ഒമൈക്രോൺ ഭീതി തുടരുന്നു; രാജ്യത്ത് കൊവിഡ് വാക്സിൻ വിതരണം 135 കോടി പിന്നിട്ടതായി സർക്കാർ
ദില്ലി; രാജ്യത്ത് കൊവിഡ് വാക്സിൻ വിതരണം 135 കോടി കവിഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ 70,46,805 ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 135.99 കോടി (1,35,99,96,267) പിന്നിട്ടു. 1,42,79,769 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്, സർക്കാർ പത്രകുറിപ്പിൽ അറിയിച്ചു.

കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 142.73 കോടിയിലധികം (1,42,73,59,870) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്.ഉപയോഗിക്കാത്ത 16.66 കോടിയിലധികം (16,66,35,846) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ബാക്കിയുണ്ടെന്നും സർക്കാർ അറിയിച്ചു.അതിനിടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7,886 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,41,62,765 ആയി.
ദേശീയ രോഗമുക്തി നിരക്ക് 98.38 % ആണ്. 2020 മാര്‍ച്ചിനുശേഷം ഏറ്റവും കൂടിയ നിലയില്‍ ആണിത്. തുടര്‍ച്ചയായ 50-ാം ദിവസവും 15,000 ത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്നങ്ങളുടെ ഫലമാണിതെന്ന് സർക്കാർ പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 7,447 പേര്‍ക്കാണ് .നിലവില്‍ 86,415 പേരാണ് ചികിത്സയിലുള്ളത്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.25 ശതമാനമാണ്. 2020 മാര്‍ച്ചിനുശേഷം ഏറ്റവും കുറഞ്ഞ നിലയില്‍
രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 12,59,952 പരിശോധനകള്‍ നടത്തി. ആകെ 66.15 കോടിയിലേറെ (66,15,07,694) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.63 ശതമാനമാണ്. കഴിഞ്ഞ 33 ദിവസമായി ഇത് 1 ശതമാനത്തില്‍ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.59 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 74 ദിവസമായി 2 ശതമാനത്തില്‍ താഴെയാണ്. തുടര്‍ച്ചയായ 109-ാം ദിവസവും ഇത് 3 ശതമാനത്തില്‍ താഴെയാണെന്നും സർക്കാർ വ്യക്തമാക്കി.
ഒമൈക്രോൺ കേസുകൾ ഉയരുന്നു; ആകെ രോഗികൾ 101 ആയി
രാജ്യത്ത് ഒമൈക്രോൺ കേസുകളിൽ വർധന. 11 സംസ്ഥാനങ്ങളിലായി 101 കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഇന്ന് ദില്ലിയിൽ മാത്രം പുതുതായി 22 കേസുകളാണ് സ്ഥിരീകരിച്ചത്. കൊവിഡ് കേസുകൾ ഏറ്റവും കൂടുതൽ ബാധിച്ച മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ഒമൈക്രോൺ കേസുകളും സ്ഥിരീകരിച്ചത.് 40 പേരിലാണ് രോഗം കണ്ടെത്തിയത്. രാജസ്ഥാൻ 17, കർണാടക, തെലങ്കാന എന്നിവ എട്ട് വീതം റിപ്പോർട്ട് ചെയ്തു. ഗുജറാത്ത്, കേരളം, തമിഴ്‌നാട്, ബംഗാൾ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മഹാരാഷ്ട്രയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഒമൈക്രോൺ കേസുകളിൽ രണ്ടെണ്ണം കുട്ടികളിലാണ്. മൂന്ന് വയസ്സുള്ള ആൺകുട്ടിയും 18 മാസം പ്രായമുള്ള പെൺകുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നിരീക്ഷണ നടപടികൾ ശക്തമാക്കാനും പോസിറ്റീവ് സാമ്പിളുകൾ ക്രമപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സർക്കാർ ഇതിനകം തന്നെ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഒമൈക്രോൺ സ്ഥിരീകരിച്ചവരിൽ പലരും രോഗം സ്ഥിരീകരിച്ച ഇടങ്ങളിൽ സന്ദർശിച്ചവരാണ്. എന്നാൽ അത്തരത്തിൽ ഒരു യാത്ര ചരിത്രവും ഇല്ലാത്ത കേസുകളും ഉണ്ട്. ആ സാഹചര്യത്തിൽ കോൺടാക്ട് ട്രേസിങ്ങിനുള്ള നടപടികൾ പുരോഗമിക്കുകയാണ്, കോവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവി ഡോ. വി.കെ. പോൾ പറഞ്ഞു.












Click it and Unblock the Notifications