ലാ രാജ്യങ്ങളും ശ്രമിക്കുകയെന്നും ഇന്ത്യയും അതാണു ചെയ്തതെന്നും ജയ്ശങ്കർ പറഞ്ഞു.

‘എണ്ണയുടെയും വാതകത്തിന്റെയും വില അകാരണമായി ഉയരുകയാണ്. റഷ്യയിൽനിന്ന് എണ്ണ വാങ്ങിയിരുന്ന യൂറോപ്യൻ രാജ്യങ്ങൾ അളവ് കുറച്ചതോടെ, വിതരണക്കാർ ഈ രാജ്യങ്ങളിലേക്കു ശ്രദ്ധ തിരിച്ചു. മിഡിൽ ഈസ്റ്റിൽനിന്നും മറ്റുമായി യൂറോപ്പ് കൂടുതലായി ഇവ വാങ്ങിക്കൊണ്ടിരിക്കുന്നു. ഈ അവസ്ഥയിൽ ആരാണ് എണ്ണയും വാതകവും ഇന്ത്യയ്ക്കു വിതരണം ചെയ്യുക? ഇതാണ് ഇന്നത്തെ സാഹചര്യം.

ജനങ്ങൾക്ക് ഉപകാരപ്പെടുന്ന, വിലക്കയറ്റം കുറയ്ക്കുന്ന മികച്ച ഇടപാട് സാധ്യമാക്കാനാണ് എല്ലാ രാജ്യവും സ്വാഭാവികമായി ഇത്തരം സന്ദർഭങ്ങളിൽ ശ്രമിക്കുക. തീർച്ചയായും ഇന്ത്യയും അതുതന്നെയാണു ചെയ്യുന്നത്. ഇതിന്റെ പേരിൽ രാജ്യം പ്രതിരോധത്തിലാകേണ്ട കാര്യമില്ല. രാജ്യത്തിന്റെ താൽപര്യങ്ങളെപ്പറ്റി ഇന്ത്യയ്ക്കു തുറന്നതും സത്യസന്ധവുമായ നിലപാടാണുള്ളത്. ഇന്ത്യൻ ജനതയ്ക്ക് ഊർജവിലക്കയറ്റം താങ്ങാനാകില്ല.- ജയ്‌ശങ്കർ വ്യക്തമാക്കി. റഷ്യ യുക്രൈൻ സംഘർഷം അവസാനിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കുമെന്നും ജയ്ശങ്കർ പറഞ്ഞു.
ചുരിദാറില്‍ സുന്ദരിയായി മാളവിക... ക്യൂട്ട് എന്ന് ആരാധകര്‍, പുത്തൻ ഫോട്ടോഷൂട്ടും സൂപ്പര്‍ഹിറ്റ്












Click it and Unblock the Notifications