രാജീവ് വധം: പ്രതികളെ അങ്ങനെ വെറുതെ വിടാനാകില്ല
ചെന്നൈ: രാജീവ് വധക്കേസിലെ പ്രതികളെ ജയില്‍ മോചിതരാക്കി രാഷ്ട്രീയനേട്ടമുണ്ടാക്കാമെന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മോഹങ്ങള്‍ക്ക് തിരിച്ചടിയുണ്ടാകാന്‍ സാധ്യത.
പ്രതികള്‍ക്കുള്ള വധശിക്ഷ ജീവപര്യന്തമായി കുറച്ച സുപ്രിം കോടതി തീരുമാനത്തിനു പിറകെയാണ് ജയലളിത പുറത്തുവിടല്‍ പ്രഖ്യാപനം നടത്തിയത്. 23 വര്‍ഷമായി ജയിലില്‍ കഴിയുന്നവരെ പുറത്തുവിടുന്ന കാര്യത്തില്‍ മൂന്നു ദിവസത്തിനുള്ളില്‍ കേന്ദ്രതീരുമാനം ഉണ്ടായില്ലെങ്കില്‍ സംസ്ഥാനം തന്നെ അവരെ മോചിപ്പിക്കുമെന്നാണ് ജയലളിത ഭീഷണി മുഴക്കിയിട്ടുള്ളത്.
വാസ്തവത്തില്‍ തമിഴ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ചത് കോണ്‍ഗ്രസാണ്. പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന നടപടികള്‍ എടുക്കുന്നതിനു പകരം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എങ്ങനെ തമിഴ് വോട്ടുകള്‍ അനുകൂലമാക്കാം എന്നതിനെ കുറിച്ചാണ് കോണ്‍ഗ്രസ് ചിന്തിച്ചത്. സ്വന്തം നേതാവിന്റെ മരണത്തേക്കാളും പാര്‍ട്ടിക്ക് വലുത് തമിഴ്‌നാട്ടിലെ ലോകസഭാ സീറ്റുകളായിരുന്നു. എന്നാല്‍ ജയലളിതയുടെ കളി കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്.
രാജീവ് വധക്കേസിലെ പ്രതികള്‍ ജയില്‍ മോചിതരായാല്‍ അതിന്റെ മുഴുവന്‍ ക്രെഡിറ്റും ജയലളിതയ്ക്കും പോകും. എഐഎഡിഎംകെയുടെ ബദ്ധവൈരികളായ ഡിഎംകെയ്ക്ക് ഇത് കൂനിന്മേല്‍ കുരു എന്ന ഫലമാണ് ഉണ്ടാക്കുക. കരുണാനിധിയുമായി സഖ്യത്തിനു ശ്രമിക്കുന്ന കോണ്‍ഗ്രസിനും ഇതു തിരിച്ചടിയാകും.
തമിഴ്‌നാട് സര്‍ക്കാറിന്റെ നീക്കത്തിനെതിരേ സുപ്രിം കോടതിയ്ക്ക് ഏകപക്ഷീയമായി ഇടപെടാന്‍ സാധിക്കും. എന്നാല്‍ രാജ്യത്തെ പരമോന്നത കോടതി ഇത്തരം ഇടപെടലുകള്‍ നടത്തിയ സാഹചര്യം വളരെ കുറവാണ്.
സംസ്ഥാന സര്‍ക്കാറിന്റെ നടപടി ചോദ്യം ചെയ്തു കൊണ്ട് ആരെങ്കിലും സുപ്രിം കോടതിയില്‍ പൊതുതാല്‍പ്പര്യ ഹരജി നല്‍കിയാലും ജയലളിതയുടെ സ്വപ്നം തകരും. ഏറ്റവും പ്രധാനപ്പെട്ട പോയിന്റ് ജീവപര്യന്തമെന്നത് ഇത്ര കാലത്തിന് എന്ന് നിജപ്പെടുത്തിയിട്ടില്ല. ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടക്കുകയെന്നു തന്നെയാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് കോടതികള്‍ നിരവധി തവണ വ്യക്തമാക്കിയിട്ടുണ്ട്. 20 വര്‍ഷം ജയിലില്‍ കിടന്നതുകൊണ്ട് പുറത്തിറങ്ങാന്‍ സാധിക്കില്ലെന്ന് ചുരുക്കം.