ഇനിയും വേണം 186 കോടി ഡോസുകള്‍... 18 ന് മുകളില്‍ പ്രായമുള്ള മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ നല്‍കാന്‍
ദില്ലി: രാജ്യത്ത് വാക്‌സിനേഷന്‍ വേഗത്തില്‍ പ്രധാനമന്ത്രി തൃപ്തി പ്രകടിപ്പിച്ച ദിവസമാണ്. ആറ് ദിവസം കൊണ്ട് 3.77 കോടി ഡോസ് വാക്‌സിനുകളാണ് വിതരണം ചെയ്തിട്ടുള്ളത്. പല ലോക രാഷ്ട്രങ്ങളിലെ ജനസംഖ്യയേക്കാള്‍ കൂടുതലാണിത്. എന്നാല്‍ ഇന്ത്യയെന്ന മഹാരാജ്യത്തെ പരിഗണിക്കുമ്പോള്‍, ഈ നമ്പറുകള്‍ അത്രയ്ക്ക് പോരെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍.
18 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്‍മാര്‍ക്കും വാക്‌സിന്‍ നല്‍കണമെങ്കില്‍ ഇനിയും 186 മുതല്‍ 188 കോടി ഡോസ് വാക്‌സിനുകള്‍ കൂടി വേണ്ടി വരും എന്നാണ് കണക്കുകള്‍. കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചതാണിത്. വിശദാംശങ്ങള്‍ നോക്കാം...
കേരളത്തില്‍ ഇന്ന് ലോക്ക്ഡൗണ്‍, കനത്ത പരിശോധന: ചിത്രങ്ങള്‍ കാണാം

94 കോടി പേർ
18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ രാജ്യത്ത് 93 മുതല്‍ 94 കോടി വരെ ഉണ്ട് എന്നാണ കണക്കുകള്‍. ഇവര്‍ക്കെല്ലാവര്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ കൊടുക്കാന്‍ ഇനിയും വേണ്ട വാക്‌സിന്‍ ഡോസുകളുടെ കണക്കാണ് മുകളില്‍ പറഞ്ഞിട്ടുള്ളത്. രാജ്യത്തെ വാക്‌സിന്‍ ഉത്പാദനത്തിന്റെ തോത് നോക്കിയാല്‍, ഇത് അത്ര പെട്ടെന്ന് സാധ്യമായിക്കൊള്ളണം എന്നില്ല.

മുന്നിലുള്ള കണക്ക്
ജൂലായ് 31 ന് അകം 51.6 കോടി ഡോസ് വാക്‌സിനുകള്‍ ലഭ്യമാക്കും എന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്. 18 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ സമ്പൂര്‍ണ വാക്‌സിനേഷന് ഇനിയും അതിന്റെ നാലിരട്ടിയോളം ഡോസ് വാക്‌സിന്‍ വേണ്ടി വരും എന്നത് അത്ര ആശ്വാസകരമായ വാര്‍ത്തയല്ല.

ലക്ഷ്യം വക്കുന്നത്
2021 ഡിസംബര്‍ ഓടെ പ്രായപൂര്‍ത്തിയായവരില്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ എന്നതാണ് ലക്ഷ്യം വക്കുന്നത് എന്നാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി വഴി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. ഇതുവരെ 35.6 കോടി ഡോസ് വാക്‌സിനുകള്‍ ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

കൂടുതല്‍ വാക്‌സിനുകള്‍
ഇന്ത്യന്‍ വാക്‌സിനുകള്‍ അല്ലാതെ വിദേശ വാക്‌സിനുകളും ഇപ്പോള്‍ രാജ്യത്ത് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഫൈസര്‍, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, മോഡേണ തുടങ്ങിയ വാക്‌സിനുകള്‍ ലഭ്യമാക്കാനുള്ള ശ്രമത്തില്‍ വിജയിച്ചാല്‍ ഇപ്പോഴത്തെ വാക്‌സിനേഷന്‍ യജ്ഞം കൂടുതല്‍ ഊര്‍ജ്വസ്വലമാകുമെന്നും സര്‍ക്കാര്‍ വിശദമാക്കുന്നുണ്ട്.

വാക്‌സിന്‍ ഉറപ്പാക്കും
എന്തായാലും സുപ്രീം കോടതിയ്ക്ക് മുന്നില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു കാര്യം ഉറപ്പ് നല്‍കിയിട്ടുണ്ട്. 18 വയസ്സിന് മുകളില്‍ ഉള്ള എല്ലാ പൗരന്‍മാര്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കും എന്നതാണത്. സാമ്പത്തിക സ്ഥിതി നോക്കാതെ തന്നെ ഇത് ചെയ്യുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നുണ്ട്.

മറ്റ് മാര്‍ഗ്ഗമില്ല
കൊവിഡ് വ്യാപനം ഇപ്പോള്‍ നിയന്ത്രണ വിധേയമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, ഒരു മൂന്നാം തരംഗത്തിന്റെ സാധ്യത ഇപ്പോഴും മുന്നിലുണ്ട്. സമ്പൂര്‍ണ വാക്‌സിനേഷന്‍ അല്ലാതെ ഈ പ്രതിസന്ധി മറികടക്കാന്‍ മറ്റ് പോംവഴികളില്ല എന്നാണ് പൊതു വിലയിരുത്തല്‍. നേരത്തെ 18 നും 45 നും ഇടയില്‍ പ്രായമുള്ളവരുടെ വാക്‌സിനേഷന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഒടുവില്‍ കോടതികളില്‍ നിന്നുള്ള സമ്മര്‍ദ്ദം കൂടി ശക്തമായതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ നയം തിരുത്തിയത്.
തെന്നിന്ത്യൻ താരസുന്ദരി ശ്രിയ സരണിന്റെ ഗ്ലാമറസ് ചിത്രങ്ങൾ വൈറലാകുന്നു












Click it and Unblock the Notifications