അറബിക്കടലിൽ ഇന്ത്യയും പാകിസ്താനും നേർക്ക് നേർ, യുദ്ധക്കപ്പലുകൾ വിന്യസിച്ചു, അതീവ ജാഗ്രത
ദില്ലി: പുല്‍വാമയ്ക്കും ബാലാക്കോട്ടിനും കശ്മീര്‍ വിഷയത്തിനും ശേഷം ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ കനലെരിയുകയാണ്. ഭീകരവാദത്തിന് പ്രോത്സാഹനം നല്‍കുന്ന നയത്തില്‍ നിന്നും പാകിസ്താന്‍ പിന്മാറാതെ ഇനി സമാധാന ചര്‍ച്ചയ്ക്കില്ല എന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ.
കശ്മീര്‍ വിഷയം നാളെ ഐക്യരാഷ്ട്രസഭയില്‍ തീപിടിക്കുന്ന ചര്‍ച്ചാവിഷയമാവും എന്നിരിക്കേ പാക് സൈനികാഭ്യാസം നടക്കുന്ന അറബിക്കടലില്‍ യുദ്ധക്കപ്പലുകള്‍ അടക്കം വിന്യസിച്ചിരിക്കുകയാണ് ഇന്ത്യ. വിശദാംശങ്ങളിങ്ങനെ:
നിരന്തരം പ്രകോപനം
കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ഇന്ത്യയ്ക്ക് നേരെ നിരവധി തവണ പ്രകോപനപരമായ നീക്കങ്ങള്‍ പാകിസ്താന്റെ ഭാഗത്ത് നിന്നുമുണ്ടായി. അതിര്‍ത്തിയില്‍ നിരന്തരമായി വെടിവെപ്പും ആക്രമണവും പാകിസ്താന്‍ നടത്തുന്നുണ്ട്. ബാലാക്കോട്ടില്‍ ഇന്ത്യ തകര്‍ത്ത ജെയ്‌ഷെ മുഹമ്മദിന്റെ തീവ്രവാദ പരിശീലന കേന്ദ്രത്തില്‍ വീണ്ടും ഭീകരര്‍ പരിശീലനം ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
സൈനിക വിന്യാസം
കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയ്ക്കായി ശ്രമിക്കുന്ന പാകിസ്താന്‍ നാളെ ഐക്യരാഷ്ട്രസഭയില്‍ വിഷയം ഉന്നയിക്കാനിരിക്കുകയാണ്. വന്‍ ഏറ്റുമുട്ടല്‍ തന്നെ ഇന്ത്യയും പാകിസ്താനും ഈ വിഷയത്തിലുണ്ടായേക്കും. അതിനിടെ പാകിസ്താന്റെ ഭാഗത്ത് നിന്നുളള എല്ലാ നീക്കങ്ങളും ഇന്ത്യ സസൂക്ഷ്മം വീക്ഷിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് അറബിക്കടലിലെ പടനീക്കം.
യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും
പശ്ചിമ അറബിക്കടലിലാണ് പാകിസ്താന്‍ കൂറ്റന്‍ സൈനിക അഭ്യാസത്തിന് തയ്യാറെടുക്കുന്നത്. മിസൈല്‍, റോക്കറ്റ് അടക്കവുളളവ ഉപയോഗിച്ചുളള സൈനിക അഭ്യാസത്തെ ഇന്ത്യ സംശയത്തോടെയാണ് നോക്കിക്കാണുന്നത്. പാകിസ്താന്റെ ഭാഗത്ത് നിന്നും അപകടകരമായ ഏതെങ്കിലും തരത്തിലുളള നീക്കം നടക്കാനുളള സാധ്യത ഇന്ത്യ തള്ളിക്കളയുന്നില്ല. അതുകൊണ്ട് തന്നെ യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും അടക്കം ഇന്ത്യ വിന്യസിച്ചിരിക്കുകയാണ്.
ഉദ്ദേശം ഏത് നിമിഷവും മാറാം
നാവിക സേനയുടെ പട്രോളിംഗ് വിമാനങ്ങള്‍ ഉപയോഗിച്ചും ഇന്ത്യ പശ്ചിമ തീരത്താകെ നിരീക്ഷണം നടത്തുന്നുണ്ട്. പാകിസ്താന്റെ ഭാഗത്ത് നിന്നുളള ഏത് നീക്കവും നേരിടാന്‍ തയ്യാറാണ് ഇന്ത്യയെന്ന് നാവിക സേന വൃത്തങ്ങള്‍ വ്യക്തമാക്കി. പാകിസ്താന്‍ എല്ലാ വര്‍ഷവും നടത്തുന്ന സൈനിക അഭ്യാസം തന്നെയാണിത്. എന്നാല്‍ ഉദ്ദേശം ഏത് നിമിഷവും മാറാം എന്നുളള സാധ്യത മുന്നില്‍ കണ്ടാണ് ഇന്ത്യയുടെ തയ്യാറെടുപ്പുകള്‍.
കടുത്ത ജാഗ്രത
സെപറ്റംബര്‍ 25നും 29നും ഇടയിലായിട്ടാണ് അറബിക്കടലില്‍ പാകിസ്താന്റെ സൈനികാഭ്യാസം. ഇത് സംബന്ധിച്ച് കപ്പലുകള്‍ക്ക് പാകിസ്താന്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. 7 -8 യുദ്ധക്കപ്പലുകളാണ് സൈനിക അഭ്യാസത്തിന് പാകിസ്താന്‍ തയ്യാറാക്കിയിരിക്കുന്നത്. കശ്മീരിന്റെ പ്രത്യേക പദവി നീക്കിയതിന് ശേഷം രാജ്യത്ത് ഏത് നിമിഷവും ഒരു ആക്രമണം പ്രതീക്ഷിക്കാം എന്നാണ് ഇന്റലിജന്‍സ് വിവരം എന്നിരിക്കേയാണ് ഇന്ത്യ കടുത്ത ജാഗ്രത പുലര്‍ത്തുന്നത്.