താമര തണ്ടൊടിച്ച് കൈ: എഐസിസി ആസ്ഥാനത്തിന് മുന്നില്‍ ആഹ്ളാദ നൃത്തം ചവിട്ടി കോണ്‍ഗ്രസ് പ്രവർത്തകർ
ഡല്‍ഹി: ഹരിയാന, ജമ്മു കശ്മീർ നിയമസഭ തിരഞ്ഞെടുപ്പുകളുടെ ആദ്യ ഘട്ട ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ ആശ്വാസമാണ് നല്‍കുന്നത്. ഹരിയാനയില്‍ കേവല ഭൂരിപക്ഷ സഖ്യയും മറികടന്ന് ലീഡ് നിലയില്‍ അതിവേഗം കുതിക്കുകയാണ് കോണ്‍ഗ്രസ്. ജമ്മു കശ്മീരിലും കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്നുണ്ട്.
രണ്ട് സംസ്ഥാനങ്ങളിലും മുന്നേറാന്‍ സാധിച്ചതോടെ ഡല്‍ഹിയിലെ എ ഐ സി സി ആസ്ഥാനത്തിന് മുന്നില്‍ പ്രവർത്തകരുടെ ആഘോഷങ്ങള്‍ തുടങ്ങി. ആദ്യഘട്ട ഫല സൂചനകള്‍ പുറത്ത് വന്നതിന് പിന്നാലെ തന്നെ നിരവധി പ്രവർത്തകരാണ് എ ഐ സി സി ആസ്ഥാനത്തിന് മുന്നിലേക്ക് എത്തിയിരിക്കുന്നത്. നേതാക്കളുടെ ചിത്രങ്ങളും പതാകകളുമായി വന്ന പ്രവർത്തകർ വാദ്യോപകരണങ്ങള്‍ കൊട്ടി നൃത്തം വെക്കുന്ന കാഴ്ചയാണ് എ ഐ സി സിക്ക് മുന്നില്‍ കാണാന്‍ സാധിക്കുന്നത്. ചിലർ വിജയത്തിന്റെ പ്രതീകമായി ശംഖ് വിളിക്കുകയും ചെയ്യുന്നു.

ഡല്‍ഹിയില്‍ മാത്രമല്ല, ഹരിയാനയിലെ പാർട്ടി ആസ്ഥാനത്തും മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയുടെ വീടിന് മുന്നിലും പ്രവർത്തകരുടെ ആഹ്ളാദ പ്രകടനമുണ്ട്. "ബി ജെ പി അധികാരത്തില്‍ നിന്നും പുറത്ത് പോകും. ആകേയുള്ള 90 സീറ്റില്‍ കോൺഗ്രസ് 75ൽ അധികം സീറ്റുകൾ നേടി അധികാരത്തിലെത്തും. ബി ജെ പി എല്ലായ്‌പ്പോഴും സത്യത്തിൽ നിന്ന് അകന്നുനിൽക്കുകയും വാഗ്ദാനങ്ങള്‍ പാലിക്കാന്‍ തയ്യാറായതുമില്ല," റോഹ്തക്കിലെ ഭൂപീന്ദർ സിംഗ് ഹൂഡയുടെ വീടിന് മുന്നില്‍ തടിച്ചൂകൂടിയ പ്രവർത്തകരില്‍ ഒരാള്‍ അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമ്പോള്‍ ഭൂപീന്ദർ സിംഗ് ഹൂഡ തന്നെ വീണ്ടും മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ ആദ്യമണിക്കൂറിലെ ഫല സൂചനകളില്‍ ഹരിയാനയില്‍ വലിയ മുന്നേറ്റമാണ് കോണ്‍ഗ്രസിന് നടത്താന്‍ സാധിച്ചിരിക്കുന്നത്.
നിലവിലെ ഫല സൂചന അനുസരിച്ച് ആകെയുള്ള 90 സീറ്റില്‍ 68 സീറ്റിലാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. അതായത് എക്സിറ്റ് പോള്‍ പ്രവചനങ്ങളേയും മറികടന്നുകൊണ്ടുള്ള പ്രകടനം കോണ്‍ഗ്രസ് ഹരിയാനയില്‍ കാഴ്ചവെക്കുന്നു. അതേസമയം തന്നെ മറുവശത്ത് കഴിഞ്ഞ പത്ത് വർഷമായി അധികാരത്തിലുള്ള ബി ജെ പിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് നേരിടുന്നത്. 17 സീറ്റിലാണ് ബി ജെ പി ഇപ്പോള്‍ മുന്നിട്ട് നില്‍ക്കുന്നത്. മറ്റുള്ളവർ 5 സീറ്റിലും ഹരിയാനയില്‍ ലീഡ് പിടിച്ചിട്ടുണ്ട്.












Click it and Unblock the Notifications