ജമ്മു കശ്മീരിൽ നടക്കാനിരുന്ന നിക്ഷേപക സംഗമം മാറ്റിവെച്ചേക്കും; പുതുക്കിയ തീയതി ഉടൻ
ശ്രീനഗർ: ജമ്മു കശ്മീരിൽ നടത്താനിരുന്ന നിക്ഷേപ സംഗമം മാറ്റിവെച്ചു. ഒക്ടോബർ 12 മുതൽ 14 വരെ നടത്താനിരുന്ന നിക്ഷേപ സംഗമം മാറ്റിവച്ചതായാണ് റിപ്പോർട്ടുകൾ. പുതിയ തീയതി ഉടൻ പ്രഖ്യാപിച്ചേക്കും.
കര്‍ണാടകത്തില്‍ പുതിയ അധ്യക്ഷനെത്തും... ദിനേഷ് ഗുണ്ടുറാവു മാറും, മത്സരം ഡികെയും ഗാര്‍ഗെയും തമ്മില്‍
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞ് കശ്മീരിനെ രണ്ടായി വിഭജിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിന് പിന്നാലെയാണ് നിക്ഷേപകരെ ആകർഷിക്കാനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ രംഗത്ത് എത്തിയത്. എട്ടിലധികം രാജ്യങ്ങളിൽ നിന്നുള്ളവർ സംഗമത്തിൽ പങ്കെടുക്കുമെന്നുമായിരുന്നു പ്രതീക്ഷ.
ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ കശ്മീരിൽ പുറത്ത് നിന്നുള്ളവർക്ക് സ്ഥലം വാങ്ങാൻ നിലനിന്നിരുന്ന നിരോധനം നീങ്ങിയിരുന്നു. വിനോദ സഞ്ചാരം, കൃഷി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ നിക്ഷേപങ്ങൾക്ക് വലിയ അവസരമാണ് ഒരുങ്ങുന്നതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. കശ്മീരിലെ നിലവിലെ സാഹചര്യം ക്രമേണ മെച്ചപ്പെടുമെന്നും ഇത് നിക്ഷേപക സംഗമത്തെ ബാധിക്കില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.
അതേസമയം കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിക്കെതിരെ പ്രതിഷേധം കത്തുകയാണ്. താഴ്വരയിലെ വാർത്താ വിനിമയ സംവിധാനങ്ങൾ ഇതുവരെ പൂർണമായും പുനസ്ഥാപിച്ചിട്ടില്ല. കശ്മീർ സന്ദർശനത്തിനെത്തിയ പ്രതിപക്ഷ നേതാക്കളുടെ സംഘത്തെ ശ്രീനഗർ എയർപോർട്ടിൽ നിന്നും മടക്കി അയച്ചിരുന്നു.