ഇന്ത്യ- ചൈന അതിർത്തി സംഘർഷം; പിന്നോട്ട് പോകാൻ കൂട്ടാക്കാതെ ചൈന! സംഘർഷ ഭീതി തുടരുന്നു
ദില്ലി; ചൈനീസ് സൈന്യം പിൻമാറാൻ തയ്യാറാകാത്ത സാഹചര്യത്തിൽ അതിർത്തിയിൽ ഇപ്പോഴും സംഘർഷ സാധ്യത തുടരുകയാണ്. കഴിഞ്ഞ 12 ആഴ്ചയായി ഇന്ത്യ-ചൈനീസ് സൈനികാംഗങ്ങൾ അതിർത്തിയിൽ മുഖാമുഖം നിൽക്കുകയാണ്. നിരവധി ചർച്ചകൾ സൈനിക കമാന്റർ തലത്തിൽ നടന്നെങ്കിലും ചൈനീസ് സൈന്യം പിന്നോട്ട് പോകാൻ ഇതുവരെ തയ്യാറായിട്ടില്ല.
ചിലയിടങ്ങളിൽ നിന്ന് ചൈന പിൻമാറിയതായി നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അതിർത്തിയിലെ മറ്റ് ചില പ്രദേശങ്ങളിൽ ഇപ്പോഴും സംഘർഷ സാധ്യത നിലനിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇവിടങ്ങളിൽ വെറും മീറ്ററുകളുടെ വ്യത്യാസത്തിലാണ് ഇരുരാജ്യങ്ങളിലേയും സൈനികർ തമ്പടിച്ചിരിക്കുന്നത്. സൈനിക മേധാവികൾ മാത്രം ചർച്ച നടത്തുന്നതിലൂടെ പ്രശ്ന പരിഹാരം സാധ്യമാകില്ലെന്നാണ് കരുതുന്നതെന്ന് മുൻ മേജർ ജനറൽ അശോക് മേത്ത പ്രതികരിച്ചു. ഇപ്പോഴത്തെ പ്രതസന്ധികൾ പരിഹരിക്കുന്നതിന് സൈനിക ഉദ്യോഗസ്ഥരെ മാത്രം നിയോഗിച്ചത് കൊണ്ട് കാര്യമുണ്ടാകില്ല. ഉന്നത തല രാഷ്ട്രീയ ഇടപെടലുകൾ ആവശ്യമാണ്, മേത്ത പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു.
അതേസമയം ഇന്ത്യ അതിർത്തിയിൽ സൈനികരെ വിന്യസിക്കുന്നത് തുടരുകയാണ്. ശൈത്യകാല വിന്യാസം ലക്ഷ്യം വെച്ചുള്ള ആസൂത്രണം ആരംഭിച്ച് കഴിഞ്ഞുട്ടുണ്ട്. ഏകദേശം 45,000 മുതൽ 50,000 വരെ സൈനികരെയാണ് ഇതിനോടകം വിന്യസിച്ചിരിക്കുന്നത്.താപനില മൈനസ് 25 ഡിഗ്രിയിലും താഴെയുമായി കുറയാൻ സാധ്യതയുള്ള ശൈത്യകാലത്ത് പോലും സൈന്യത്തിന് ഇവിടെ തുടരാൻ പാകത്തിലുള്ള ക്രമീകരണങ്ങൾ ചെയ്യേണ്ടതുണ്ട്. പ്രത്യേകിച്ച് 14,000 അടിയിൽ മുകളിൽ ഉള്ള പ്രദേശങ്ങളിൽ ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ.

പട്രോൾ പോയിന്റ് 17 എയുടെ ഭാഗമായ പാങ്കോംഗ് തടാകവും ഹോട്ട് സ്പ്രിംഗ്-ഗോഗ്ര പ്രദേശത്തും ഇപ്പോഴും സംഘർഷ സാധ്യത നിലനിൽക്കുകയാണ്. ഇരുവശത്തുനിന്നുമുള്ള സൈനികർ തമ്മിലുള്ള ദൂരം നദിയുടെ തീരത്ത് 4-5 കിലോമീറ്ററാണ്, എന്നാൽ തടാകത്തിന്റെ പർവതനിരകളിൽ സൈനികർ തമ്മിൽ വെറും 1 കിമി ദൂരം മാത്രമാണ് അകലമുള്ളത്. ജൂലൈ 14 ന് കമാന്ഡറർ തല ചർച്ചകൾ കഴിഞ്ഞ് കഴിഞ്ഞ 10 ദിവസത്തിനുശേഷം ഈ അവസ്ഥയിൽ മാറ്റമുണ്ടായില്ല.
ജുലൈ 15 ന് ഏറ്റുമുട്ടൽ നടന്ന ഗാൽവാനിൽ നിന്ന് ചൈന 1.5 കിലോമീറ്റർ പിൻമാറിയെങ്കിലും ഇരു സൈന്യങ്ങളും തമ്മിലുള്ള അകലം വെറും 3 കിമിയാണ്. ഇവിടെ പൂർണമായും ചൈന പിൻമാറിയിട്ടില്ലേങ്കിലും നേരത്തേ ഉണ്ടായത് പോലുള്ള ശാരീരിക ഏറ്റുമുട്ടൽ ഉണ്ടാവാതിരിക്കാനുള്ള മതിയായ അകലം ഇരു സൈന്യങ്ങളും പാലിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം നിലവിലെ സാഹചര്യത്തിൽ ഏത് നിമിഷവും സൈന്യത്തോട് സജ്ജരായിരിക്കണമെന്ന നിർദ്ദേശമാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നൽകിയിരിക്കുന്നത്.
ചൈനയുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും അതേസമയം എത്രകണ്ട് അതിന്റെ ഫലം ഉണ്ടാകുമെന്ന് ഉറപ്പുതരാന്‍ തനിക്കാകില്ലെന്നുമായിരുന്നു നേരത്തേ തന്റെ ലഡാക് സന്ദർശനത്തിനിടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞഅഞത്.












Click it and Unblock the Notifications