കർണാടകയിൽ ബിജെപിക്കൊപ്പം നിൽക്കാൻ ജെഡിഎസ്, സർക്കാർ വീഴാതിരിക്കാൻ സാധ്യമായതെല്ലാം ചെയ്യും
ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ്- ജെഡിഎസ് സർക്കാർ താഴെ വീണതിന് പിന്നാലെ ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് കർണാടക. സർക്കാർ താഴെ വീണതിന് പിന്നാലെ ജെഡിഎസ്- കോൺഗ്രസ് സഖ്യവും വഴിപിരിഞ്ഞിരുന്നു. ഭരണത്തിലിരുന്നപ്പോൾ തമ്മിൽ ഭിന്നതകളൊന്നും ഇല്ലെന്ന് ആവർത്തിച്ച് പറഞ്ഞവർ സഖ്യം പിരിഞ്ഞതോടെ പരസ്പരം ചെളിവാരിയെറിയുകയാണ്. കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച ജെഡിഎസ് ബിജെപിയോട് അടുക്കുന്നുവെന്ന സൂചനകളാണ് കർണാടകയിൽ നിന്നും പുറത്ത് വരുന്നത്.
നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങി ശരദ് പവാര്‍; മോദിയുടെ എന്‍സിപി പുകഴ്ത്തലിന് പിന്നാലെ
ഡിസംബർ 5നാണ് കർണാടകയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഉപതിരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചായിരിക്കും ബിജെപി സർക്കാരിന്റെ ഭാവി. സഖ്യസർക്കാരിനെ വീഴ്ത്താൻ സഹായിച്ച വിമതന്മാർക്ക് ബിജെപി ഇക്കുറി സീറ്റ് നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി നേരിട്ടാൽ ബിജെപിയുടെ രക്ഷയ്ക്കായി എത്തുമെന്ന് ഉറപ്പ് നൽകിയിരിക്കുകയാണ് ജെഡിഎസ്.
ഉപതിരഞ്ഞെടുപ്പ് നിർണായകം
കർണാടകയിലെ 15 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് നടന്ന് 14 മാസത്തിന് ശേഷം കോൺഗ്രസ്-ജെഡിഎസ് സഖ്യ സർക്കാരിനെ താഴെയിറക്കിയ ബിജെപിക്ക് ഭരണം നിലനിർത്താൻ ചുരുങ്ങിയത് 7 സീറ്റുകളിലെങ്കിലും വിജയം അനിവാര്യമാണ്. ബിജെപിക്ക് ഭരണം നഷ്ടമാകുന്ന അവസ്ഥ ഉണ്ടായാൽ സർക്കാരിനെ താങ്ങിനിർത്താൻ എല്ലാ പിന്തുണയും വാഗ്ജദാനം ചെയ്യുകയാണ് ജെഡിഎസ്.
പിന്തുണ ഉറപ്പ്
ഉപതിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നഷ്ടമായാൽ ഭരണം നിലനിർത്താൻ ബിജെപിക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുതിർന്ന ജെഡിഎസ് നേതാവ് ബസവരാജ് ഹോറാട്ടി. സർക്കാർ താഴെ വീണാൽ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടേണ്ടി വരും. ഇത് ഒഴിവാക്കണമെന്നാണ് എല്ലാ പാർട്ടി എംഎൽഎമാരുടെയും അഭിപ്രായമെന്നും ബസവരാജ് വ്യക്തമാക്കി.
സർക്കാർ തുടരട്ടെ
ഏത് സർക്കാർ അധികാരത്തിൽ ഇരുന്നാലും എംഎൽഎ പദവിയിൽ അടുത്ത മൂന്നര വർഷം കൂടി തുടരണമെന്നാണ് എല്ലാ എംഎൽഎമാരും ആഗ്രഹിക്കുന്നതെന്നും ബസവരാജ് കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി യെഡിയൂരപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ബസവരാജിന്റെ പ്രതികരണം. ചില ആവശ്യങ്ങൾക്കായി മുഖ്യമന്ത്രിയെ കാണാൻ എത്തിയതാണെന്നും യെഡിയൂരപ്പ ബിജെപിയുടെ മുഖ്യമന്ത്രിയല്ല സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണെന്നും ബസവരാജ് മാധ്യമങ്ങളോട് പ്രതികരിച്ചു.
വിമത സ്വരം
പാർട്ടി തങ്ങളെ അവഗണിക്കുകയാണെന്ന വിമർശനം ഉന്നയിച്ച് കലാപക്കൊടി ഉയർത്തിയ ജെഡിഎസ് എംഎൽസിമാരുടെ നേതാവാണ് ബസവരാജ്. പ്രശ്നങ്ങളെല്ലാം ഒത്തുതീർപ്പാക്കിയെന്നാണ് ബസവരാജ് ഇപ്പോൾ അവകാശപ്പെടുന്നത്. സഖ്യ സർക്കാരിൽ അധികാരത്തിൽ ഇരുന്നപ്പോൾ ഞങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാൻ പാർട്ടി നേതൃത്വം തയ്യാറായിരുന്നില്ല. എന്നാൽ ഇപ്പോൾ നേതൃത്വത്തിന് തെറ്റ് മനസിലായെന്നും പ്രശ്നങ്ങൾക്ക് പരിഹാരമായെന്നും ബസവരാജ് പറഞ്ഞു.
ദേവഗൗഡയും കുമാരസ്വാമിയും
ജെഡിഎസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ ദേവഗൗഡയും കുമാരസ്വാമിയും നേരത്തെ തന്നെ ബിജെപി ചായ്വ് തുറന്ന് പറഞ്ഞിരുന്നു. കോണ്‍ഗ്രസിന് ശിവസേനയുമായി കൈ കോര്‍ക്കാമെങ്കില്‍ ജെഡിഎസിന് ബിജെപിയോടുമാകാം എന്നാണ് കുമാരസ്വാമി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. അതിന്റെ പേരില്‍ ജെഡിഎസിനെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു. രാഷ്ടട്രീയത്തിൽ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്നും ആവശ്യമെങ്കിൽ ബിജെപിയെ പിന്തുണയ്ക്കുമെന്നും ദേവഗൗഡയും വ്യക്തമാക്കിയിട്ടുണ്ട്.
ബിജെപിയെ ജയിപ്പിക്കാൻ ജെഡിഎസ്
ഉപതിരഞ്ഞെടുപ്പിന് ശേഷം കർണാടകയിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ ഉണ്ടാകുമെന്ന സൂചനയാണ് ജെഡിഎസ് നൽകുന്നത്. എട്ട് മണ്ഡലങ്ങളില്‍ ബിജെപിയെ സഹായിക്കാന്‍ ജെഡിഎസ് ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെയാണ് മത്സരിപ്പിക്കുന്നത് എന്നും ആരോപണമുണ്ട്. ഉപതിരഞ്ഞെടുപ്പിൽ 2 സിറ്റിംഗ് സീറ്റുകൾ ഉൾപ്പെടെ 3 സീറ്റുകളാണ് പ്രധാനമായും ജെഡിഎസ് ലക്ഷ്യം വയ്ക്കുന്നത്. 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ 13 ഇടത്തും വിമത എംഎൽഎമാരെയാണ് ബിജെപി സ്ഥാനാർത്ഥികളാക്കിയിരിക്കുന്നത്. സീറ്റ് നിഷേധിക്കപ്പെട്ടവർ കലാപക്കൊടി ഉയർത്തുന്നത് ബിജെപിക്ക് തിരിച്ചടിയായിട്ടുണ്ട്.