ഒരു സംസ്ഥാനം, രണ്ട് മുന്മുഖ്യമന്ത്രിമാര്.. മക്കള്‍ ചെയ്യുന്നതിങ്ങനെ..; അനിലിന്റെ രാജിയില്‍ ജയ്റാം രമേശ്
അനില്‍ കെ ആന്റണി ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട ഒരു പോസ്റ്റും ഇതുവരെ തന്റെ അക്കൗണ്ടില്‍ പങ്ക് വെച്ചിട്ടില്ല
ന്യൂദല്‍ഹി: ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്കിനെ കുറിച്ചുള്ള ബി ബി സി ഡോക്യുമെന്ററിയെ എതിര്‍ത്തതിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് മുതിര്‍ന്ന നേതാവ് എ കെ ആന്റണിയുടെ മകന് അനില്‍ ആന്റണി രാജിവെച്ച സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്. അനില്‍ ആന്റണിയെ വിമര്‍ശിച്ചും ഉമ്മന്‍ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മനെ അഭിനന്ദിച്ചുമാണ് ജയ്റാം രമേശിന്റെ ട്വീറ്റ്.
എന്നാല്‍ ഇരുവരുടേയും പേര് ജയ്റാം രമേശ് പരാമര്‍ശിച്ചിട്ടില്ല. ഇന്ന് രാവിലെ ആണ് കോണ്‍ഗ്രസ് നേതൃത്വത്തെ അതിരൂക്ഷമായി വിമര്‍ശിച്ച് അനില്‍ കെ ആന്റണി പാര്‍ട്ടി പദവികള്‍ രാജി വെച്ചത്. കെ പി സി സി സോഷ്യല്‍ മീഡിയ സെല്‍ തലവനും എ ഐ സി സി ഡിജിറ്റല്‍ വിഭാഗം മേധാവിയുമായിരുന്നു അനില്‍ കെ ആന്റണി.
ബിബിസി ഡോക്യുമെന്ററി രാജ്യത്തെ തകര്‍ക്കും
ബി ബി സി ഡോക്യുമെന്ററി കേന്ദ്ര സര്‍ക്കാര്‍ വിലക്ക് മറികടന്ന് പ്രദര്‍ശിപ്പിക്കും എന്ന് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അനില്‍ കെ ആന്റണി കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് രംഗത്തെത്തിയത്. ബി ബി സി ഡോക്യുമെന്ററി ഇന്ത്യന്‍ പരമാധികാരത്തേയും അഖണ്ഡതയേയും തകര്‍ക്കും എന്നായിരുന്നു അനില്‍ കെ ആന്റണി പറഞ്ഞത്. ഇത് കോണ്‍ഗ്രസിനെ വലിയ പ്രതിരോധത്തിലാക്കിയിരുന്നു.
കോണ്‍ഗ്രസിന് ഇരട്ടത്താപ്പ് മാത്രം
ഇതിന് പിന്നാലെ അനില്‍ കെ ആന്റണിയെ തള്ളി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്പിലും രംഗത്തെത്തിയിരുന്നു. ഇതോടെയാണ് കോണ്‍ഗ്രസിലെ തന്റെ പദവികള്‍ എല്ലാം ഒഴിയുകയാണ് എന്ന് അനില്‍ കെ ആന്റണി പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ താല്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കാനാകില്ല എന്നും കോണ്‍ഗ്രസിന് ഇരട്ടത്താപ്പാണ് എന്നുമായിരുന്നു അനില്‍ ആന്റണി പറഞ്ഞത്.
അനില്‍ ആന്റണിയുടെ രാജി: രാജ്യസ്നേഹികൾക്ക് കോൺഗ്രസിൽ നില്ക്കാനാവാത്ത സാഹചര്യം: കെ.സുരേന്ദ്രൻ
ഉമ്മന്‍ചാണ്ടിയുടേയും ആന്റണിയുടേയും മക്കള്‍
ഇതിന് പിന്നാലെ ആണ് ജയ്റാം രമേശ് സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ആരുടേയും പേര് പറയാതെ ഒരേ സംസ്ഥാനത്തെ രണ്ട് മുന്‍ മുഖ്യമന്ത്രിമാരുടെ മക്കളുടെ കഥ എന്ന് പറഞ്ഞാണ് ജയ്റാം രമേശ് ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ എ കെ ആന്റണിയുടെ മകന് അനില്‍ ആന്റണിയേയും ഉമ്മന്‍ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മനേയുമാണ് ഉദ്ദേശിച്ചിരിക്കുന്നത് എന്ന് വ്യക്തമാണ്.
മോശം കാലാവസ്ഥ; ശ്രീ ശ്രീ രവിശങ്കര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ അടിയന്തരമായി തമിഴ്നാട്ടില്‍ ഇറക്കി
ഒരാള്‍ കടമ ചെയ്യുന്നു, മറ്റേയാള്‍ കടമ മറക്കുന്നു
ഒരേ സംസ്ഥാനത്ത് നിന്നുള്ള രണ്ട് മുഖ്യമന്ത്രിമാരുടെ രണ്ട് ആണ്മക്കളുടെ കഥ. ഒരാള്‍ ഭാരത് ജോഡോ യാത്രയില്‍ തളരാതെ പലപ്പോഴും നഗ്നപാദനായി നമ്മുടെ രാഷ്ട്രത്തെ ഒന്നിപ്പിക്കാന്‍ നടക്കുന്നു. മറ്റേയാള്‍ തന്റെ കടമകളും യാത്രകളും പാര്‍ട്ടിയേയും അവഗണിച്ച് സൂര്യന് താഴെ ആഹ്ലാദിക്കുന്നു എന്നാണ് ജയ്റാം രമേശ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ജയ്റാം രമേശിന്റെ ട്വീറ്റ് ഇതിനോടകം ചര്‍ച്ചയാകുന്നുണ്ട്.
ചാണ്ടി ഉമ്മന്‍ ആക്ടീവ്, അനില്‍ ആന്റണി ഡീആക്ടീവ്
ഭാരത് ജോഡോ യാത്ര ആരംഭിച്ചത് മുതല്‍ യാത്രയുടെ ഭാഗമാണ് ചാണ്ടി ഉമ്മന്‍. ഇടക്ക് പിതാവ് ഉമ്മന്‍ചാണ്ടിക്ക് ചികിത്സയ്ക്ക് വേണ്ടി പോലും അദ്ദേഹം അവധി എടുത്തിട്ടില്ല. മറുവശത്ത് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വിഭാഗം കൈകാര്യം ചെയ്യുന്ന അനില്‍ ആന്റണിയാകട്ടെ ഭാരത് ജോഡോ യാത്ര അവസാനിക്കാറായിട്ടും ഇതുവരെ ഇതിനെ കുറിച്ച് ഒരു പോസ്റ്റ് പോലും പങ്ക് വെച്ചിട്ടില്ല.
അനില്‍ രാജിവെച്ചതില്‍ സന്തോഷം
അതേസമയം അനില്‍ കെ ആന്റണിയുടെ രാജിയെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെല്ലാം സ്വാഗതം ചെയ്തിരിക്കുകയാണ്. സ്വന്തം അഭിപ്രായം പാര്‍ട്ടിക്ക് പുറത്ത് നിന്ന് പറഞ്ഞാല്‍ മതി എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞത്. അതേസമയം അനില്‍ ആന്റണിയുടെ രാജി അനിവാര്യമായിരുന്നു എന്നാണ് ഷാഫി പറമ്പില്‍ പറഞ്ഞത്. അതേസമയം എ കെ ആന്റണി വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.