ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ മെയ് 1 ന് നിലവില്‍ വരും: കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍
ദില്ലി: ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) മെയ് 1-ന് നിലവിൽ വരുമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. തിങ്കളാഴ്ച ദുബായിൽ നടന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ സംബന്ധിച്ച ഇന്ത്യ-യുഎഇ, ബിസിനസ്-ടു-ബിസിനസ് (B2B) മീറ്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. യുഎഇ വിദേശ വ്യാപാര സഹമന്ത്രി എച്ച്. ഇ. താനി അൽ സെയൂദി ചടങ്ങിൽ സംബന്ധിച്ചു. ആഫ്രിക്ക, GCC രാജ്യങ്ങൾ, പശ്ചിമേഷ്യന്‍ രാജ്യങ്ങൾ, CIS രാജ്യങ്ങൾ, ചില യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേയ്ക്കുള്ള കവാടമായാണ് ഇന്ത്യ യുഎഇയെ നോക്കിക്കാണുന്നതെന്ന് ഗോയല്‍ പറഞ്ഞു.
88 ദിവസമെന്ന റെക്കോർഡ് സമയത്തിനുള്ളിൽ വ്യാപാര ഉടമ്പടി ഒപ്പു വച്ചതുൾപ്പെടെ പല മേന്മകളും, ചരക്ക് വ്യാപാരവും സേവനങ്ങളും ഉൾക്കൊള്ളുന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് അവകാശപ്പെടാനുണ്ടെന്ന് ഗോയൽ വ്യക്തമാക്കി. 2030-ഓടെ 1 ട്രില്യൺ ഡോളർ ചരക്ക് കയറ്റുമതി കൈവരിക്കാൻ ഉദ്ദേശിക്കുന്നതിനാൽ യുഎഇ വിപണിയിൽ വലിയൊരു വിഹിതം ഇന്ത്യ ലക്ഷ്യമിടുന്നു. ഇന്ത്യയിലെ അടിസ്ഥാന സൗകര്യം, നിർമ്മാണം, ലോജിസ്റ്റിക് എന്നീ മേഖലകളിൽ നിക്ഷേപം നടത്താനുള്ള താൽപര്യം സംബന്ധിച്ച് യുഎഇ പ്രതിജ്ഞാബദ്ധത വ്യക്തമാക്കിയിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ചരിത്രപരമായ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഇന്ത്യയും യുഎഇയും ഒപ്പുവെച്ചിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാൻ രാജകുമാരനും നടത്തിയ വെർച്വല്‍ കൂടിക്കാഴ്ചയിലാണ് നിർണ്ണായക കരാറില്‍ തീരുമാനമായത്.
ഇന്ത്യയും യുഎഇയും തമ്മില്‍ ഭാവി കണക്കിലെടുത്തുള്ള പങ്കാളിത്തത്തിനായുള്ള രൂപരേഖയ്ക്ക് ഈ കരാറോടെ തന്നെ തുടക്കമായിരുന്നു. ശ്രദ്ധിക്കേണ്ട മേഖലകളും അനന്തരഫലങ്ങളും കണ്ടെത്തുകയുംചെയ്യും. സമ്പദ് വ്യവസ്ഥ, ഊര്‍ജ്ജം , കാലാവസ്ഥാ പ്രവര്‍ത്തനം, വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍, നൈപുണ്യവും വിദ്യാഭ്യാസവും, ഭക്ഷ്യസുരക്ഷ, ആരോഗ്യം, പ്രതിരോധം, സുരക്ഷ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ ചലനാത്മകമായ പുതിയ വ്യാപാര-നിക്ഷേപ-നവീകരണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്.
വെര്‍ച്വല്‍ സമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തികപങ്കാളിത്ത ഉടമ്പടി (സിഇപിഎ) ഒപ്പുവച്ചു. ഇരുനേതാക്കളുടെയും വെര്‍ച്വല്‍ സാന്നിധ്യത്തില്‍ കേന്ദ്ര വാണിജ്യവ്യവസായമന്ത്രി ശ്രീ പിയൂഷ് ഗോയലും യുഎഇ സാമ്പത്തികമന്ത്രി അബ്ദുള്ള ബിന്‍ തൗഖ് അല്‍ മാരിയും ചേര്‍ന്നാണു കരാറില്‍ ഒപ്പിട്ടതും കൈമാറിയതും. മെച്ചപ്പെട്ട വിപണിപ്രവേശനവും കുറഞ്ഞ ഇറക്കുമതിത്തീരുവകളും ഉള്‍പ്പെടെ ഇന്ത്യയുടെയും യുഎഇയുടെയും വ്യവസായമേഖലയ്ക്ക് ഈ കരാര്‍ വലിയ നേട്ടങ്ങള്‍ സൃഷ്ടിക്കും. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഉഭയകക്ഷിവ്യാപാരം നിലവിലെ 60 ബില്യണ്‍ ഡോളറില്‍നിന്ന് 100 ബില്യണ്‍ ഡോളറായി ഉയര്‍ത്താനും സിഇപിഎ സഹായിക്കുമെന്നാണു പ്രതീക്ഷ.












Click it and Unblock the Notifications