സോഷ്യൽ മീഡിയയിൽ താരമായി മോദിയുടെ പുതിയ മന്ത്രി! ചോരക്കറയുടെ ചരിത്രമുളള സൈക്കിൾ മന്ത്രി
Recommended Video
ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പ്രതാപ് ചന്ദ്ര സാരംഗി എന്ന പേര് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആണിപ്പോള്‍. ലളിത ജീവിതം കൊണ്ട് ശ്രദ്ധേയനായ സാരംഗി ആര്‍എസ്എസ് നേതാവും ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമാണ്. സൈക്കിളില്‍ യാത്ര ചെയ്യുന്ന ഓലക്കുടിലില്‍ താമസിക്കുന്ന നേതാവാണ് സാരംഗി.
കേന്ദ്ര മന്ത്രിസഭയില്‍ അംഗമാകാന്‍ ദില്ലിയില്‍ നിന്ന് ഫോണ്‍ വിളി ലഭിച്ച ശേഷം യാത്രയ്ക്കായി ബാഗ് പാക്ക് ചെയ്യുന്ന സാരംഗിയുടെ ഫോട്ടോ വൈറലായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയ പുകഴ്ത്തുന്ന സാരംഗിയല്ല യഥാര്‍ത്ഥ സാരംഗി. ഒഡിഷയെ നടുക്കിയ കൂട്ടക്കൊലയുടെ ചോരക്കറ സാരംഗിയുടെ കഴിഞ്ഞ കാലത്തിനുണ്ട്.
സോഷ്യല്‍ മീഡിയയില്‍ താരം
ഒഡിഷയിലെ ബാലസോറില്‍ നിന്നുളള ബിജെപി എംപിയായ പ്രതാപ് ചന്ദ്ര സാരംഗിയെ കഴിഞ്ഞ ദിവസം വരെ ഒഡിഷയ്ക്ക് പുറത്ത് ആരും അറിയില്ലായിരുന്നു. എന്നാലിപ്പോള്‍ ഇദ്ദേഹം സോഷ്യല്‍ മീഡിയയില്‍ താരമാണ്. കോണ്‍ഗ്രസിന്റെയും ബിജെഡിയുടേയും കോടീശ്വരന്മാരായ സ്ഥാനാര്‍ത്ഥികളെ മലര്‍ത്തിയടിച്ചാണ് സാരംഗിയുടെ വിജയം.
വന്‍ കൈയ്യടി
മോദി മന്ത്രിസഭയില്‍ സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ വേദിയിലേക്ക് എത്തിയപ്പോള്‍ വന്‍ കൈയ്യടിയാണ് സാരംഗിക്ക് ലഭിച്ചത്. സോഷ്യല്‍ മീഡിയ സാരംഗിയുടെ ലളിത ജീവിതത്തെ വാതോരാതെ പുകഴ്ത്തുന്നു. സാരംഗിയുടെ സൈക്കിളിനേയും ഓലക്കുടിലിനേയും ആഘോഷിക്കുന്നു.
സാരംഗിയുടെ പൂര്‍വ്വകാല ചരിത്രം
എന്നാല്‍ ഇത് മാത്രമല്ല പ്രതാപ് ചന്ദ്ര സാരംഗി എന്ന ബിജെപി നേതാവ്. ഭൂതകാലം ചികഞ്ഞാല്‍ ചോരക്കറ പുരണ്ട ഒരു ചരിത്രം കൂടി മോദിയുടെ ഈ മന്ത്രിക്കുണ്ട്. ബിബിസിയാണ് ഒഡിഷയുടെ മോദി എന്നറിയപ്പെടുന്ന സാരംഗിയുടെ പൂര്‍വ്വകാല ചരിത്രം ചികഞ്ഞെടുത്തിരിക്കുന്നത്. തീവ്രഹിന്ദുവായ സാരംഗി മുന്‍ ബജ്രംഗ്ദള്‍ നേതാവാണ്.
ആ ചുട്ടുകൊല
1999ല്‍ ഒഡിഷയില്‍ മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് ഗ്രഹാം സ്റ്റെയിന്‍സ് എന്ന ക്രിസ്ത്യന്‍ മിഷനറിയേയും കുട്ടികളേയും ചുട്ട് കൊന്നിരുന്നു. ബംജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് കൊലപാതകം നടത്തിയത് എന്നാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. ദാരാസിംഗ് അടക്കമുളള ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കേസില്‍ അറസ്റ്റിലായി.
അന്ന് നേതാവ് സാരംഗി
അക്കാലത്ത് സാരംഗി ആയിരുന്നു ഒഡിഷയിലെ ബജ്‌റംഗ്ദളിന്റെ പ്രധാന നേതാവ്. ഈ കൊലക്കേസില്‍ ദാരാ സിംഗ് അടക്കം 12 ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കുറ്റക്കാരാണ് എന്ന് വിചാരണ കോടതി കണ്ടെത്തി.ദാരാ സിംഗിന് വധശിക്ഷ വിധിച്ചു. എന്നാല്‍ 2003ല്‍ ഒഡിഷ ഹൈക്കോടതി വിധി റദ്ദാക്കുകയും 11 പേരെ വെറുതേ വിടാന്‍ ഉത്തരവിടുകയും ചെയ്തു.
കലാപക്കേസിൽ പ്രതി
തീര്‍ന്നിട്ടില്ല സാരംഗിയുടെ ചരിത്രം. 2002ല്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിന് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരിന്നു. ഒഡിഷ നിയമസഭയ്ക്ക് നേരെ സംഘപരിവാര്‍ നേതൃത്വത്തില്‍ ആക്രമണം നടത്തുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്ത കേസിലാണ് സാരംഗിക്കെതിരെ അന്ന് പോലീസ് കേസെടുത്തത്.
ആദിവാസികളുടെ നേതാവ്
ഇക്കുറി ബാലസോറില്‍ നിന്നും 12956 വോട്ടുകള്‍ക്കാണ് സാരംഗിയുടെ വിജയം. ഒഡിഷയിലെ ആദിവാസി സമൂഹത്തിനിടയിലാണ് പ്രധാനമായും ഇപ്പോള്‍ സാരംഗിയുടെ പ്രവര്‍ത്തനം. നിരവധി സ്‌കൂളുകള്‍ ഇവിടെ തുറന്നിട്ടുണ്ട്. അവിടെ വലിയ ജനപിന്തുണയും ഇയാള്‍ക്കുണ്ട്. രണ്ട് തവണ ഒഡിഷ നിയമസഭയിലും സാരംഗി അംഗമായിരുന്നു.