ജമ്മുകശ്മീർ ജയില്‍ ഡിജിപിയുടെ കൊലപാതകം; വീട്ടുജോലിക്കാരന്‍ അറസ്‌റ്റില്‍
ജമ്മു കശ്മീര്‍ ജയില്‍ മേധാവിയെ കൊലപ്പെടുത്തിയ സംഭവത്തിൽ വീട്ടുജോലിക്കാരൻ അറസ്റ്റിൽ. ജോലിക്കാരൻ യാസിർ അഹമ്മദാണ് (23) പിടിയിലായത്. കൊലയ്ക്ക് പിന്നാലെ കഴിഞ്ഞ ദിവസം ഇയാൾ ഒളിവിൽ പോയിരുന്നു.
പിടിയിലായ യാസിറിനെ ചോദ്യം ചെയ്ത് വരികയാണെന്ന് എഡിജിപി മുകേഷ് സിംഗ് അറിയിച്ചു. 1992 ബാച്ച് ഐപിഎസ് ഓഫീസറായ ജയിൽ ഡിജിപി ഹേമന്ത് കുമാർ ലോഹ്യയെ തിങ്കളാഴ്ച രാത്രിയാണ് വീട്ടുജോലിക്കാരനായ യാസിർ മുഹമ്മദ് കഴുത്തറത്ത് കൊലപ്പെടുത്തിയത്. 57 കാരനായ ഹേമന്ത് ഓഗസ്റ്റിലാണ് ജയില്‍ ഡിജിപിയായായി ചുമതലയേൽക്കുന്നത്.
ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാർഡുകളാണ് ഹേമന്ത് ലോഹ്യയുടെ വീട്ടിനുള്ളിൽ തീ കണ്ടത്. തുടർന്ന് ഇവർ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കലും അകത്ത് നിന്ന് പൂട്ടിയിരുതിനാൽ തുറക്കാൻ സാധിച്ചില്ല. പിന്നാലെ ഇവർ വാതിൽ തള്ളി തുറന്നാണ് അകത്ത് പ്രവേശിച്ചത്. കഴുത്ത് മുറിഞ്ഞ് ശരീരം പൊള്ളലേറ്റ നിലയിലാണ് ഡിജിപിയുടെ മൃതദേഹം കണ്ടെത്തിയത്. ഹേമന്ത് കുമാർ ലോഹ്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പൊട്ടിയ കുപ്പി ഉപയോഗിച്ച് കഴുത്തറക്കുകയായിരുന്നെന്നാണ് പോലീസിന്റെ നിഗമനം.
ജമ്മു കശ്മീർ ജയില്‍ ഡിജിപിയെ കഴുത്തറത്ത് കൊലപ്പെടുത്തി: വീട്ടുജോലിക്കാരനായി തിരച്ചില്‍
പിന്നീട് തീകൊളുത്താനും ശ്രമിച്ചു. കൊലപാതകത്തിന് ശേഷം പ്രതി ഓടി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നെന്ന് പോലീസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. റംബാൻ ജില്ലയിലെ ഹല്ല-ദന്ദ്രത്ത് സ്വദേശി കഴിഞ്ഞ ആറ് മാസമായിഹേമന്ത് കുമാർ ലോഹ്യ വീട്ടിൽ ജോലിചെയ്ത് വരികയായിരുന്നു. ആക്രമണാത്മക സ്വഭാവം കാണിക്കുന്ന യുവാവിന് വിഷാദ രോഗം ഉണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.
നേരത്തെ പീപ്പിള്‍സ് ആന്‍റി ഫാസിസ്റ്റ് ഫ്രണ്ടെന്ന സംഘടന കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുള്ള സമ്മാനമാണെന്നായിരുന്നു സംഘടനയുടെ അറിയിപ്പ്. രജൗരിയിലും ബാരാമുള്ളയിലും വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായാണ് അമിത് ഷാ കശ്മീരിൽ എത്തിയത്. ശ്രീനഗറിൽ സുരക്ഷ ഉദ്യോഗസ്ഥരുടെ യോഗത്തിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്.