വിദേശ നിക്ഷേപകർക്ക് വൻ ഇളവ്; സർക്കാർ ബോണ്ടുകളിലെ നികുതി ഒഴിവാക്കാൻ കേന്ദ്ര നീക്കം
വിദേശ നിക്ഷേപകർക്കുള്ള 12.5 ശതമാനം നികുതി ഒഴിവാക്കാൻ നിർണായക നീക്കവുമായി കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച ഓർഡിനൻസിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. ദീർഘകാല മൂലധന നേട്ട നികുതിയാണ് ഒഴിവാക്കുക. വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർക്ക് (എഫ്പിഐ) നേരിട്ട് ഗുണം ചെയ്യുന്ന നടപടിയാണിത്.വിദേശ നിക്ഷേപകരെ കൂടുതൽ ആകർഷിക്കുന്നതിനും ഇന്ത്യൻ ബോണ്ട് വിപണിയിലേക്ക് കൂടുതൽ മൂലധനം എത്തിക്കുന്നതിനുമാണ് കേന്ദ്ര നീക്കം.
രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതോടെ നിയമം പ്രാബല്യത്തിൽ വരും. ഇതോടൊപ്പം, സർക്കാർ ബോണ്ടുകളിൽ നിന്നുള്ള പലിശ വരുമാനത്തിന് നിലവിലുള്ള 20 ശതമാനം വിത്ത്‌ഹോൾഡിംഗ് നികുതി ഒഴിവാക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇതിലൂടെ വിദേശ നിക്ഷേപകർക്ക് ലഭിക്കുന്ന യഥാർത്ഥ വരുമാനം വർധിക്കുമെന്നാണ് വിലയിരുത്തൽ.

രാജ്യത്തെ നിലവിലെ സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഈ നയമാറ്റമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മാസങ്ങളിൽ രൂപയുടെ മൂല്യം 6 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു. അതേസമയം, വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വൻതോതിൽ പണം പിൻവലിക്കുകയും ചെയ്തു. ഏകദേശം 2.25 ലക്ഷം കോടി മുതൽ 2.5 ലക്ഷം കോടി രൂപ വരെ വിദേശ നിക്ഷേപം വിപണിയിൽ നിന്ന് പുറത്തുപോയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കൂടാതെ പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും എണ്ണവില ഉയരാൻ കാരണമായതോടെ ഇന്ത്യയുൾപ്പെടെയുള്ള വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകൾ കടുത്ത സമ്മർദ്ദത്തിലായി.
ഈ സാഹചര്യത്തിലാണ് സർക്കാർ ബോണ്ടുകളെ കൂടുതൽ ആകർഷകമാക്കി ദീർഘകാല വിദേശ നിക്ഷേപം രാജ്യത്തേക്ക് എത്തിക്കാൻ കേന്ദ്രം ശ്രമിക്കുന്നത്. നികുതി ഇളവ് ലഭിക്കുന്നതോടെ ഇന്ത്യൻ സർക്കാർ ബോണ്ടുകളിൽ നിക്ഷേപിക്കുന്നത് വിദേശ നിക്ഷേപകർക്ക് കൂടുതൽ ലാഭകരമാകും. ഇതുവഴി ബോണ്ട് വിപണിയിലേക്ക് കൂടുതൽ വിദേശ മൂലധനം എത്തുകയും രൂപയുടെ മൂല്യത്തിന് പിന്തുണ ലഭിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.
ഓഹരി വിപണിയെ മാത്രം ആശ്രയിക്കുന്ന സാഹചര്യം കുറച്ച് കൂടുതൽ സ്ഥിരതയുള്ള ധനവിപണി സംവിധാനത്തിലേക്ക് രാജ്യത്തെ നയിക്കാൻ ഈ നീക്കം സഹായകമാകുമെന്നാണ് വിലയിരുത്തൽ. ആഗോള സാമ്പത്തിക പ്രതിസന്ധികളോ വിപണി ചാഞ്ചാട്ടങ്ങളോ ഉണ്ടാകുമ്പോൾ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ പ്രതിരോധശേഷിയുള്ളതാക്കാനും ഇതിലൂടെ സാധിച്ചേക്കും.
വിദേശ നിക്ഷേപകരുടെ കാഴ്ചപ്പാടിൽ നോക്കുമ്പോൾ, നികുതി ബാധ്യത കുറയുന്നതോടെ നിക്ഷേപത്തിൽ നിന്നുള്ള വരുമാനം നേരിട്ട് ഉയരും. നിക്ഷേപ പരിധികളില്ലാതെ സർക്കാർ ബോണ്ടുകൾ വാങ്ങാൻ കഴിയുന്ന സാഹചര്യവും ഇന്ത്യയെ മറ്റ് വളർന്നുവരുന്ന വിപണികളേക്കാൾ മത്സരക്ഷമമാക്കും. ഇതോടെ ആഗോള ഫണ്ടുകളുടെ ശ്രദ്ധ വീണ്ടും ഇന്ത്യൻ കടപ്പത്ര വിപണിയിലേക്ക് തിരിയാൻ സാധ്യതയുണ്ട്.
നികുതി നയത്തിൽ ഇത് വലിയ മാറ്റമാണെന്നും വിലയിരുത്തപ്പെടുന്നു. 2023-ൽ സർക്കാർ ബോണ്ടുകളുമായി ബന്ധപ്പെട്ട ചില നികുതി ഇളവുകൾ നൽകിയിരുന്നെങ്കിലും, 2024-ലെ കേന്ദ്ര ബജറ്റിൽ ദീർഘകാല മൂലധന നേട്ട നികുതി 12.5 ശതമാനമായി ഉയർത്തിയിരുന്നു. ഇപ്പോൾ ആ തീരുമാനം തിരുത്തി വീണ്ടും നികുതി ഒഴിവാക്കാൻ കേന്ദ്രം തയ്യാറെടുക്കുകയാണ്. വിദേശ നിക്ഷേപം വർധിപ്പിക്കാനും ധനവിപണിക്ക് കൂടുതൽ കരുത്തേകാനും ലക്ഷ്യമിട്ടുള്ള ഈ നീക്കം ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് പുതിയ ഉണർവ് നൽകുമോയെന്നതാണ് ഇനി ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications