വാരണാസി: കെജ്രിവാളിന് മുന്നിൽ മോദി മുട്ടുമടക്കുമോ?
വാരണസി: വാരണാസിയില്‍ തോല്‍ക്കുമെന്ന് നരേന്ദ്ര മോദിക്ക് പേടിയുണ്ടോ എന്നാണ് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ ചോദിക്കുന്നത്. മെയ് 5 മുതല്‍ അഞ്ച് ദിവസത്തോളം മോദി വാരണാസിയില്‍ പ്രചാരണം നടത്തുന്നു എന്ന മാധ്യമ റിപ്പോര്‍ട്ടുകളെ മുന്‍നിര്‍ത്തിയാണ് കെജ്രിവാളിന്റെ ചോദ്യം. വഡോദരയില്‍ പ്രചാരണം നടത്താതിരുന്ന മോദി വാരണാസിയില്‍ പ്രചാരണം നടത്താന്‍ വരുന്നത് തോല്‍ക്കാന്‍ സാധ്യതയുണ്ട് എന്ന് പേടിച്ചിട്ടാണോ?
ഗുജറാത്തിലെ വഡോദരയില്‍ തിരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ മുപ്പതിന് മറ്റ് പ്രധാനപ്പെട്ട 88 സീറ്റുകളിലും വോട്ടെടുപ്പ് ഉണ്ടായിരുന്നു. രാജ്യം മൊത്തം മോദി പ്രചാരണം നടത്തിവരികയായിരുന്നു അപ്പോള്‍. എന്നാല്‍ അവസാനഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന വാരണാസിയില്‍ അദ്ദേഹത്തിന് സ്വാഭാവികമായും കൂടുതല്‍ സമയം ചെലവഴിക്കാന്‍ കിട്ടും, ഇതാണ് യാഥാര്‍ഥ്യം.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും വാരണാസിയില്‍ ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുടെ നില ഭദ്രമല്ല എന്ന് പാര്‍ട്ടി വൃത്തങ്ങളിലും ആശങ്കയുണ്ടോ എന്ന സംശയം ന്യായമാണ്. വഡോദരയിലെ പോലെ ബി ജെ പിക്ക് മൃഗീയ ഭൂരിപക്ഷമുള്ള മണ്ഡലമല്ല വാരണാസി. 17,211 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമേ കഴിഞ്ഞ തവണ ബി ജെ പി സ്ഥാനാര്‍ഥിയായ മുരളി മനോഹര്‍ ജോഷിക്ക് കിട്ടിയിരുന്നുള്ളൂ, അതിന് മുന്‍പത്തെ തവണ കോണ്‍ഗ്രസാണ് ഇവിടെ ജയിച്ചത്.
ഇത്തവണ ജെ ഡി യു കെജ്രിവാളിനെ പിന്തുണക്കും എന്ന് പരസ്യമായി പ്രഖ്യാപിച്ചുകഴിഞ്ഞു. സ്വന്തം സ്ഥാനാര്‍ഥിയുണ്ടെങ്കിലും, എങ്ങിനെയെങ്കിലും മോദിയെ തോല്‍പിക്കണം എന്ന് ആഗ്രഹിച്ചു നടക്കുന്ന കോണ്‍ഗ്രസും മൂന്നാം മുന്നണിയിലെ കക്ഷികളും കെജ്രിവാളിന് വോട്ട് ചെയ്തുകൂടായ്കയില്ല. പുരിയിലെയും ദ്വാരകയിലെയും ശങ്കരാചാര്യ സ്വാമികള്‍ മോദിക്കെതിരെ പ്രചാരണത്തിന് ഇറങ്ങും എന്ന് പ്രസ്താവിച്ചതും ബി ജെ പിക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്.












Click it and Unblock the Notifications