മാര്‍ച്ചിന് ശേഷം രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഏറ്റവും കുറഞ്ഞ നിരക്കിൽ;മരണസംഖ്യയിൽ ആശങ്ക തുടരുന്നു
മാര്‍ച്ചിന് ശേഷം രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഏറ്റവും കുറഞ്ഞ നിരക്കിൽ;മരണസംഖ്യയിൽ ആശങ്ക തുടരുന്നു
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നത് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,834 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. മാര്‍ച്ച് 31ന് ശേഷം രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഇത്രയും കുറയുന്നത് ഇതാദ്യമായാണ്. അതേസമയം ചികിത്സയിലായിരുന്ന 1,32,062 പേർ രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണവും കുറയുകയാണ്.
എന്നാൽ മരണസംഖ്യയിൽ ഇപ്പോഴും ആശങ്ക തുടരുന്നതായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് മാത്രം 3303 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം പ്രതിദിന മരണസംഖ്യ ആറായിരത്തിന് മുകളിൽ വരെ എത്തിയിരുന്നു. ആഗോള തലത്തിൽ തന്നെ രാജ്യത്ത് ഇത്രയുമധികം മരണങ്ങൾ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമായാണ്.
ഇന്ത്യയിൽ ഇതുവരെ 2,94,39,989 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,80,43,446 പേർ രോഗമുക്തി നേടിയപ്പോൾ 3,70,384 പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്ടമായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 10,26,159 പേർ ഇപ്പോൾ കോവിഡ് ബാധിതരായി ചികിത്സയിലുണ്ട്. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം അതിന്റെ അവസാന നാളുകളിലേക്ക് കടന്നതായി വിദഗ്ധർ പറയുന്നു. 25,31,95,048 പേർ ഇതുവരെ ഇന്ത്യയിൽ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.
അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി അറുപത്തി മൂന്ന് ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മൂന്നര ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യയും കുത്തനെ ഉയരുകയാണ്.ഇതുവരെ മുപ്പത്തിയെട്ട് ലക്ഷത്തിലധികം പേരാണ് മരണമടഞ്ഞത്. പതിനാറ് കോടി പേർ രോഗമുക്തി നേടി. അമേരിക്ക തന്നെയാണ് രോഗബാധിതരുടെ എണ്ണത്തിൽ ഇപ്പോഴും ഒന്നാം സ്ഥാനത്ത്.
ഹോട്ട് ആൻഡ് ക്യൂട്ട് ലുക്കിൽ നന്ദിത ശ്വേത; പുതിയ ചിത്രങ്ങൾ കാണാം
Recommended Video