ദുബായ് മാതൃകയിൽ ഇന്ത്യയിലും മെഗാ ഷോപ്പിംഗ് ഫെസ്റ്റിവൽ; 4 കേന്ദ്രങ്ങളിൽ, വ്യത്യസ്തമായ തീമുകളിൽ
ദില്ലി: ദുബായ് മാതൃകയിൽ ഇന്ത്യയിലും വിപുലമായ ഷോപ്പിംഗ് ഫെസ്റ്റിവൽ നടത്താൻ കേന്ദ്രസർക്കാർ തീരുമാനം. ആഗോള ഉൽപ്പാദകരും ഉപഭോക്താക്കളും തമ്മിലുള്ള കൈമാറ്റങ്ങൾ സുഗമമാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. കേന്ദ്രധനമന്ത്രി നിർമലാ സീതാരാമനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ നാല് കേന്ദ്രങ്ങളിലായാണ് മെഗാ ഷോപ്പിംഗ് ഫെസ്റ്റിവൽ സംഘടിപ്പിക്കുക.
സാമ്പത്തിക രംഗത്തെ കൈ പിടിച്ചുയർത്താൻ കേന്ദ്രം, മാന്ദ്യം മറികടക്കാൻ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി
രത്നങ്ങളും ആഭരണങ്ങളും മുതൽ തുണിത്തരങ്ങൾ വരെ വ്യത്യസ്തതമായ തീമുകളിലായിരിക്കും ഷോപ്പിംഗ് ഫെസ്റ്റിവൽ നടത്തുക. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള വൈവിധ്യമാർന്ന വസ്തുക്കളും വിശാലമായ വിപണിയുമാണ് ദുബായി ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ മുഖ്യആകർഷണം. സമാനമായ രീതിയിൽ രാജ്യത്ത് മെഗാ ഷോപ്പിംഗ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതിലൂടെ നിക്ഷേപകരെ ആകർഷിക്കാനും കയറ്റുമതി പ്രോഹത്സാഹിപ്പിക്കാനും സാധിക്കുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്.
അതേസമയം രാജ്യത്ത് ഗുരുതരമായ സാമ്പത്തിക മാന്ദ്യമില്ലെന്ന് വാർത്താ സമ്മേളനത്തിൽ ധനമന്ത്രി നിർമലാ സീതാരാമൻ ആവർത്തിച്ചു. കയറ്റുമതി, പാർപ്പിട മേഖലയുടെ ഉണർവിനായി പ്രത്യേക പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഭവന വായ്പകൾക്കായി പ്രത്യേക സംവിധാനം ഏർപ്പെടുത്തും. ഇതിനായി 10000 കോടി രൂപ നീക്കി വയ്ക്കാനും തീരുമാനിച്ചു. രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്നും ധനമന്ത്രി വ്യക്തമാക്കി.