രാഹുലിന്റെ നിർദ്ദേശം അവഗണിച്ചപ്പോൾ കോൺഗ്രസിന് ഇരട്ടിമധുരം...കോൺഗ്രസ് മുന്നേറ്റത്തിൽ പകച്ച് ബിജെപി!
അമിത്ഷായുടെ ചാണക്യതന്ത്രങ്ങളെ അതേ നാണയത്തിൽ തിരിച്ചടിച്ച് കർണ്ണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തന്ത്രങ്ങൾ കോൺഗ്രസിനേകിയത് തിളക്കമാർന്ന വിജയം. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിർദേശങ്ങൾ പോലും തള്ളിയാണ് സിദ്ധരാമയ്യ രാജ്യസഭ സ്ഥാനാർത്ഥികളെ നിശ്ചയിച്ചത്. രണ്ടുപേരെ മാത്രം വിജയിപ്പിക്കാൻ ഭൂരിപക്ഷമുള്ള കോൺഗ്രസിന് രാജ്യസഭയിലെ മൂന്ന് സീറ്റും ലഭിച്ചത് സിദ്ധരാമയ്യയുടെ രാഷ്ട്രീയ തന്ത്രങ്ങളുടെ വിജയം കൂടിയാണ്. കർണ്ണാടകയിൽ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യസഭ സീറ്റിലെ വിജയം കോൺഗ്രസിന് വലിയ ആത്മവിശ്വാസമേകിയിട്ടുണ്ട്. ദക്ഷിണേന്ത്യയിൽ ആദ്യമായി താമര വിരിഞ്ഞ മണ്ണിൽ നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കാൻ ബിജെപി നേതൃത്വം തന്ത്രങ്ങൾ ശക്തമാക്കിയിരിക്കെയാണ് അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്.
അടിപതറി ബിജെപി
രാജ്യത്ത് അടുത്തിടെ നടന്ന വിവിധ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനേറ്റ കനത്ത പരാജയം കൈമുതലാക്കിയാണ് ബിജെപി കർണ്ണാടക തിരഞ്ഞെടുപ്പിനേയും നേരിടാനിറങ്ങിയത്. എന്നാൽ സിദ്ധരാമയ്യയുടെ രാഷ്ട്രീയ തന്ത്രങ്ങളിൽ ബിജെപിയുടെ മോഹങ്ങൾക്ക് കോട്ടം തട്ടുന്ന കാഴ്ചയാണിപ്പോൾ കാണുന്നത്. ലിംഗായത്തിന് സമുദായത്തിന് ന്യൂനപക്ഷ മതപദവി നൽകി കൊണ്ടുള്ള സിദ്ധരാമയ്യയുടെ നീക്കത്തിൽ ബിജെപിക്ക് ഒന്നാകെ അടിപതറിയിട്ടുണ്ട്. ബിജെപിയുടെ വോട്ടുബാങ്കായി അറിയപ്പെടുന്ന ലിംഗായത്ത് സമുദായത്തെ കോൺഗ്രസിന് അനുകൂലമായി ചിന്തിപ്പിക്കുന്നതിൽ സിദ്ധരാമയ്യ വിജയിച്ചതായാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
കന്നഡ വികാരമാണ് ശക്തി
കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിർദ്ദേശമടക്കം തള്ളിക്കളയാൻ സിദ്ധരാമയ്യക്ക് ശക്തിയേകിയത് കന്നഡ വികാരം തുണക്കുമെന്ന കണക്കുകൂട്ടലാണ്. സാം പിട്രോഡയ്ക്കും എഐസിസി ജനറൽ സെക്രട്ടറി ജനാർദ്ധനൻ ദ്വിവേദിക്കും സീറ്റ് നൽകാനായിരുന്നു സിദ്ധരാമയ്യക്ക് രാഹുൽ ഗാന്ധി നിർദേശം നൽകിയിരുന്നത്. എന്നാൽ ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച സിദ്ധരാമയ്യ കന്നഡ വികാരം കൈമുതലാക്കി വേണം മത്സരിക്കാനെന്ന നിലപാടെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള മത്സരം ഏറെ പ്രാധാന്യമുള്ളതാണെന്നും സംസ്ഥാനത്തിനു പുറത്ത് നിന്നുള്ളവർക്ക് കോൺഗ്രസ് ടിക്കറ്റ് നൽകുന്നത് നിയമസഭാ തിരഞ്ഞെടുപ്പിനെ പോലും പ്രതികൂലമായി ബാധിക്കുമെന്ന സിദ്ധരാമയ്യ കടുത്ത നിലപാട് ഒടുവിൽ രാഹുൽ ഗാന്ധിയും അനുകൂലിച്ചു. ന്യൂനപക്ഷ സ്ഥാനാർത്ഥിയും ദളിത്, ലിങ്കായത്ത് വിഭാഗങ്ങളിൽ നിന്നുള്ള സ്ഥാനാർത്ഥികളെയും നിർത്തിയുള്ള സിദ്ധരാമയ്യയുടെ രാജ്യസഭ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ അട്ടിമറി വിജയമാണ് കോൺഗ്രസിന് സമ്മാനിച്ചത്. സിദ്ധരാമയ്യയുടെ തന്ത്രത്തിൽ ജെഡിഎസ് രംഗത്തിറക്കിയ ബിസിനസ്സുകാരായ ബി.എം ഫാറൂഖിക്ക് അടിപതറി. അനായാസം വിജയിക്കാമെന്ന വിശ്വാസം സിദ്ധരാമയ്യയുടെ തന്ത്രങ്ങൾക്ക് മുന്നിൽ തകർന്നടിഞ്ഞു.
ജനദാദൾ ബിജെപി ക്യാമ്പിലേക്ക്
തിരഞ്ഞെടുപ്പ് ആസന്നമായതോടെ ജനതാദൾ എസ് വീണ്ടും ബിജെപി പക്ഷത്തേക്ക് ചായുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബിജെപിയുമായി കൂട്ടുകൂടുമെന്ന് ജെഡിഎസ് സംസ്ഥാസ അധ്യക്ഷൻ എച്ച്.ഡി കുമാരസ്വാമി സൂചന നൽകി. രാജ്യസഭ തിരഞ്ഞെടുപ്പിൽ ജെഡിഎസിന്റെ ഏക സ്ഥാനാർത്ഥിയെ വിജയിപ്പിക്കണമെന്ന ആവശ്യം കോൺഗ്രസ് തള്ളുകയും ഈ സീറ്റിൽ അട്ടിമറി വിജയം നേടുകയും ചെയ്തതാണ് ജെഡിഎസിനെ ചൊടിപ്പിച്ചത്. ഏതുവിധേനയും സംസ്ഥാനത്ത് കോൺഗ്രസ് ഭരണം അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്ന് നേതാക്കൾ വ്യക്തമാക്കുന്നു.
മുന്നോട്ട് പോവാന്‍ കഴിയില്ല
2004ൽ ജെഡിഎസ് കോൺഗ്രസുമായി ചേർന്ന് സഖ്യസർക്കാർ ഉണ്ടാക്കിയിരുന്നു. 2006ൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിക്കൊപ്പം ചേർന്നു. ആദ്യ 20 മാസം ജെഡിഎസ്സിനും പിന്നീടുള്ള 20 മാസം ബിജെപിക്കും മുഖ്യമന്ത്രി പദമെന്നായിരുന്നു കരാർ. എന്നാൽ കരാർ പാലിക്കാതെ മുഖ്യമന്ത്രിയായി കുമാരസ്വാമി തുടർന്നതോടെയാണ് സഖ്യം തകർന്നത്. കർണ്ണാടകയിൽ വലിയ തിരിച്ചടികൾ നേരിട്ടുകൊണ്ടിരിക്കുന്ന ജെഡിഎസിന്റെ നിലനിൽപ്പ് തന്നെ ഭീഷണിയിലായിട്ടുണ്ട്. ബിജെപിയുമായോ, കോൺഗ്രസുമായോ കൂട്ടുകൂടാതെ മുന്നോട്ടുപോവാൻ കഴിയാത്ത അവസ്ഥയാണ്. എന്നാൽ ജെഡിഎസുമായി സഖ്യം വേണ്ടെന്ന ശക്തമായ നിലപാടിലാണ് കോൺഗ്രസ് നേതൃത്വം.
ബിജെപിയോട് തോറ്റു... ഇനി ജാതിരാഷ്ട്രീയം കളിക്കാൻ മായാവതി കർണാടകത്തിലേക്ക്!
അച്ഛനുമായി 16 വയസുകാരി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന് സംശയം.. അമ്മ മകളെ കഴുത്ത് ഞെരിച്ച് കൊന്നു
ആതിരയുടെ മരണത്തിന് കാരണക്കാര്‍ ഗുരുവിനെ തിരുത്തിയ എസ്എന്‍ഡിപിക്കാരും രാഷ്ട്രീയക്കാരുമെന്ന് ബിആര്‍പി