ജമ്മു കാശ്‌മീർ തിരഞ്ഞെടുപ്പ് വൈകില്ല; ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നടത്തുമെന്ന് പ്രഖ്യാപനം
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം വൈകാതെ തന്നെ ജമ്മു കശ്‌മീർ നിയമസഭാ തിരഞ്ഞെടുപ്പും നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. മറ്റ് നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികളും അദ്ദേഹം ഇന്ന് പ്രഖ്യാപിച്ചു.
ജമ്മു-കശ്‌മീർ നിയമസഭയിലെ 90 അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി, പൊതു തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പും നടക്കുകയെന്നാണ് ഇപ്പോൾ കമ്മീഷൻ വ്യക്തമാക്കിയിരിക്കുന്നത്. ഈ വർഷം സെപ്റ്റംബർ 30ന് മുൻപായി തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. എന്നാൽ അധികം വൈകില്ലെന്നാണ് കമ്മീഷന്റെ പ്രഖ്യാപനത്തിൽ നിന്ന് വ്യക്തമാവുന്നത്.

'ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ജമ്മു കാശ്‌മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താൻ ഇസി പ്രതിജ്ഞാബദ്ധമാണ്' ശനിയാഴ്‌ച വിജ്ഞാൻ ഭവനിൽ നടത്തിയ പത്രസമ്മേളനത്തിൽ മുഖ്യതെരഞ്ഞെടുപ്പ് രാജീവ് കുമാർ പറഞ്ഞു. 2014ലാണ് അവസാനമായി ജമ്മു കാശ്‌മീർ നിയമസഭാ തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിച്ചത്. എന്നാൽ അവിടുത്തെ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
ഇവിടെ പൊതു തിരഞ്ഞെടുപ്പിനൊപ്പം ഒരേസമയം നിയമസഭാ തിരഞ്ഞെടുപ്പ് കൂടി നടത്താത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ, രാജ്യത്തുടനീളം തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് സുരക്ഷാ കാരണങ്ങളാൽ ഇത് സാധ്യമല്ലെന്ന് രാജീവ് കുമാർ മറുപടി നൽകി. 2023 ഡിസംബറിൽ ഡീലിമിറ്റേഷൻ നടത്തിയതിന് ശേഷം ജമ്മു കശ്‌മീർ പുനഃസംഘടന നിയമം ഭേദഗതി ചെയ്‌ത സാഹചര്യത്തിൽവെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൗണ്ട് ഡൗൺ തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർലമെന്റ് തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടത്തണമെന്നായിരുന്നു ജമ്മു കശ്‌മീരിലെ എല്ലാ പാർട്ടികളും ആവശ്യപ്പെട്ടത്. എന്നാൽ ഇവ ഒരേസമയം നടത്താൻ കഴിയില്ലെന്ന് മുഴുവൻ ഭരണസംവിധാനവും പറഞ്ഞുകഴിഞ്ഞു. ഓരോ നിയമസഭാ മണ്ഡലത്തിലും 10-12 സ്ഥാനാർത്ഥികൾ ഉണ്ടാകും, അതായത് ആകെ 1,000-ത്തിലധികം സ്ഥാനാർത്ഥികൾ. ഓരോ സ്ഥാനാർത്ഥിക്കും സുരക്ഷ നൽകണം. ഈ സമയത്ത് അത് സാധ്യമല്ലയെന്നും കമ്മീഷൻ മറുപടി നൽകി.
അതേസമയം, ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, സിക്കിം, ഒഡീഷ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് തീയതികളും ഇന്ന് പ്രഖ്യാപിച്ചു. ആന്ധ്രയിൽ മെയ് 13നാണ് തിരഞ്ഞെടുപ്പ് നടക്കുക. സിക്കിമിലും അരുണാചൽ പ്രദേശിലും ഏപ്രിൽ 19നാണ് തിരഞ്ഞെടുപ്പ്. ഒഡീഷയിൽ രണ്ട് ഘട്ടങ്ങളായി മെയ് 25നും ജൂൺ 1നുമാണ് വോട്ടെടുപ്പ്.
അതേസമയം, കഴിഞ്ഞ തവണത്തേത് പോലെ തന്നെ ഏഴ് ഘട്ടങ്ങളിലായിട്ടാണ് ഇത്തവണയും ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 19ന് തുടങ്ങുന്ന വോട്ടെടുപ്പ് വിവിധ ഘട്ടങ്ങള്‍ പിന്നിട്ട് ജൂണ്‍ ഒന്നിന് മാത്രമാണ് അവസാനിക്കുക. ശേഷം ജൂണ്‍ 4ന് വോട്ടെണ്ണലും നടക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്.












Click it and Unblock the Notifications