പാക് ഡ്രോണുകളുടെ തലയറുത്ത ഇന്ത്യയുടെ സുദർശന ചക്രം; എന്താണ് എസ്-400? ദൂരപരിധിയും ശേഷിയും എണ്ണവും അറിയാം
ന്യൂഡൽഹി: അതിർത്തി കടന്നുള്ള ഇന്ത്യയുടെ കടന്നാക്രമണത്തിന് ശേഷം പാകിസ്ഥാൻ-ഇന്ത്യ അതിർത്തികൾ യുദ്ധ സമാന സാഹചര്യത്തിലൂടെയാണ് കടന്നുപോവുന്നത്. ഒമ്പത് ഭീകര കേന്ദ്രങ്ങളെ ആക്രമിച്ച ഇന്ത്യയുടെ നടപടിയിൽ വിറളിപൂണ്ട പാക് സൈന്യം തിരിച്ചടിച്ചതോടെയാണ് ഇന്ത്യ നിലപാട് കടുപ്പിക്കുന്നത്. ഇന്നലെ രാത്രിയോടെ വിവിധ ഇടങ്ങളിൽ പാക് സൈന്യം ഡ്രോണുകൾ, മിസൈലുകൾ എന്നിവ പ്രയോഗിച്ചിരുന്നു.
എങ്കിലും പാകിസ്ഥാന്റെ ആക്രമണ ശ്രമങ്ങളുടെ മുനയൊടിക്കാൻ ഇന്ത്യക്ക് സാധിച്ചിരുന്നു. മിസൈലുകളും ഡ്രോണുകളും ഒക്കെ ആകാശത്ത് വച്ച് തന്നെ ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തകർത്തിരുന്നു. ഇതോടെയാണ് ഇന്ത്യയുടെ പ്രതിരോധ ശേഷിയെ കുറിച്ചുള്ള ചർച്ചകൾ സജീവമായതും എസ്-400 എന്ന പേര് മുഴങ്ങിക്കേട്ടതും.

സമീപ വർഷങ്ങളിൽ ഇന്ത്യ വ്യോമാക്രമണ ശേഷി പലമടങ്ങ് വർധിപ്പിച്ചിട്ടുണ്ടെന്ന് നമുക്ക് നോക്കിയാൽ മനസിലാവും. ഇന്ത്യയുടെ ആയുധപ്പുരയിലെ ഏറ്റവും വിലയേറിയ ആയുധങ്ങളിൽ ഒന്നാണ് സുദർശൻ ചക്ര എന്നറിയപ്പെടുന്ന എസ്-400 വ്യോമ പ്രതിരോധ സംവിധാനങ്ങൾ. ഇവയാണ് കഴിഞ്ഞ ദിവസം പാകിസ്ഥാൻ ഡ്രോണുകളുടെയും മിസൈലുകളുടെയും തലയറുത്തത്.
എന്താണ് എസ്-400 സുദർശന ചക്രം?
റഷ്യയുടെ അൽമാസ് സെൻട്രൽ ഡിസൈൻ ബ്യൂറോ വികസിപ്പിച്ചെടുത്ത ദീർഘദൂര ഉപരിതല-വായു മിസൈൽ സംവിധാനമാണ് എസ്-400. ലോകത്തിലെ ഏറ്റവും നൂതനമായ വ്യോമ പ്രതിരോധ സംവിധാനങ്ങളിൽ ഒന്നാണിതെന്ന് തറപ്പിച്ചു പറയാം. കാരണം ഡ്രോണുകൾ, സ്‌റ്റെൽത്ത് എയർക്രാഫ്റ്റുകൾ, ക്രൂയിസ് മിസൈലുകൾ, ബാലിസ്‌റ്റിക് മിസൈലുകൾ എന്നിവയുൾപ്പെടെ വിവിധ വ്യോമ ഭീഷണികൾ കണ്ടെത്താനും ട്രാക്ക് ചെയ്യാനും അതിനോട് പ്രതികരിക്കാനും ഈ സംവിധാനത്തിന് കൃത്യമായ ശേഷിയുണ്ട്.
ഓരോ എസ്-400 സ്ക്വാഡ്രണിലും രണ്ട് ബാറ്ററികൾ അടങ്ങിയിരിക്കുന്നു. ഓരോന്നിലും ആറ് ലോഞ്ചറുകൾ, ഒരു കമാൻഡ്-ആൻഡ്-കൺട്രോൾ സിസ്‌റ്റം, നിരീക്ഷണ റഡാർ, എൻഗേജ്‌മെന്റ് റഡാർ എന്നിവ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. അവയിൽ തന്നെ ഓരോ ബാറ്ററിക്കും 128 മിസൈലുകളെ വരെ പിന്തുണയ്ക്കാൻ കഴിയും. അതിനാൽ തന്നെയാണ് എസ്-400 സംവിധാനത്തെ ലോകത്തിലെ മികച്ചവയുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയുടെ കൈവശം എത്രയുണ്ട്?
എസ്-400 സിസ്‌റ്റത്തിന്റെ അഞ്ച് സ്ക്വാഡ്രണുകൾ വാങ്ങുന്നതിനായി ഇന്ത്യ 2018 ൽ റഷ്യയുമായി 35,000 കോടി റോപ്പയുടെ (ഏകദേശം 5.4 ബില്യൺ ഡോളർ) കരാറിൽ ഒപ്പുവച്ചു. നിലവിൽ മൂന്ന് സ്ക്വാഡ്രണുകൾ പ്രവർത്തനക്ഷമമാണ്, ബാക്കിയുള്ള രണ്ടെണ്ണം 2026 ഓടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മൂന്നെണ്ണമാണ് നിലവിൽ ഇന്ത്യ പാക് ആക്രമണത്തെ തടുക്കാൻ നിയോഗിച്ചിരിക്കുന്നത്.
എസ്-400 സിസ്‌റ്റത്തിന്റെ ശേഷി
400 കിലോമീറ്റർ വരെയും 30 കിലോമീറ്റർ വരെ ഉയരത്തിലും വ്യോമ ഭീഷണികളെ നേരിടാൻ എസ്-400 ന് സാധിക്കും എന്നതാണ് പ്രധാന സവിശേഷത. വ്യത്യസ്‌ത ഭീഷണി ദൂരങ്ങൾ ഉൾക്കൊള്ളാൻ ഇത് നാല് തരം മിസൈലുകളാണ് ഉപയോഗിക്കുന്നത്. ഹ്രസ്വ ദൂരപരിധി: 40 കിലോമീറ്റർ വരെ, ഇടത്തരം ദൂരപരിധി: 120 കിലോമീറ്റർ വരെ, ദീർഘ ദൂരപരിധി: 250 കിലോമീറ്റർ വരെ, വളരെ ദീർഘ ദൂരപരിധി: 400 കിലോമീറ്റർ വരെ എന്നിങ്ങനെയാണത്.
മറ്റൊരു പ്രത്യേകത എന്തെന്നാൽ ഈ സംവിധാനത്തിന് 160 ലക്ഷ്യങ്ങളെ വരെ ട്രാക്ക് ചെയ്യാനും ഒരേസമയം 72 ലക്ഷ്യങ്ങളെ ആക്രമിക്കാനും കഴിയും. ഘട്ടം ഘട്ടമായുള്ള അറേ റഡാറുകളും ഇലക്ട്രോണിക് യുദ്ധ പ്രതിരോധ നടപടികളും ഇതിൽ സജ്ജീകരിച്ചിരിക്കുന്നതിനാൽ, മത്സരാധിഷ്ഠിത സാഹചര്യങ്ങളിൽ പോലും ഫലപ്രദമായി പ്രവർത്തിക്കാൻ ഈ സംവിധാനത്തിന് കഴിയുന്നു.
ഇന്ത്യ മാത്രമാണോ ഇത് ഉപയോഗിക്കുന്നത്?
ഒരിക്കലും ഇന്ത്യ മാത്രമല്ല ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നത്. റഷ്യ തന്നെയാണ് ഇതിന്റെ പ്രാഥമിക ഉപഭോക്താവ്. ആദ്യമായി ഈ സംവിധാനം വിദേശ ഉപഭോക്താവ് ചൈനയാണ്. അവർ 2014ൽ കരാറിൽ എത്തുകയും 2018ൽ ആദ്യ ബാച്ച് കൈപ്പറ്റുകയും ചെയ്‌തു. തുർക്കി, അൾജീരിയ, സിറിയ തുടങ്ങിയ രാജ്യങ്ങളും ഇത് വാങ്ങിയിട്ടുണ്ടെന്നാണ് വിവരം.












Click it and Unblock the Notifications