മനുഷ്യരാശിയുടെ ശത്രുക്കൾക്കെതിരെ ശബ്ദമുയർത്താൻ ഇന്ത്യ മടിക്കില്ല;ഐക്യരാഷ്ട്ര സഭയിൽ പ്രധാനമന്ത്രി
ദില്ലി; മനുഷ്യരാശിയുടെ ശത്രുക്കൾക്കെതിരെ ശബ്ദമുയർത്താൻ ഇന്ത്യ മടിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യ ഒരിക്കലും സ്വാർത്ഥ നയം സ്വീകരിച്ചിട്ടില്ല. സമാധാനവും ശാന്തിയുമാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു.
മനുഷ്യരാശിയുടേയും മാനുഷിക മൂല്യങ്ങളുടേയും ശത്രുക്കൾക്കെതിരെ ശബ്ദമുയർത്താൻ ഇന്ത്യ മടി കാണിക്കില്ല. ഭീകരവാദം, ആയുധകള്ളക്ടത്ത്, മയക്കുമരുന്ന്, കള്ളപ്പണം വെളുപ്പിക്കൽ ഇവയെല്ലാം മാനവികതയുടെ ശത്രുക്കളാണ്. ഇന്തോ-പസഫിക് മേഖലയിൽ ഞങ്ങൾക്ക് സ്വാർത്ഥ താത്പര്യമില്ല. മനുഷ്യരാശിയുടെ താൽപ്പര്യങ്ങൾക്കായാണ് ഇന്ത്യ പ്രവർത്തിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്തോ- പസഫിക് മേഖലയില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ചൈന കിണഞ്ഞ് പരിശ്രമിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.

അതേസമയം ഐക്യരാഷ്ട്ര സഭയേയും മോദി രൂക്ഷമായി വിമർശിച്ചു. കാലോചിതമായ മാറ്റം നടത്താൻ യുഎൻ തയ്യാറായില്ലേങ്കിൽ വെല്ലുവിളി നേരിടാൻ സാധിക്കില്ലെന്ന് മോദി പറഞ്ഞു. കൊവിഡിനെതിരായ പോരാട്ടത്തിൽ യുഎൻ എന്ത് നടപടികളാണ് സ്വീകരിച്ചതെന്നും പ്രധാനമന്ത്രി ചോദിച്ചു. ഇന്ത്യയെ എത്രകാലം ഐക്യരാഷ്ട്രസഭയുടെ തീരുമാനമെടുക്കുന്ന പ്രക്രിയയിൽ നിന്ന് മാറ്റി നിർത്തുമെന്നും പ്രധാനമന്ത്രി ചോദിച്ചു.
ഈ പരിഷ്കരണ പ്രക്രിയ എപ്പോഴെങ്കിലും അതിന്റെ യുക്തിസഹമായ നിഗമനത്തിലെത്തുമോ എന്ന് ഇന്ന് ഇന്ത്യയിലെ ജനങ്ങൾ ആശങ്കാകുലരാണ്.ഞങ്ങൾ ശക്തരായിരുന്നപ്പോൾ, ഞങ്ങൾ ഒരിക്കലും ലോകത്തിന് ഭീഷണിയായിരുന്നില്ല, ഞങ്ങൾ ദുർബലരായിരിക്കുമ്പോൾ, ഞങ്ങൾ ഒരിക്കലും ഒരു ഭാരമായിരുന്നില്ല.സമാധാനം കാത്തുസൂക്ഷിക്കാൻ ഇന്ത്യ തങ്ങളുടെ ധീരരായ സൈനികരെ 15 ഓളം രാജ്യങ്ങളിലേക്ക് അയച്ചു. സമാധാനം നിലനിർത്താനുള്ള പോരാട്ടത്തിൽ ഇന്ത്യയ്ക്ക് തങ്ങളുടെ നിരവധി സൈനികരുടെ ജീവനൻ വിലകൊടുക്കേണ്ടി വന്നു.
ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യയുടെ പങ്ക് വിപുലീകരിക്കുന്നതിനായി ഓരോ ഇന്ത്യക്കാരനും ഉറ്റുനോക്കുകയാണ്. ഇന്ത്യ എല്ലായ്‌പ്പോഴും സ്വന്തം നിലയ്ക്ക് മാത്രമല്ല, മുഴുവൻ മനുഷ്യരാശിയുടെയും താൽപ്പര്യങ്ങൾക്ക് അനുസരിച്ചാണ് പ്രവർത്തിച്ചതെന്നും മോദി പറഞ്ഞു.












Click it and Unblock the Notifications