രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും കുറഞ്ഞു; 24 മണിക്കൂറിനിടെ 1.61 ലക്ഷം പേർക്ക് രോഗം
ദില്ലി; രാജ്യത്ത് കൊവിഡ് കണക്കുകൾ ഇന്നും രണ്ട് ലക്ഷത്തിൽ താഴെ. 24 മണിക്കൂറിനിടെ 1.61 ലക്ഷം കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ചയെ അപേക്ഷിച്ച് കേസുകളിൽ 3 ശതമാനം കുറവാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,16,30,885 ആയി.
പ്രതിദിന പോസിറ്റീവ് നിരക്ക് 11.6 ശതമാനത്തിൽ നിന്ന് 9.26 ശതമാനമായി കുറഞ്ഞു, അതേസമയം പ്രതിവാര പോസിറ്റീവ് നിരക്ക് 14.15 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,81,109 പേർ സുഖം പ്രാപിച്ചു. ഇന്ത്യയുടെ രോഗമുക്തി നിരക്ക് നിലവിൽ 94.91 % ആണ്. നിലവിൽ 16,21,603 ആണ് ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം.

രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 17,42,793 പരിശോധനകള്‍
നടത്തി. ആകെ 73.24 കോടിയിലേറെ (73,24,39,986) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
അതേസമയം രാജ്യത്ത് മരണ സംഖ്യ ഉയർന്നു. ഇന്നലെ 1733 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 4,97,975 ആയി ഉയർന്നു.
രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണ്. ഇന്നലെ 51,887 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. അതേസമയം മരണം സംഭവിക്കുന്നവരുടെ എണ്ണം കുറവാണ്. 24 മരണങ്ങളാണ് സ്ഥിരീകരിച്ചത്. 3,67,847 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. കേസുകളിൽ രണ്ടാം സ്ഥാനത്തുള്ള തമിഴ്നാച്ടിൽ 16,092 പേർക്കായിരുന്നു രോഗം. 35 മരണവും സ്ഥിരീകരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 25.592 ആണ്. ചെന്നൈയിൽ 2,324 ,കോയമ്പത്തൂരിൽ 1,897 കേസുകൾ, തിരുപ്പൂര് 1,297
എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ.
മഹാരാഷ്ട്രയിൽ പുതിയ 14,372 പേർക്കാണ് രോഗം. ചൊവ്വാഴ്ച ഇത് 15,410 ആയിരുന്നു. 94 മരണങ്ങൾ കൂടി സ്ഥിരീകിരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,42,705 ആയി. ആകെ 77,35,481 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്. മുംബൈയിൽ 803 കേസുകളും ഏഴ് മരണങ്ങളും റിപ്പോർട്ട് ചെയ്തപ്പോൾ പൂനെ നഗരത്തിൽ 2,091 പുതിയ രോഗികളും ഒരു മരണവും രേഖപ്പെടുത്തി.
നാസിക് (2,960), നാഗ്പൂർ (2,230), മുംബൈ (1,961), ഔറംഗബാദ് (823), കോലാപൂർ (628), അകോല (571), കോലാപൂർ, അകോള, ലാത്തൂർ (പത്ത് വീതം), ഔറംഗബാദ് സർക്കിൾ (രണ്ട്) എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 30,093 പേർ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തി നേടുന്നവരുടെ എണ്ണം 73,97,352 ആയി ഉയർന്നു.
അതേസമയം രാജ്യത്ത് ഇതുവരെ 167.21 കോടി വാക്സിൻ ഡോസുകൾ ആണ് വിതരണം ചെയ്തതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ 57 ലക്ഷത്തിലധികം (57,42,659) ഡോസുള്‍പ്പെടെയാണിത്. 1,83,99,537 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത് 75 ശതമാനം പേരാണ് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചത്. 15-18 നും ഇടയിൽ പ്രായമുള്ളവരിൽ 4,71,44,423 പേർക്ക് ആദ്യ ഡോസ് വാക്സിനും 10,81,838 പേർക്ക് രണ്ടാം ഡോസ് വാക്സിനും നൽകി.
കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 164.89 കോടിയിലധികം (1,64,89,60,315) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്. ഉപയോഗിക്കാത്ത 11.92 കോടിയിലധികം (11,48,99,956) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ
പക്കല്‍ ഇനിയും ബാക്കിയുണ്ടെന്ന് കേന്ദ്രസർക്കാർ വാർത്താ കുറിപ്പിൽ അറിയിച്ചു.












Click it and Unblock the Notifications