'അപമാനിക്കപ്പെട്ടു': സംസാരിക്കുന്നതിനിടെ ഖാർഗെയുടെ മൈക്ക് ഓഫ് ചെയ്തു; പാർലമെന്റില്‍ ഇന്നും പ്രതിഷേധം
ഡല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലമെന്റ് ഇന്നത്തേക്ക് പിരിഞ്ഞു. മണിപ്പൂർ വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം. രാജ്യസഭയിലും പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തി. എഐസിസി അധ്യക്ഷന്‍ കൂടിയായ മല്ലികാർജ്ജുന്‍ ഖാർഗെ സംസാരിക്കുന്നതിനിടെ മൈക്ക് ഓഫ് ചെയ്ത നടപടി പ്രതിപക്ഷ പ്രതിഷേധം കൂടുതല്‍ ശക്തിപ്പെടുത്തി. ഇതിന് പിന്നാലെ പ്രതിപക്ഷം രാജ്യസഭ ബഹിഷ്കരിച്ച് പുറത്തിറങ്ങുകയും ചെയ്തു.,
മൈക്ക് ഓഫ് ചെയ്ത നടപടി പ്രതിപക്ഷത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് മല്ലികാർജ്ജുന്‍ ഖാർഗെ വ്യക്തമാക്കി. മോദി.. മോദി വിളികളുമായിട്ടായിരുന്നു സഭയിലെ ബിജെപി അംഗങ്ങള്‍ പ്രതിപക്ഷ പ്രതിഷേധത്തെ നേരിട്ടത്. സഭയിൽ സമാധാനം പുനഃസ്ഥാപിക്കാൻ സഹായിക്കണമെന്ന് ചെയർമാൻ ജഗ്ദീപ് ധൻഖർ ഖാർഗെയോടും സഭാനേതാവ് പിയൂഷ് ഗോയലിനോടും അഭ്യർത്ഥിച്ചുവെങ്കിലും മുദ്രാവാക്യം വിളികൾ തുടർന്നതോടെ രാജ്യസഭാ നടപടികൾ 12 മണി വരെ നിർത്തിവച്ചു.

അതേസമയം, നരേന്ദ്ര മോദി സർക്കാരിനെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് ലോക്സഭ അംഗീകാരം നല്‍കി. ഇക്കാര്യം എല്ലാ കക്ഷി നേതാക്കളുമായി ചർച്ച ചെയ്യുമെന്നും പ്രമേയം പരിഗണിക്കുന്നതിനുള്ള തീയതിയും സമയവും നൽകുമെന്നും ലോക്‌സഭാ സ്പീക്കർ ഓം ബിർള വ്യക്തമാക്കി. ലോക്‌സഭയിലെ കോൺഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയ് അവതരിപ്പിച്ച പ്രമേയത്തെ കോൺഗ്രസ്, ഡി എം കെ, ടി എം സി, ബി ആർ എസ്, എൻ സി പി, ശിവസേന (യുബിടി), ജെ ഡി യു, ഇടതു പാർട്ടികൾ എന്നിവർ പിന്തുണച്ചു.
ബി ആർ എസിന്റെ നാമ നാഗേശ്വര റാവുവും കേന്ദ്രത്തിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. പ്രതിപക്ഷത്തിന്റെ അംഗബലം തെളിയിക്കാനല്ല മണിപ്പൂരിലെ സ്ഥിതിഗതികളില്‍ പ്രധാനമന്ത്രിയെക്കൊണ്ട് പാർലമെന്റില്‍ സംസാരിപ്പിക്കാനാണ് അവിശ്വാസ പ്രമേയമെന്നാണ് പ്രതിപക്ഷം വ്യക്തമാക്കുന്നത്.
രാവിലെ സഭ ചേർന്നപ്പോൾ തന്നെ ഗൊഗോയ് എഴുന്നേറ്റ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ടെന്നും അത് പരിഗണിക്കണമെന്നും പറഞ്ഞു. തുടർന്ന് സ്പീക്കർ ഓം ബിർള ഗൊഗോയിയോട് തന്റെ ഇരിപ്പിടത്തിൽ ഇരിക്കാനും സഭ പ്രവർത്തിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. "നിങ്ങൾ പരിചയസമ്പന്നനായ എംപിയാണ്, നിങ്ങൾക്ക് നിയമങ്ങൾ അറിയാം," സ്പീക്കർ ഗൊഗോയിയോട് പറഞ്ഞു.
ചോദ്യോത്തര വേളയിൽ എത്തിയപ്പോൾ കോൺഗ്രസും മറ്റ് പ്രതിപക്ഷ നേതാക്കളും മുദ്രാവാക്യം വിളികളുമായി സഭയുടെ നടുത്തളണത്തിലേക്ക് ഇറങ്ങി ഓടിക്കയറി,"ഇന്ത്യ ഫോർ മണിപ്പൂർ", "നഫ്രത് കെ ഖിലാഫ് ഇന്ത്യ എക്ജൂത് ഹോ ഗയേ (വിദ്വേഷത്തിനെതിരെ ഇന്ത്യ ഒറ്റക്കെട്ടാണ്)" എന്നിങ്ങനെ എഴുതിയ പ്ലക്കാർഡുകൾ പിടിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.
അതിനിടെ, രാജസ്ഥാനിലെ ബിജെപി എംപിമാർ അശോക് ഗെലോട്ട് സർക്കാരിനെതിരെ പ്രതിഷേധിച്ച് ചുവന്ന ഡയറിക്കുറിപ്പുകൾ പ്രദർശിപ്പിച്ച് എഴുന്നേറ്റു. പശ്ചിമ ബംഗാളിൽ നിന്നുള്ള ഏതാനും ബിജെപി അംഗങ്ങളും മുദ്രാവാക്യം വിളിച്ചു. തൊട്ടുപിന്നാലെ, സഭ 40 മിനിറ്റോളം നടപടികൾ നിർത്തിവച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയും ഈ സമയം സഭയിൽ ഉണ്ടായിരുന്നു. പിന്നീട് വീണ്ട് സഭ തുടങ്ങിയെങ്കിലും പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കർ അറിയിച്ചു.












Click it and Unblock the Notifications