ഒപിഎസും എംകെഎസ്സും അല്ല, ഇത് ഇപിഎസ് ഡാ... ശശികലയുടെ സ്വന്തം ഇപിഎസ്
ചെന്നൈ: തമിഴകത്ത് ആര് വാഴും എന്ന ആശങ്കയ്ക്ക് ഇപ്പോള്‍ അവസാനമായിക്കഴിഞ്ഞിരിക്കുന്നു. അത് ് പനീര്‍ശെല്‍വമോ എംകെ സ്റ്റാലിനോ അല്ല, അത് ഇ പളനി സ്വാമിയാണ്.
ഇ പീര്‍ശെല്‍വത്തെ ഒപിഎസ് വിളിക്കുമ്പോള്‍ ഇ പളനി സ്വാമിയെ ഇപിഎസ് എന്നും വിളിക്കാം. ആരും അറിയാതെ ഒരു നാളില്‍ തമിഴ് രാഷ്ട്രീയത്തിന്റെ നെറുകയില്‍ എത്തിയിരിക്കുകയാണ് ഇപിഎസ്.
ശശികലയ്‌ക്കെതിരെ കലാപക്കൊടിയുയര്‍ത്തി തമിഴകത്തിന്റേയും എഐഎഡിഎംകെയുടേയും നെറുകയില്‍ എത്താം എന്ന ഒ പനീര്‍ശെല്‍വത്തിന്റെ ആഗ്രങ്ങള്‍ക്കാണ് തമിഴ്‌നാട് നിയമസഭ തിരിച്ചടി കൊടുത്തത്. ചുരുക്കത്തില്‍ ഇപ്പോഴും വിജയം ശശികലയ്ക്ക് തന്നെയാണെന്ന് പറയാം.

ശശികല മുഖ്യമന്ത്രി ആകുന്നത് തടയുക എന്നതായിരുന്നു പനീര്‍ശെല്‍വത്തിന്റെ ലക്ഷ്യം. അതിനും അപ്പുറം തനിക്ക് മുഖ്യമന്ത്രിയായി തുടരണം എന്നും പനീര്‍ശെല്‍വം കൊതിച്ചിരുന്നു.

ആദ്യം ശശികലയെ തള്ളിപ്പറഞ്ഞുകൊണ്ടായിരുന്നു പനീര്‍ശെല്‍വത്തിന്റെ തുടക്കം. പിന്നീടതിന് വെല്ലുവിളിയടെ ഭാഷയായി. ഒടുക്കം അത് നേര്‍ക്കുനേര്‍ മത്സരത്തിലേക്കും എത്തി.

ജയിലില്‍ പോകേണ്ടി വന്നു എന്നത് സത്യം തന്നെ. മുഖ്യമന്ത്രിയായ സത്യപ്രതിജ്ഞ ചെയ്യാനും ശശികലയ്ക്ക് കഴിഞ്ഞില്ല. എന്നാലും അധികാരം പനീര്‍ശെല്‍വത്തിന് വിട്ടുകൊടുക്കാതെ പിടിച്ചു നില്‍ക്കാന്‍ ശശികലയ്ക്ക് കഴിഞ്ഞു.

ദിവസങ്ങള്‍ നീണ്ടുപോകും തോറും തനിക്ക് പിന്തുണ കൂടും എന്ന പ്രതീക്ഷയിലായിരുന്നു പനീര്‍ശെല്‍വം. ഒന്നും രണ്ടും ആയി എംഎല്‍എമാര്‍ പലരും കൂടെ വന്നു എന്നത് സത്യം തന്നെ. പക്ഷേ സര്‍ക്കാരിനെ മറിച്ചിടാന്‍ മാത്രം എംഎല്‍എമാരെ സംഘടിപ്പിക്കാന്‍ ഒപിഎസിന് കഴിഞ്ഞില്ല.

വിശ്വാസ പ്രമേയത്തിന് മുകളില്‍ രഹസ്യ വോട്ടെടുപ്പ് നടത്തുകയാണെങ്കില്‍ തനിക്കായിരിക്കും എംഎല്‍എമാരുടെ പിന്തുണ എന്നായിരുന്നു പനീര്‍ശെല്‍വത്തിന്റെ പ്രതീക്ഷ. എന്നാല്‍ സ്പീക്കര്‍ എഐഎഡിഎംകെ അംഗമായിരിക്കെ അതിനുള്ള സാധ്യത തുലോം തുച്ഛമായിരുന്നു. ഡിഎംകെ പ്രശ്‌നമുണ്ടാക്കിയതോടെ ആ പ്രതീക്ഷ തന്നെ ഇല്ലാതാക്കി.

ഒ പനീര്‍ശെല്‍വം ആയിരുന്നു ജയലളിത മരിച്ചതിന് ശേഷം മുഖ്യമന്ത്രിയായത്. ഇനിയെന്തായാലും ഭരണ പക്ഷ ബഞ്ചില്‍ പോലും ഒപിഎസിന് സ്ഥാനമുണ്ടാകില്ല. മുഖ്യമന്ത്രിയുടെ കസേരയില്‍ പളനിസ്വാമി ഇരിക്കും.

എംഎല്‍എമാരെ പുറത്തിറക്കാതെ റിസോര്‍ട്ടില്‍ താമസിപ്പിച്ച ശശികലയുടെ നീക്കം തന്നെയാണ് വിജയം കണ്ടത് എന്ന് പറയേണ്ടിവരും. അല്ലാത്ത പക്ഷം കൂടുതല്‍ എംഎല്‍എമാരെ തനിക്കൊപ്പം നിര്‍ത്താന്‍ പനീര്‍ശെല്‍വത്തിന് കഴിഞ്ഞേനെ.

117 വോട്ടുകളായിരുന്നു വിശ്വാസ പ്രമേസം പാസാകാന്‍ വേണ്ടിയിരുന്നത്. ഇ പളനിസ്വാമിക്ക് കിട്ടിയതാകട്ടെ 122 വോട്ടുകള്‍. എതിര്ത്ത് വോട്ട് ചെയ്ത പനീര്‍ശെല്‍വം പക്ഷത്ത് 11 പേര്‍. ആറ് പേര്‍ കൂടി പനീര്‍ശെവത്തിന്റെ പക്ഷത്ത് നിന്നിരുന്നെങ്കില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞേനെ.

ഒ പനീര്‍ശെല്‍വം എന്ന എഐഎഡിഎംകെയുടെ മുതിര്‍ന്ന നേതാവിന്റെ ഭാവി എന്തായിരിക്കും എന്നാണ് ഇനി അറിയേണ്ടത്. പാര്‍ട്ടിയില്‍ നിന്ന് ഒപിഎസിനെ പുറത്താക്കിക്കഴിഞ്ഞു. സ്വാഭാവികമായും ഇനി എംഎല്‍എ സ്ഥാനവും നഷ്ടമാകും.

തന്നെ ഏറെ നാളുകള്‍ മുള്‍മുനയില്‍ നിര്‍ത്തിയ പനീര്‍ശെല്‍വത്തെ ശശികല വെറുതേ വിടും എന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല. മുമ്പ് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഇത്തരത്തിലുള്ള പ്രതികാരങ്ങള്‍ ഏറെ സംഭവിച്ചിട്ടും ഉണ്ട്.












Click it and Unblock the Notifications